തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പോലീസ് രാജിനെയും ഗുണ്ടാരാജിനെയും കുറിച്ചു സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരസിച്ചതില്‍ പ്രതിഷേധിച്ച് ഒ.രാജഗോപാല്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കേരളത്തില്‍ നടക്കുന്നത് ഗുണ്ടാരാജും പോലീസ് രാജുമാണെന്ന് രാജഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ഒന്‍പത് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് ഉണ്ടായ ക്രിമിനല്‍കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതും അപമാനകരവുമാണ്. ഗുണ്ടാ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരോട് പോലും പോലീസ് സംസാരിക്കുന്നത് ഗുണ്ടകള്‍ക്ക് വേണ്ടിയാണ്. സിപിഎമ്മിനോടൊപ്പം നില്‍ക്കുന്നവര്‍ക്ക് എന്തുംചെയ്യാന്‍ പോലീസ് ഒത്താശചെയ്യുന്നു. സിപിഎമ്മിനെ എതിര്‍ക്കുന്നവരെ പോലീസ് തന്നെ കൈകാര്യം ചെയ്യുന്നു.
സിപിഎം ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തുനിഞ്ഞതാണ് തനിക്കെതിരെ നടപടി ഉണ്ടാകാന്‍ കാരണമെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞത് ഗൗരവകരമാണ്. പട്ടികജാതിക്കാര്‍ക്കെതിരെയും അക്രമം വര്ദ്ധിക്കുക്കയാണ്. നേമത്ത് സിപിഎം അക്രമികള്‍ ആശാഷെറിന്‍ എന്ന യുവതിയുടെ വീട് ആക്രമിച്ചതിന് പാരാതി നല്കിയപ്പോള് അന്ന് രാത്രിതന്നെ വീണ്ടും വീട് ആക്രമിച്ചു. ഇതാണ് കേരളത്തിലുടനീളം നടക്കുന്നത്. അധികാരത്തില്‍ എത്താന്‍ സഹായിച്ചവരെമാത്രം സര്‍ക്കാര്‍ സംരക്ഷിക്കുന്നത് നീതിനിഷേധമാണ്. എല്ലാവര്ക്കും തുല്യനീതി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: