”പതിനാറ് വര്‍ഷത്തെ നിരാഹാരം താങ്കള്‍ അവസാനിപ്പിക്കുമ്പോള്‍ എന്തുകൊണ്ടാണ് മണിപ്പൂരിലെ ഒരാള്‍ പോലും അത് തുടരാതിരുന്നത്?”. ഇറോം ശര്‍മ്മിള നിരാഹാരം നിര്‍ത്തിയതായി ചാനലുകളില്‍ ബ്രേക്കിംഗ് ന്യൂസ് പ്രത്യക്ഷപ്പെട്ടത് മുതല്‍ മനസ്സില്‍ അവശേഷിച്ചിരുന്ന ചോദ്യത്തിനുള്ള അവരുടെ മറുപടിയില്‍ സമരം അവസാനിപ്പിച്ചതിന്റെ കാരണവും വ്യക്തമായിരുന്നു. ”എന്റെ സമരത്തെ മണിപ്പൂരുകാര്‍ ശരിയായ രീതിയില്‍ മനസിലാക്കിയില്ല”. ഇറോം പ്രതികരിച്ചു. ”അപ്പോള്‍ അഫ്സ്പ (സൈന്യത്തിനുള്ള പ്രത്യേക അധികാര നിയമം) ജനങ്ങളുടെ പ്രശ്നമായിരുന്നില്ലെ?”. ”തുടക്കത്തില്‍ എല്ലാവരും എനിക്കൊപ്പം നിന്നു.
അഫ്സ്പ പിന്‍വലിക്കാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് പറഞ്ഞിരുന്നതിനാല്‍ തങ്ങള്‍ സഹായിച്ചില്ലെങ്കിലും സമരം തുടരുമെന്ന് അവര്‍ കരുതി. മണിപ്പൂരുകാര്‍ക്ക് ഐക്യമില്ല. അഴിമതിക്കെതിരെ അണ്ണാ ഹസാരെ സമരം ചെയ്തപ്പോള്‍ എല്ലാവരും ഒരുമിച്ചു. വേണ്ടതെല്ലാം ചെയ്തു. ഇവിടെ അതില്ല”. സമരപരാജയത്തിന് ഇറോം മണിപ്പൂരിലെ ജനങ്ങളെ കുറ്റപ്പെടുത്തുന്നു. സമരത്തിന് ജനപിന്തുണ ഇല്ലായിരുന്നുവെന്ന് വ്യക്തം.
ഇംഫാലിലേക്ക് വാഹനം കാത്തുനില്‍ക്കുകയായിരുന്ന ഇറോമിനെ തൗബാല്‍ ജില്ലയിലെ സെയ്ന്തല് ലെയ്കായിയില്‍ വെച്ചാണ് കണ്ടത്. പുതിയ പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയത്തില്‍ പ്രവേശിച്ചെങ്കിലും സ്വന്തമായി വാഹനമില്ല. മറ്റ് പാര്‍ട്ടി നേതാക്കളെപ്പോലെ അനുയായി വൃന്ദവുമില്ല. സുരക്ഷക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആയുധധാരികളായ ഒരു വണ്ടി പോലീസുകാരാണ് ആകെയുള്ള ആഡംബരം. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ഓട്ടോയില്‍ അവര്‍ കയറി. യാത്രക്കിടെ സംസാരിക്കാമെന്ന് പറഞ്ഞപ്പോള്‍ കൂടെ ഞാനും. പോലീസുകാര്‍ വാഹനത്തില്‍ ഇറോമിനെ പിന്തുടര്ന്നു.
ഒരു മണിക്കൂറോളമെടുത്തു ഇംഫാലിലെത്താന്‍. വഴിയിലുടനീളം ആളുകള്‍ ഓട്ടോയില്‍ കയറുകയും ഇറങ്ങുകയും ചെയ്തിരുന്നു. അവര്‍ പരസ്പരം സംസാരിച്ചിരുന്നെങ്കിലും ഒരാള്‍ പോലും ഇറോമിനെ ഗൗനിച്ചില്ല. ചിരിക്കാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. ഇറോം എന്തുപറയുന്നു എന്നതും അവര്‍ക്ക് വിഷയമായിരുന്നില്ല. മുന്നിലും പിന്നിലുമൊക്കെയായി എട്ടോളം പേരുണ്ട് ഓട്ടോയില്‍. ഇടക്ക് തിരക്ക് കൂടിയപ്പോള്‍ മാറിയിരിക്കാന്‍ ഒരു ചെറുപ്പക്കാരനോട് ഇറോം ആവശ്യപ്പെട്ടു. അയാള്‍ രൂക്ഷമായൊന്ന് നോക്കിയതല്ലാതെ അനുസരിച്ചില്ല.
തിരക്കേറിയ ഇംഫാല്‍ നഗരത്തിലും ആളുകള്‍ അവരെ കടന്നുപോയ്ക്കൊണ്ടിരുന്നു. സൗഹൃദം പുതുക്കാനോ പരിചയപ്പെടാനോ ആരും സമീപിക്കുന്നില്ല. ചിരിക്കുന്ന ഒരു മുഖത്തെയും കാണാനില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ സമര്‍പ്പിക്കാനാണ് ഇറോം ഇംഫാലിലെത്തിയത്. ഇവിടെയുണ്ടാകുമെന്ന് പറഞ്ഞിരുന്ന അനുഭാവിക്കായി അവര്‍ റോഡരികില്‍ പോലീസ് വലയത്തില്‍ കാത്തുനിന്നു. പോരാട്ടത്തിന്റെയും സമരവീര്യത്തിന്റെയും പ്രതീകമാക്കി, മണിപ്പൂരിന്റെ മുഖമായി മാധ്യമങ്ങള്‍ ആഘോഷിച്ച ഇറോം ശര്‍മ്മിള തന്നെയാണോ ഇതെന്ന് സംശയിക്കേണ്ടി വന്നു.
സെലിബ്രിറ്റി ആക്ടിവിസ്റ്റുകളുടെ കൂട്ടത്തിലാണ് ഇറോം ശര്മ്മിളയെങ്കിലും സ്വന്തം നാട്ടില്‍ ആള്‍ക്കൂട്ടത്തില്‍ തനിച്ചായിപ്പോയ കുട്ടിയെപ്പോലെയാണവര്‍. ഇറോം ശര്‍മ്മിളയും പാര്‍ട്ടിയും ഇന്ന് മണിപ്പൂരിന്റെ വിഷയമല്ല. അവരുടെ സമരം മണിപ്പൂരിലെ ജനങ്ങളുടെ സമരമായിരുന്നില്ല. മൗദൂദി മാര്‍ക്സിസ്റ്റ് മാധ്യമങ്ങളുടെയും സംഘടനകളുടെയും വിദേശ എന്‍ജിഒകളുടെയും ഇന്ത്യാവിരുദ്ധ പ്രചാരണത്തിനുള്ള സമരമായിരുന്നു.
ഇറോം രാജ്യത്തിനെതിരായ അവരുടെ പോസ്റ്റര്‍ ഗേളായിരുന്നു. സമരം നിലനിര്‍ത്തേണ്ടത് ഇടത് ലിബറലുകളുടെയും ജിഹാദി പ്രചാരകരുടെയും വിഘടനവാദികളുടെയും ആവശ്യമായിരുന്നു. ഇതനുസരിക്കാന്‍ ഇറോം തയ്യാറായില്ല. അതിനാല്‍ ഉരുക്കുവനിതയെന്ന് വാഴ്ത്തിപ്പാടി കൂടെക്കൂടിയിരുന്നവര് ഇപ്പോള്‍ അവര്‍ക്കൊപ്പമില്ല. മുന്‍പ് കലവറയില്ലാതെ പിന്തുണച്ചിരുന്ന ബുദ്ധിജീവികള്‍ക്കും ജനാധിപത്യ പോരാട്ടത്തിലേക്ക് ഇറോം ചേക്കേറിയത് ദഹിച്ചില്ല. വിഘടനവാദികളുടെ ഭീഷണി മറുവശത്ത്. രാഷട്രീയത്തിലേക്കിറങ്ങിയതോടെ അധികാരമോഹിയും അവസരവാദിയുമായി ഇറോമിനെ കരുതുന്നവരുമുണ്ട്.
സമരം ചിലര്‍ മുതലെടുക്കുന്നുവെന്ന തിരിച്ചറിവ് ഇറോമിനുണ്ടായിരുന്നോ? അതിന് വ്യക്തമായ മറുപടി പറയാന്‍ അവര്‍ തയ്യാറായില്ല. ഞാനൊന്നും പറയുന്നില്ലെന്ന് മാത്രം പ്രതികരിച്ച് സംശയം ബാക്കിവെച്ചു. തന്റെ മരണം ചിലര്‍ ആഗ്രഹിച്ചിരുന്നുവെന്ന് നിരാഹാരം അവസാനിപ്പിക്കുമ്പോള്‍ അവര്‍ തുറന്നടിച്ചത് ചേര്‍ത്തുവായിക്കണം. പട്ടിണി കിടന്ന് മരിക്കുന്ന ഇറോമിന്റെ രക്തസാക്ഷിത്വത്തിന് ഇപ്പോഴത്തെ ഇറോമിനേക്കാള് മാര്‍ക്കറ്റുണ്ടാകുമെന്ന് ‘ബ്രേക്കിംഗ് ഇന്ത്യ’ ശക്തികള്‍ കരുതിയിരുന്നു. സമരം അവസാനിപ്പിക്കാനും രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും തീരുമാനിച്ചത് ഏവരെയും അമ്പരപ്പിച്ചു. കൂടെയുള്ളവരും എതിര്‍പ്പുയര്‍ത്തിയതായി ഇറോം പറഞ്ഞു. ജനാധിപത്യത്തിലൂന്നിയ രാഷ്ട്രീയ അധികാരത്തിലൂടെ മാത്രമേ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കൂവെന്ന് മനസിലായതാണ് തീരുമാനത്തിന് കാരണം. തിരിച്ചറിവുണ്ടാകാന്‍ കുറച്ച് വൈകിപ്പോയി. എങ്കിലും അതില്‍ കുറ്റബോധമില്ല. അവര്‍ തുറന്നു പറഞ്ഞു.
മൂന്ന് സീറ്റിലേക്കാണ് പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ് (പിആര്‍ജെഎ) മത്സരിക്കുന്നത്. മുഖ്യമന്ത്രി ഇബോബിക്കെതിരെ തൗബാലില്‍ മത്സരിക്കുന്ന ഇറോം രണ്ടിടത്ത് സ്ഥാനാര്‍ത്ഥിയാണ്. ഭാവിയില്‍ മുഖ്യമന്ത്രിയായി അഫ്സ്പ പിന്‍വലിക്കുമെന്നാണ് ഇറോമിന്റെ സ്വപ്നങ്ങള്‍. തുല്യനീതിയും വികസനവും നടപ്പാക്കും. പുതിയ തുടക്കത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സമരം തുടരണമായിരുന്നു എന്ന് പറയുന്നവരുണ്ട്.
പാര്‍ട്ടിയുണ്ടാക്കിയതാണ് ശരിയെന്ന് മറ്റ് ചിലരും പറയുന്നു. പുതിയ പാര്‍ട്ടിയായതിനാല്‍ ജനങ്ങളെ ബോധിപ്പിക്കാന്‍ പ്രയാസമുണ്ട്. അവര്‍ വിശദീകരിച്ചു. തെരഞ്ഞെടുപ്പ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്തത് ഇറോമിനെ വലക്കുന്നു. ഓണ്‍ലൈനിലൂടെ സാമ്പത്തിക സമാഹരണം ആരംഭിച്ചെങ്കിലും വലിയ പുരോഗതിയില്ല. സംഘടനാ സംവിധാനമോ പ്രവര്‍ത്തകരോ പാര്‍ട്ടിക്കില്ല. എങ്കിലും മുഖ്യമന്ത്രിയെ പരാജയപ്പെടുത്തുമെന്നാണ് അവകാശവാദം. കഴിഞ്ഞ തവണ മണ്ഡലത്തില്‍ പ്രചാരണത്തിന് ഇബോബി വന്നിരുന്നില്ല. ഇത്തവണ കാര്യമായ പ്രചാരണം നടത്തുന്നുണ്ട്. ഇത് തോല്‍ക്കുമെന്ന് ഭയമുള്ളതിനാലാണ്. അവര്‍ പറഞ്ഞു.
ഇറോം ശര്‍മ്മിള തെരഞ്ഞെടുപ്പ് ചിത്രത്തില്‍ ഇല്ലെന്നതാണ് വാസ്തവം. അഫ്സ്പ തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ പോലും ഇറോമിന്റെ കടന്നുവരവ് സഹായിച്ചിട്ടില്ല. നാഗാ കരാറും സാമ്പത്തിക ഉപരോധവുമാണ് മണിപ്പൂരിലെ വിഷയങ്ങള്‍. ഇറോമിനെക്കുറിച്ചുള്ള ചോദ്യത്തിന് പരിഹാസത്തിലൂന്നിയ മറുപടിയാണ് സ്ത്രീകള്‍ ഉള്‍പ്പെടെ നല്‍കിയത്.
തെരഞ്ഞെടുപ്പിന് ശേഷം വിവാഹ ജീവിതത്തിലേക്ക് കടക്കാനിരിക്കുകയാണ് ഇറോം. സമരകാലം മുതല്‍ സുഹൃത്തായുള്ള ഇംഗ്ലണ്ട് സ്വദേശി ഡെസ്മണ്ട് കൗട്ടാനോയാണ് വരന്.
മണിപ്പൂരിന് പുറത്തുള്ളയാളെ വിവാഹം കഴിക്കുന്നതില്‍ ഇറോമിന്റെ മൈതേയ് വിഭാഗത്തിന് ഇഷ്ടക്കേടുണ്ട്. ഡെസ്മണ്ടിനെ ചുറ്റിപ്പറ്റി സമരത്തിന് വിദേശബന്ധമുള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരുടെയും ബന്ധം മണിപ്പൂരുകാര്‍ സംശയത്തോടെയാണ് കാണുന്നത്. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ മണിപ്പൂരുകാരെ ഡെസ്മണ്ട് ആക്ഷേപിച്ചതും ഇറോമിന് തലവേദനയായി. ഒടുവില്‍ ഇറോം ഇതിന് മാപ്പ് പറഞ്ഞു.
മുന്‍പൊരിക്കല്‍ കോതിയില്‍ വെച്ച് ഡെസ്മണ്ട് ശര്‍മ്മിളയുടെ കൈപിടിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ തല്ലിയിരുന്നു. സ്ത്രീകളുടെ കൈപിടിക്കുന്നത് മണിപ്പൂരില്‍ തെറ്റാണ്. വിവാഹം വ്യക്തിപരമാണെങ്കിലും രാഷ്ട്രീയത്തില്‍ ഇത് ഇറോമിന് നഷ്ടമുണ്ടാക്കും. എങ്കിലും തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഇറോം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: