ന്യൂദല്‍ഹി: ദല്‍ഹിയിലെ ക്യാമ്പസുകളിലെ തീവ്ര ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമെന്ന് സൂചന. തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സമയം മാത്രം അസഹിഷ്ണുതാ വിവാദമുയര്‍ത്തുന്ന മോദിവിരുദ്ധസംഘത്തിന്റെ പിന്‍ബലത്തില്‍ ദല്‍ഹിയില്‍ കെട്ടിയാടിയ നാടകം പൊളിഞ്ഞതോടെ രാജ്യവിരുദ്ധരുടെ ഒരു നീക്കം കൂടി തുറന്നുകാട്ടപ്പെട്ടു.
ഫെബ്രുവരി 22ന് ദല്‍ഹി യൂണിവേഴ്സിറ്റിയിലെ രാംജാസ് കോളേജിലേക്ക് ജെഎന്‍യുവിലെ വിവാദ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ വിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കോളേജ് വിദ്യാര്‍ത്ഥിയൂണിയനും യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയനും ഉമര്‍ ഖാലിദിന്റെ പരിപാടി രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുയരുന്നതാണെന്നും അതനുവദിക്കരുതെന്നും കാണിച്ച് കോളേജ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കുകയും ഇതേ തുടര്‍ന്ന് പരിപാടി റദ്ദാക്കുകയും ചെയ്തു.
എന്നാല്‍ ഉമര്‍ ഖാലിദും കൂട്ടരും പരിപാടിയുമായി മുന്നോട്ടു പോവുകയും 22ന് ക്യാമ്പസില്‍ ഇതിന്റെ പേരില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. കശ്മീരിന് സ്വാതന്ത്ര്യം വേണം, ബസ്തറിന് സ്വാതന്ത്ര്യം വേണം എന്ന മുദ്രാവാക്യം ഉയര്‍ന്നതോടെയാണ് വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും പ്രതിഷേധമുയര്‍ന്നത്.
റദ്ദാക്കിയ പരിപാടിയുടെ പേരില്‍ ക്യാമ്പസില്‍ എത്തിയ തീവ്ര ഇടതു സംഘടനയായ ഐസയുടെ പ്രവര്‍ത്തകരെ കോളേജ് വിദ്യാര്‍ത്ഥികളും എബിവിപി പ്രവര്‍ത്തകരും തടഞ്ഞതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. എബിവിപിയുടെ വനിതാ പ്രവര്‍ത്തകരെ ഐസയുടെ വിദ്യാര്‍ത്ഥികള്‍ ശാരീരികമായി അപമാനിച്ചതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി.
തുടര്‍ന്ന് ഐസയുടേയും എസ്എഫ്ഐയുടേയും വിദ്യാര്‍ത്ഥികള്‍ രാംജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് ആക്രമണം അഴിച്ചുവിട്ടു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പ്രശാന്ത് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള അക്രമികളാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന പ്രശാന്ത് മുഖര്‍ജിയുടെ ചിത്രം എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അതിന്റെ അടിക്കുറുപ്പ് എബിവിപി പ്രവര്ത്തകന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു എന്നായിരുന്നു എന്നതും ഗൂഢാലോചനയുടെ തെളിവാണ്.
ഇതേത്തുടര്‍ന്ന് ലേഡി ശ്രീരാം കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ഗുര്‍മെഹര്‍ കൗറിന്റെ നേതൃത്വത്തില്‍ എബിവിപിക്കെതിരെ പ്രതിഷേധം ആരംഭിച്ചു. ആംആദ്മി പാര്‍ട്ടിയുമായും ചില തീവ്ര ആശയഗതികളുമായും യോജിച്ചു പ്രവര്‍ത്തിക്കുന്ന ഗുര്‍മെഹര്‍ കൗറിനെ മുന്നില്‍ നിര്‍ത്തി ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യാജ പ്രചാരണം അഴിച്ചുവിട്ടു.
എന്നാല്‍ ഗുര്‍മെഹര്‍ കൗറിന്റെ പിന്നില്‍ നിക്ഷിപ്ത താല്പ്പര്യക്കാരുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ ഗുര്‍മെഹര്‍ കൗര്‍ പ്രചാരണങ്ങളില്‍ നിന്ന് പിന്‍വലിയുകയാണെന്ന് അറിയിച്ചു രംഗത്തെത്തി. ദല്‍ഹിയില്‍ നിന്നും ലുധിയാനയിലേക്ക് അവര്‍ മാറുകയും ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മാധ്യമ ഉപദേഷ്ടാവിന്റെ പങ്കുള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.
ഇടത് വിദ്യാര്‍ത്ഥി സംഘടനകളും ഇടത് അധ്യാപക സംഘടനകളും നേതൃത്വം നല്കുന്ന സമര പരിപാടികള്‍ക്ക് പിന്നിലും മറ്റു ചില കേന്ദ്രങ്ങളുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസിനും എഎപിക്കും ചില മാധ്യമപ്രവര്‍ത്തകര്‍ക്കും ഇടതു വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ പങ്കുണ്ടെന്നാണ് സൂചനകള്‍. എന്നാല്‍ സമരക്കാരുടെ തനിനിറം തുറന്നു കാട്ടാതെ പിന്വലിയില്ലെന്ന് എബിവിപി നേതൃത്വം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: