വിഴിഞ്ഞം: വാര്‍ഫിലെ നങ്കൂരം തകര്‍ത്ത് ഇടിച്ചുകയറിയ ഇറാനിയന്‍ പത്തേമാരി എന്‍ഐഎസംഘം പരിശോധിച്ചു. തകര്‍ന്ന ഭാഗത്തുകൂടി വെള്ളം കയറിയ നിലയിലുള്ള പത്തേമാരിയുടെ ചോര്‍ച്ചയുള്ള ഭാഗം കണ്ടെത്താന്‍ എന്‍ഐഎ പ്രദേശത്തെ തൊഴിലാളികളുടെ സഹായം തേടി. ഇവരുടെ സഹായത്തോടെ വലതുഭാഗത്തെ നാല് ചോര്‍ച്ച താത്കാലികമായി അടച്ചു. ഉള്ളിലെ വെള്ളം പമ്പുചെയ്തു മാറ്റി താത്കാലിക പരിഹാരം കണ്ടെങ്കിലും ഏതു സമയത്തും പത്തേമാരി അപകടാവസ്ഥയിലാകാമെന്നാണ് വിലയിരുത്തല്‍.
എന്‍ഐഎ സിഐ വിജയന്, എഎസ്ഐ ചന്ദ്രന് എന്നിവരാണ് പരിശോധനയ്ക്ക് തുറമുഖത്തെത്തിയത്. പുതിയ വാര്‍ഫിന് സമീപം നങ്കൂരമിട്ടിരുന്ന പത്തേമാരി ഉള്ളില്‍ വെള്ളം നിറഞ്ഞ് ഒരുവശം ചരിഞ്ഞ് താഴ്ന്നുപോകാവുന്ന അവസ്ഥയിലായിരുന്നു. ടണ്‍ കണക്കിന് ഡീസല്‍ ശേഖരമുണ്ട്. ചോര്‍ച്ച അടയ്ക്കാന്‍ മുങ്ങല്‍ വിദഗ്ധരും പ്രദേശവാസികളുമായ ബാബു, സഹോദരന് ശിവരാജന് എന്നിവരുടെ സഹായംതേടി. ഇവരാണ് നാലിടത്ത് ചോര്‍ച്ച കണ്ടെത്തിയത്. തുടര്‍ന്ന് ബനിയന് നൂലും പ്രത്യേകം തയ്യാറാക്കിയ പശയും ഉപയോഗിച്ച് താത്കാലികമായി ചോര്‍ച്ച അടച്ചു.
പത്തേമാരി മുങ്ങിയാല്‍ ഇന്ധന ചോര്‍ച്ചയുണ്ടാകുമെന്നും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുമെന്നും ആശങ്കയുണ്ട്. ഇതൊഴിവാക്കാന്‍ പത്തേമാരിയെ കരയിലേക്ക് കയറ്റി വയ്ക്കാന്‍ കഴിയുമോ എന്നും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
രണ്ടുവര്‍ഷം മുമ്പ് തീരസംരക്ഷണസേന ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ പിടികൂടിയ ഇറാന് പത്തേമാരിയാണ് അധികൃതര്‍ക്ക് തലവേദനയായി തുടരുന്നത്. പത്തേമാരിയില്‍ ഉണ്ടായിരുന്ന ഇറാന്‍കാരും പാക്കിസ്ഥാന്കാരനുമുള്പ്പെടെയുള്ള സംഘത്തെ പിടികൂടി വിവിധ ഏജന്‍സികള്‍ ചോദ്യംചെയ്തെങ്കിലും സംശയകരമായി ഒന്നും കിട്ടിയില്ല.
തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്ത കേസിലെ പ്രതികളായവരെ കോടതി വെറുതെ വിട്ടു. ജയില്‍ മോചിതരായവര്‍ എംബസി മുഖാന്തിരം നാട്ടിലേക്ക് മടങ്ങിയെങ്കിലും കോടതി കണ്ടു കെട്ടിയ പത്തേമാരിക്ക് മോചനമായില്ല. വിഴിഞ്ഞം തുറമുഖത്ത് ആങ്കര്‍ ചെയ്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയ പത്തേമാരി നിരവധി തവണ നങ്കൂരം തകര്‍ത്ത് ഒഴുകിയിരുന്നു. ഉടമസ്ഥര്‍ ഉപേക്ഷിക്കുകയും ജീവനക്കാര്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തതിനാല്‍ പത്തേമാരി ലേലം ചെയ്ത് വില്‍ക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ടവരുമായും എന്‍ഐഎ സംഘം ആശയ വിനിമയം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: