പെരുമ്പാവൂര്‍: ഇരിങ്ങോള്‍ ഡല്‍റ്റാ കമ്പനിയുടെ ഒരുഭാഗം അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. കമ്പനിക്കുള്ളില്‍ അനധികൃതമായി രാസവസ്തുശേഖരം സൂക്ഷിച്ചിരുന്ന ഭാഗവും, പശമിക്സിംഗ് യൂണിറ്റുമാണ് സീല്‍ ചെയ്തത്. കുന്നത്തുനാട് തഹസില്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് യൂണിറ്റുകള്‍ പൂട്ടിയത്. വുഡ് പാനല്‍ ബോര്‍ഡ് നിര്‍മ്മാണ യൂണിറ്റിനും ഓഫീസിനും ഹൈക്കോടതിയുടെ പ്രവര്ത്താനാനുമതിയുണ്ട്. കോടതി ഉത്തരവുമായി കമ്പനി പ്രവര്‍ത്തിപ്പിക്കുന്നതിന് ഉടമയെത്തിയതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സ്ത്രീകളാണ് പ്രതിഷേധവുമായി മുന്നില്‍ നിന്നത്.
നാല് വീട്ടമ്മമാര്‍ കമ്പനിയോട് ചേര്‍ന്നുള്ള വീടിനുള്ളില്‍ കയറി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. പോലീസ്, ഫയര്‍ഫോഴ്സ് സംഘങ്ങള്‍ സ്ഥലത്തെത്തി. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തഹസില്‍ദാര്‍ എത്തി കമ്പനിയില്‍ രാസവസ്തു ശേഖരം സൂക്ഷിച്ചിരുന്ന ഭാഗം പൂട്ടി സീല്‍ ചെയ്തതിന് ശേഷമാണ് ആത്മഹത്യാഭീഷണി മുഴക്കിയവര്‍ പിന്മാറിയത്. സോമില്‍ ഓണേഴ്സ് അസോസിയേഷന് ഭാരവാഹികള്‍, സമരസമിതി നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അധികൃതര്‍ സീല്‍ ചെയ്തത്. സമരത്തില്‍നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിക്കാരുടെ പക്ഷം. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5.30ന് ചന്ദന കവലയില്‍ ആരംഭിക്കുന്ന തുടര്‍സമരങ്ങള്‍ പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. എസ്. സീതാരാമന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: