എളിമയും വിനയവും ജീവിതമാക്കിയ പൊതുപ്രവര്‍ത്തകനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച എന്‍.സി.ടി.മധുസൂദനന് നമ്പ്യാര്‍. ബിജെപി സംസ്ഥാന വൈസ്പ്രസിഡണ്ട്, കണ്ണൂര്‍ ജില്ലാപ്രസിഡണ്ട്, ആര്‍എസ്എസ് താലൂക്ക് സംഘചാലക് തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ച എന്‍സിടിയുടെ ജീവിതം ആത്മസമര്‍പ്പണം നിറഞ്ഞാതായിരുന്നു. തികഞ്ഞ ഗാന്ധിയനായി ജീവിച്ച സ്വയംസേവകന്. ഖദര്‍ ജുബ്ബയും ബാഗുമായി ജീവിതസായന്തനത്തെ ക്ഷേത്ര നിര്‍മ്മാണത്തിനും നവീകരണത്തിനുമായി മാറ്റിവച്ച അദ്ദേഹത്തിന്റെ ദേഹവിയോഗം ഒരു നാടിന്റെതന്നെ തീരാനഷ്ടമാണ്.
1959ല്‍ ഗാന്ധി സ്മാരകനിധിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചായിരുന്നു പൊതുരംഗത്തെ തുടക്കം. തന്റെ തറവാട് പ്രദേശമായ കരിയാട് മൂന്നേക്കര്‍ 6 സെന്റ് സ്ഥലം ഗാന്ധി സ്മാരക ട്രസ്റ്റിന് കൈമാറിയത് അദ്ദേഹത്തിന്റെ മഹിതമായ മനസ്സിന്റെ നേര്സൂചകമായിരുന്നു. അവിടെ നിര്‍മ്മിച്ച ഗ്രാമസേവാകേന്ദ്രത്തിന്റെ തറക്കല്ലിടാനെത്തിയത് ജയപ്രകാശ് നാരായണനായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന എന്‍സിടി 1965ല്‍ പെരിങ്ങളത്ത് രാഷ്ട്രീയ അതികായനായ പി.ആര്.കുറുപ്പിനെതിരെ മത്സരിക്കാന്‍ ചങ്കൂറ്റം കാട്ടിയത് അന്ന് ഏറെ ചര്‍ച്ചയായിരുന്നു.
പ്രൗഢമായ തറവാട്ടില്‍ ജനിച്ചുവളര്‍ന്ന എന്‍സിടി ഭൂദാന പ്രസ്ഥാനത്തിന്റെയും അമരക്കാരനായി.
1967ല്‍ കോഴിക്കോട് നടന്ന ജനസംഘം സമ്മേളനത്തിന് അദ്ദേഹം കൂട്ടുകാര്‍ക്കൊപ്പം പോവുകയും തുടര്‍ന്ന് സംഘ ആശയത്തോട് ആഭിമുഖ്യം പുലര്‍ത്തുകയുമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായപ്പോഴും സംഘ ആശയത്തോട് മമതയുണ്ടായിരുന്നു. അതു ക്രമേണ സ്വയംസേവകനിലേക്ക് രൂപാന്തരപ്പെട്ടു. 1975 ല്‍ അടിയന്തരാവസ്ഥയുടെ ഭീതിദമായ ദിനരാത്രങ്ങളില്‍ അണിയാരത്തെ എന്‍സിടിയുടെ ചിറക്കല്‍ തറവാട് ദേശീയവാദികളുടെ അഭയകേന്ദ്രമായിരുന്നു. ആര്‍എസ്എസിന്റെ മുതിര്‍ന്ന കാര്യകര്‍ത്താക്കളായ മാധവ്ജി, ഭാസ്ക്കര്‍ റാവുജി, ആര്.ഹരി, പി.പരമേശ്വരന് തുടങ്ങിയവര്‍ ഈ വീട്ടില്‍ ചേര്‍ന്ന രഹസ്യബൈഠക്കുകളില് പങ്കെടുത്തിരുന്നു.
ബിജെപി നേതാവ് കെ.ജി.മാരാരുമായുളള എന്‍സിടിയുടെ അടുപ്പം ബിജെപിയുമായുളള ഊഷ്മള ബന്ധത്തിന് നിദാനമായി. അതിലൂടെ തലശ്ശേരി നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി. മൂന്നുവര്‍ഷം ആര്‍എസ്എസ് പാനൂര്‍ താലൂക്ക് സംഘചാലക് ചുമതലയും നിര്‍വ്വഹിച്ചു. പാനൂര്‍ മേഖലയില്‍ സംഘര്‍ഷം വ്യാപകമായപ്പോള്‍ സ്വയംസേവകര്‍ക്ക് ആത്മവിശ്വാസവും ആശ്വാസവുമായി അഹോരാത്രം മുന്നണിയില്‍ നിന്നു ചങ്കൂറ്റത്തോടെ പടനയിക്കാനും എന്‍സിടി ഉണ്ടായിരുന്നു.
സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ബലിദാനികളുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കാനുമായി ബിജെപി കേന്ദ്രനേതൃത്വം അയച്ച വിജയരാജ സിന്ധ്യ എംപിയോടൊപ്പം പൂര്‍ണ്ണസമയവും എന്സിടിയുണ്ടായിരുന്നു. പെരിങ്ങത്തൂരില്‍ മുരളീമനോഹര്‍ ജോഷി സമ്മേളനത്തിനെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം ഭംഗിയായി തര്‍ജ്ജമ ചെയ്ത നമ്പ്യാരെ ഇന്നും നാട്ടുകാര്‍ ഓര്‍ക്കുന്നു.
ലളിത ജീവിതവും ഉയര്‍ന്നചിന്തയും അതിലേറെ പ്രവൃത്തിയുമായി പൊതുജീവിതം മനോഹരമാക്കിയ എന്‍സിടി ജീവിതസായന്തനത്തില്‍ മുപ്പതോളം ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ നേതൃത്വം കൊടുത്തിട്ടുണ്ട്. മേഖലയില്‍ ഉയര്‍ന്നുവന്ന ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയുമെല്ലാം പിന്നില്‍ എന്‍സിടിയുടെ കരസ്പര്‍ശവും മേല്‍നോട്ടവുമുണ്ടായിരുന്നു. പക്ഷേ ഇതൊന്നും ആരുമറിയരുതെന്ന നിര്‍ബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. പലരും ആദരണത്തിനായി വിളിച്ചപ്പോഴും അതൊക്കെ സ്നേഹപൂര്‍വ്വം നിരസിച്ചു. എന്നാല്‍ 2012 ല്‍ കണ്ണൂര്‍ സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്ക്കാരം നിര്‍ബന്ധപൂര്‍വ്വം ഏറ്റുവാങ്ങാനും അദ്ദേഹം തയ്യാറായി.
ഒന്നും ആഗ്രഹിക്കാതെ പൂര്‍ണ്ണമായും നാടിനായി സമര്‍പ്പിച്ച ഈ മഹാത്മാവിന്റെ ജീവിതമാര്‍ഗ്ഗം അനുകരണീയമാണ്. ഒരു പാഠപുസ്തകംപോലെ റഫറന്‍സായി ഉപയോഗിക്കാവുന്ന ചരിത്രമാണ് എന്‍സിടിയുടെ ജീവിതം. സൗമ്യമായ പെരുമാറുകയും മിതഭാഷിയുമായ അദ്ദേഹത്തിന്റെ വിയോഗത്താല്‍ ഒരു കാരണവരെയാണ് നാടിനു നഷ്ടമായത്. അണിയാരത്തെ അണയാത്ത ദീപമായ എന്‍സിടി മധുസൂദനന് നമ്പ്യാര്‍ എന്ന മധുവേട്ടന് സ്വയംസേവകരില്‍ മാത്രമല്ല മനുഷ്യസ്നേഹികള്ക്കിടയിലും ഒളിമങ്ങാത്ത ഓര്‍മ്മയായി എന്നുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: