തിരുവനന്തപുരം: അതിരപ്പിള്ളി വൈദ്യുതി പദ്ധതി ഇടതു മുന്നണിയില്‍ വീണ്ടും പോര്‍മുഖം തുറന്നു. പദ്ധതിക്കായി സ്ഥലമെടുപ്പ് നടപടി പുരോഗമിക്കുന്നതായി വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയെ രേഖാമൂലം അറിയിച്ചു. തൊട്ടുപിന്നാലെ എതിര്‍പ്പുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തെത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ വിഷയമാണ് വീണ്ടും സജീവമായത്.
പുതിയ ജലവൈദ്യുത പദ്ധതികള്‍ സംബന്ധിച്ച എന്‍. ഷംസുദ്ദീന്റെ ചോദ്യത്തിനാണ് 15 പദ്ധതികളുടെ പട്ടികയും സ്ഥിതി വിവരവുമടക്കം സഭയില്‍ വച്ചത്. പട്ടികയില്‍ പതിനഞ്ചാമതായാണ് അതിരപ്പിള്ളി പരാമര്‍ശിക്കുന്നത്. 163 മെഗാവാട്ട് അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് സ്ഥലമേറ്റെടുപ്പ് നടക്കുന്നുവെന്നാണ് രേഖയില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ചോദ്യോത്തരവേളയില്‍ മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. മന്ത്രി നിയമസഭയില്‍ പറഞ്ഞതുകൊണ്ടു മാത്രം പദ്ധതി നടപ്പാവില്ലെന്ന നിലപാടെടുത്താണ് കാനം രാജേന്ദ്രന് രംഗത്തെത്തിയത്. അന്തിമ തീരുമാനമെടുക്കേണ്ടത് എല്‍ഡിഎഫ് ആണ്.
പദ്ധതി നടപ്പാക്കുമെന്നത് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്ലാത്ത കാര്യമായിരുന്നുവെന്നും കാനം പറഞ്ഞു. പദ്ധതിക്കെതിരെ പ്രതിപക്ഷവും നിലപാടെടുത്തു. പദ്ധതി ആരംഭിക്കാനുള്ള പുതിയ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി. കസ്തൂരി രംഗന് റിപ്പോര്‍ട്ടും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും കേരളീയ സമൂഹവും പദ്ധതിക്ക് എതിരാണ്.
എല്‍ഡിഎഫ് അധികാരത്തിലെത്തിയതിനു പിന്നാലെ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചതാണ് മുന്‍പ് ഇടതു മുന്നണി പിടിച്ചുകുലുക്കിയത്. പരിസ്ഥിതി സംഘടനകള്‍ക്കൊപ്പം മുന്നണിയിലെ രണ്ടാമന് സിപിഐയും കനത്ത വിമര്‍ശനവുമായി രംഗത്തെത്തി. സിപിഐയും മുഖ്യമന്ത്രിയും പരസ്യമായ വാക്പോരില്‍ കാര്യങ്ങളെത്തി. ഇതോടെ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തി. സമവായത്തോടെ മുന്നോട്ട് പോകുമെന്നാണ് പിന്നീട് വ്യക്തമാക്കിയത്.
ചാലക്കുടിപ്പുഴയില്‍ പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൗസില്‍നിന്നു 2.52 കിലോമീറ്റര്‍ ദൂരെയാണ് 936 കോടി രൂപ ചെലവില്‍ ഡാം നിര്‍മിക്കുന്നത്. പദ്ധതി നടപ്പാക്കിയാല്‍ 138.6 ഹെക്ടര്‍ വനഭൂമിയെ ബാധിക്കും. ഇതില്‍ 42 ഹെക്ടറിലെ മരം മുറിച്ചുമാറ്റും. 104.4 ഹെക്ടര്‍ പ്രദേശം വെള്ളത്തിനടിയിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: