ശ്രീകൃഷ്ണഭഗവാന് പറയുന്നു
”നാഹം പ്രകാശഃ സര്‍വ്വസ്യ”
ബ്രഹ്മാവ്, മഹാദേവന് തുടങ്ങിയ ദേവന്മാര്ക്കുപോലും ഭൗതിക പ്രപഞ്ചത്തിനപ്പുറത്ത്, ആത്മീയം ആയ വൈകുണ്ഠത്തിലും ഗോലോകോവൃന്ദാവനത്തിലും തന്റെ ഭക്തരോടുകൂടി ലീലയാടുന്ന എന്റെ പരമരൂപം എല്ലാ ദേവന്മാരും മഹര്‍ഷിമാരും മനുഷ്യരും നേരിട്ടു കണ്ട് ആനന്ദിച്ചുകൊള്ളട്ടെ-എന്ന ആഗ്രഹം കൊണ്ടാണ് ഞാന്‍ ഭൂമിയില്‍ അവതരിക്കുകയും വൃന്ദാവനത്തിലും ദ്വാരകയിലും അനേകം ആനന്ദലീലകള്‍ ആടുകയും ചെയ്തത്. എന്നെ നിരന്തരം ഭജിക്കുന്ന ഭക്തന്മാര്ക്ക് മാത്രമാണ് അങ്ങനെ യഥാര്‍ത്ഥ രൂപത്തില്‍ കണ്ട് ആനന്ദിക്കാന്‍ സാധിച്ചത്. അവരുടെ എന്നോടുള്ള ഭാവങ്ങളുടെ വിവിധ തലങ്ങള്‍ അനുസരിച്ച് മാത്രമേ ആസ്വദിക്കാന്‍ കഴിഞ്ഞുള്ളൂ.
യശോദ തുടങ്ങിയ ഗോപിമാര്‍ക്ക് തങ്ങളുടെ ഓമന മകനായിട്ടും മനസ്സിലാക്കാന്‍ കഴിഞ്ഞു. ഗോപന്മാര്‍ക്ക് കൂട്ടുകാര്‍ തങ്ങളുടെ ഉറ്റസുഹൃത്തായി തോന്നി. യാദവന്മാരില്‍ ഉദ്ധവനൊഴിച്ച് ബാക്കിയുള്ളവര്‍ക്ക് തങ്ങളെക്കാള്‍ കുറേക്കൂടി സൗന്ദര്യവും ബുദ്ധിയും പരാക്രമവും ഉള്ള ഒരു യാദവനായിട്ടു മാത്രമേ അനുഭവപ്പെടുള്ളൂ. ഉദ്ധവനു മാത്രമേ, പരമാത്മാവും സര്‍വാന്തര്യാമിയും ബ്രഹ്മവുമായ ശ്രീകൃഷ്ണഭഗവാനാണ് എന്ന ജ്ഞാനം ഉണ്ടായിരുന്നുള്ളൂ. കുന്തീദേവിക്ക് സഹോദരന്റെ മകനും പാണ്ഡവന്മാര്ക്ക് അമ്മാവന്റെ മകനും ആയിരുന്നു.
ബ്രഹ്മാവ്, മഹാദേവന്, ഇന്ദ്രന്, യമന്‍ മുതലായവര്‍ കൃഷ്ണനോട് പരാജിതരായപ്പോള്‍ മാത്രം കുറച്ചുസമയം കൃഷ്ണനെ പരമതത്ത്വമായി അറിഞ്ഞു. പിന്നീട് വീണ്ടും കൃഷ്ണനെ മനുഷ്യനായിട്ടുതന്നെ കരുതി. ഭഗവാനെ പരമപ്രേമഭാവത്തോടെ സേവിച്ച ഗോപിമാരില് രാധയ്ക്ക് മാത്രമാണ് ഭഗവാനെ പരിപൂര്‍ണ്ണമായ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്. മഹര്‍ഷിമാരില്‍ നാരദന്, വ്യാസന്, ശുകന്, ഗര്ഗന് എന്നിവര്‍ക്ക് മാത്രമാണ് ഭഗവത്തത്ത്വജ്ഞാനം ലഭിച്ചിട്ടുള്ളത്. ഈ മഹര്‍ഷിമാരില്‍ വച്ച് ശ്രീനാരദമഹര്‍ഷി മാത്രമാണ് ഭഗവാന് ഇഷ്ടപ്പെട്ട മഹര്‍ഷി എന്ന് ഭഗവാന് തന്നെ പറയുന്നു.
”ദേവര്ഷിമേ പ്രിയത മഃ” (ഭാഗ-10-10)
ഭക്തരല്ലാത്ത ശിശുപാലന്, ജരാസന്ധന്, കംസന് തുടങ്ങിയ അസുരരാജാക്കന്മാരും, തൃണാവര്ത്തന്, ബകന്, അഘന് തുടങ്ങിയ അസുരന്മാരും ഭഗവാനെ ശത്രുവായിട്ടുതന്നെ കരുതിയിരുന്നുള്ളൂ. കാരണം ഭഗവാന് പറയുന്നു:
അയംലോകഃ യോഗമായാസമാവൃതഃ
ഈ ഭൗതിക പ്രപഞ്ചത്തിലെ ജീവാത്മാക്കള്‍ ഭഗവാന്റെ ശക്തിവിശേഷവും ഭഗവാനില്‍നിന്ന് ഒരിക്കലും വേറിട്ടുനില്‍ക്കാത്ത യോഗമായ ഭഗവാന്റെ ഇച്ഛയാണ്. സൂര്യന്റെ രശ്മി സമൂഹം പോലെയാണത് പ്രവര്‍ത്തിക്കുന്നത്. ഉള്ളില്‍ തന്നെയുള്ള സൂര്യബിംബത്തിന്റെ യഥാര്‍ത്ഥ രൂപം നമുക്ക് ആര്‍ക്കും കാണാന്‍ കഴിയുന്നില്ല. കണ്ണിനു കാഴ്ചക്കുറവോ രോഗമോ ഉള്ളവര്‍ക്ക് ആ രശ്മി സമൂഹത്തെപ്പോലും പല നിറത്തിലേ കാണാന്‍ കഴിയുകയുള്ളൂ. അല്ലാതെ, യോഗമായ ഭഗവാനെ മറച്ചുവക്കുകയല്ല ചെയ്യുന്നത്. നമ്മുടെ കണ്ണിനെയാണ് മൂടുന്നത്.
ഈശാവാസ്യോപനിഷത്തിലെ ഈ മന്ത്രം ഈ വസ്തുതയാണ് ഉള്‍ക്കൊള്ളുന്നത്.
”ഹിരണ്മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം
തത് ത്വം പൂഷന്നപാവൃണു
സത്യധര്‍മ്മായ ദൃഷ്ടയേ”
(പൂഷന്‍! ഭൗതികപ്രപഞ്ചത്തിലെ സര്‍വ്വ ജീവാത്മക്കളെയും പരിപാലിക്കുന്ന ഭഗവാനേ, അങ്ങയുടെ സനാതന ഭാവവും സര്‍വജ്ഞതയും ഉള്‍ക്കൊണ്ടുകൊണ്ട് അങ്ങയെ സേവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അങ്ങയുടെ ബ്രഹ്മജ്യോതിസ്സ് കൊണ്ട് അങ്ങയെ കാണാന്‍ കഴിയുന്നില്ല. ആ ബ്രഹ്മജ്യോതിന്റെ ശക്തിയാകുന്ന മൂടി മാറ്റി വെക്കേണമേ)
ഈ വസ്തുതകളെല്ലാം ഉള്‍ക്കൊള്ളിച്ചതുകൊണ്ടാണ്, ശ്രീശങ്കരാചാര്യര്‍ ഭാഷ്യത്തില്‍ ഇങ്ങനെ എഴുതുന്നത്
”കേഷാം ചിദേവ മദ്ഭക്താനാം
പ്രകാശഃ അഹം ഇതി അഭിപ്രായഃ”
(ഏതാനും ചില ഭക്തന്മാര്ക്കു മാത്രമാണ് ഞാന്‍ പ്രകാശിക്കുന്നത്. എന്നാണ് ഭഗവാന്റെ അഭിപ്രായം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: