കണ്ണൂര്‍: കേരളത്തിനാകെ അപമാനമുണ്ടാക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുകയാണെന്ന് മഹിളാ അസോസിയേഷന് നേതാവും എംപിയുമായ പി.കെ.ശ്രീമതി പറഞ്ഞു. കണ്ണൂര്‍ പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പെണ്‍കുട്ടികള്‍ സമൂഹത്തില്‍ സുരക്ഷിതരല്ലെന്ന് സംഭവങ്ങള്‍ തെളിയിക്കുകയാണ്. കൊട്ടിയൂരില്‍ പളളിവികാരിയുടെ പീഡനത്തിനിരയായി വിദ്യാര്‍ത്ഥിനി പ്രസവിക്കാനിടയായ സംഭവം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം. കൊട്ടിയൂര്‍ മേഖല സന്ദര്‍ശിച്ച തനിക്ക് ഈ മേഖലയില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ അവിടുത്തെ അമ്മമാര്‍ പറഞ്ഞു. കുറ്റകൃത്യങ്ങളുടെ പരമ്പരയാണ് ഇവിടങ്ങളില്‍ നടക്കുന്നത്. പെണ്‍കുട്ടികളെ പല സംസ്ഥാനങ്ങളിലേക്കും കന്നഡയുള്പ്പെടെയുളള രാജ്യങ്ങളിലേക്കും കയറ്റിക്കൊണ്ടു പേവുകയാണ്. ഇത്തരത്തില്‍ 600 ഓളം കേസുകള്‍ ജില്ലയില്‍ മാത്രം നടന്നിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനി പ്രസവിച്ചതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ അക്ഷന്തവ്യമായ തെറ്റാണ് ചെയ്തിരിക്കുന്നത്. പ്രസവിച്ച വിവരം അവര്‍ മറച്ചുവെച്ചു. മാത്രമല്ല കുട്ടിയെ പ്രസവിച്ചയുടന്‍ അമ്മയുടെ സമീപത്തു നിന്നും വൈത്തിരിയിലേക്ക് മാറ്റാന്‍ കൂട്ടുനിന്നു. വിദ്യാര്‍ത്ഥി സ്ക്കൂളില്‍ വരാത്തത് സംബന്ധിച്ച് പോലും വിവരം അന്വേഷിക്കാത്ത സ്ക്കൂള് അധികൃതരും കുറ്റക്കാരാണ്. 20 ദിവസത്തിന് ശേഷമാണ് സംഭവം പുറംലോകമറിയുന്നത്. സംഭവം മറച്ചു വെക്കാന്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിയെന്നുറപ്പാണ്. സ്വന്തം മകളുടെ ഗര്‍ഭത്തിനുത്തരവാദി ഭര്‍ത്താവാണെന്ന് അമ്മയെക്കൊണ്ടു പറയിപ്പിച്ചതുള്പ്പെടെ ഇതാണ് തെളിയിക്കുന്നത്. പറയേണ്ടിടത്ത് വിവരം പറഞ്ഞിരുന്നുവെന്നും എന്നാല്‍ നടപടികളുണ്ടായില്ലെന്നും കുട്ടിയുടെ മാതാവ് പറഞ്ഞതും അന്വേഷണ വിധേയമാക്കണം. സ്ക്കൂള് മാനേജരില്‍ നിന്നുതന്നെ ഇത്തരം അനുഭവം മേലില്‍ ഒരു വിദ്യാര്‍ത്ഥിക്കും ഉണ്ടാകാന്‍ പാടില്ലെന്നും സംഭവം സംബന്ധിച്ച് എത്രയും പെട്ടെന്ന് സമഗ്രാന്വേഷണം നടത്തി മുഴുവന്‍ കുറ്റക്കാരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമന്നും ശ്രീമതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: