ന്യൂദല്‍ഹി: എബിവിപിക്കാര്‍ വിദ്യാര്‍ത്ഥികളെ അക്രമിച്ചെന്നും തന്റെ അച്ഛന്റെ മരണത്തിന് കാരണം പാക്കിസ്ഥാനല്ല യുദ്ധമാണെന്നും പ്രചാരണം നടത്തിയ ദല്‍ഹിയിലെ കോളേജ് വിദ്യാര്‍ത്ഥിനി ഗുര്‍മെഹര്‍ കൗര്‍ പ്രതിഷേധം ഉപേക്ഷിച്ചു. കശ്മീരില്‍ ഭീകകരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച സൈനിക ഉദ്യോഗസ്ഥന്റെ മകളായ ഗുര്‍മെഹറിന്റെ ആരോപണങ്ങള്‍ വലിയ വിവാദങ്ങളുയര്‍ത്തിയിരുന്നു.
ഗുര്‍മെഹറിനെ എബിവിപിക്കാര്‍ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്തകളും ഒരുവിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയ എബിവിപി, ഗുര്‍മെഹറിനെ ഭീഷണിപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദല്‍ഹി പോലീസിന് പരാതി നല്കി. ഗുര്‍മെഹര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല.
ഗുര്‍മെഹറിനെ ബലാല്‍സംഗം ചെയ്യുമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിമുഴക്കിയ യുവാവ് തീവ്ര ഇടതു സംഘടനയുടെ പ്രവര്‍ത്തകനാണെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് ഉടന്‍ നീങ്ങും. ഇത്തരം പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഗുര്‍മെഹര്‍ എബിവിപിക്കെതിരായ പ്രചാരണം പിന്‍വലിച്ച് ദല്‍ഹി വിട്ടത്.
വലിയ ഗൂഢാലോചന ദല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നിലുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഗുര്‍മെഹറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയ റഷ്യന്‍ അംബാസിഡര്‍ മരിക്കേണ്ടവനായിരുന്നെന്ന തരത്തിലുള്ള ആശയങ്ങള്‍ ഗുര്‍മെഹര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്ന വിവരവും പുറത്തുവന്നു.
ഗുര്‍മെഹര്‍ കൗറിന്റെ മനസ്സില്‍ വിഷം നിറച്ചത് ഇടതുപക്ഷമാണെന്ന് കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ കുമാര്‍ റിജ്ജു ആരോപിച്ചു. ചൈനാ യുദ്ധത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ആഘോഷങ്ങള്‍ നടത്തിയ അതേ ഇടതു പക്ഷമാണ് കൗറിന്റെ മനസ്സില്‍ വിഷം നിറച്ചത്. എല്ലാവര്ക്കും അവരവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്.
എന്നാല്‍ രാജ്യത്തെ നിയമം അനുസരിച്ചുകൊണ്ടാവണം അതെല്ലാം. ഗുര്‍മെഹര്‍ കൗറിന് അവളുടെ എല്ലാ അഭിപ്രായങ്ങളും പറയാമെന്നും അവളെ വെറുതെ വിടണമെന്നും റിജ്ജു അഭ്യര്‍ത്ഥിച്ചു.
എബിവിപിക്കെതിരെ പ്രചാരണം നടത്തിയ കൗറിനെയല്ല, നമ്മുടെ ജവാന്മാര് കൊല്ലപ്പെടുമ്പോള്‍ ആഘോഷിക്കുന്ന ഇടതുപക്ഷത്തെയാണ് വിമര്‍ശിക്കേണ്ടത്, റിജ്ജു പറഞ്ഞു. കൗറിന് എല്ലാവിധ സംരക്ഷണങ്ങളും സര്‍ക്കാര്‍ നല്‍കും. ഗുര്‍മെഹര്‍ രാജ്യത്തിനായി വീരമൃത്യു വരിച്ച ഒരു മഹത് വ്യക്തിയുടെ മകളാണ്. അവരെ ബഹുമാനിക്കണമെന്നും റിജ്ജുപറഞ്ഞു.
കൗറിനെ ഭീഷണിപ്പെടുത്തിയത് വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ്. ആ വ്യക്തിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും കേന്ദ്രആഭ്യന്തരസഹമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: