പയ്യന്നൂര്‍: എരമം കുറ്റൂര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മാതമംഗലം ടൗണിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ കക്കൂസ് ടാങ്ക് കവിഞ്ഞ് മലിനജലം പുറത്തേക്കൊഴുകുന്നു. സര്‍ക്കാര്‍ ഓഫീസുകളും കച്ചവടസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ഇവിടെ ദുര്‍ഗന്ധം രൂക്ഷമായി. ഇലക്ട്രിസിറ്റി ഓഫീസ്, തപാല്‍ ഓഫീസ്, അക്ഷയ കേന്ദ്രം തുടങ്ങി നിരവധി സ്ഥാപനങ്ങളും കടകളുമുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ കക്കൂസ് ടാങ്കാണ് നിറഞ്ഞ് പുറത്തേക്കൊഴുകുന്നത്. ഇലക്ട്രിസിറ്റി ഓഫിസിലെ രണ്ട് കക്കൂസുകളും ഈ ടാങ്കുമായി ബന്ധപ്പെട്ടതാണ്. ഒരു മാസം മുമ്പെ ഇലക്ട്രിസിറ്റി ജീവനക്കാര്‍ പഞ്ചായത്തിന് പരാതി നല്‍കിയെങ്കിലും പരിഹാരം കാണാതെ ഒരു കക്കൂസ് തകരാറിലാണെന്ന് പറഞ്ഞ് അടച്ചിട്ടു. മാലിന്യപ്രശ്നം രൂക്ഷമായതോടെ ആരാഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് രണ്ടാമത്തെ കക്കൂസും അടച്ചു പൂട്ടുകയായിരുന്നു. ഇലക്ട്രിസിറ്റി സാധന സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലത്തിനോട് ചേര്‍ന്ന സ്ഥലത്താണ് ഈ മാലിന്യപ്രശ്നം. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസും ഇതിനോട് ചേര്‍ന്ന് കിടക്കുന്നു. കക്കൂസും മൂത്രപ്പുരയും അടച്ചിട്ടതോടെ കെഎസ്ഇബി ഓഫീസിലെ സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് സൗകര്യമില്ലാതെ വീര്‍പ്പുമുട്ടുകയാണ്. സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞവും പ്ലാസ്റ്റിക് വിമുക്ത പ്രഖ്യാപനവും നടത്തിയ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് ഗുരുതരമായ മാലിന്യപ്രശ്നം നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: