കാക്കനാട്: കടമ്പ്രയാറും ചിത്രപ്പുഴയും സംഗമിക്കുന്നിടത്ത് സ്വകാര്യ കമ്പനി പുഴയിലേക്ക് സ്ഥാപിച്ചിരിക്കുന്ന മാലിന്യ പൈപ്പുകളുടെ ഭാഗത്ത് നിന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാമ്പിള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം ചിത്രപ്പുഴ പാലം മുതല്‍ ബ്രഹ്മപുരം വരെയുള്ള ഭാഗങ്ങളില്‍ വിഷമാലിന്യം കലര്‍ന്ന് വന്‍തോതില്‍ മീന്‍ ചത്തുപൊങ്ങിയതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്.
ചിത്രപ്പുഴയിലേക്കൊഴുക്കിയ രാസമാലിന്യത്തിന്റെ ഉറവിടം കണ്ടെത്താനാണ് പരിശോധന. മലിനീകരണ നിയന്ത്രണ ബോര്‍ഡ് എണ്‍വയോണ്‍മെന്റ് എഞ്ചിനീയറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വേനലില്‍ ചീഞ്ഞ പായലും മാംസാവശിഷ്ടങ്ങളും പുഴയില്‍ ഓക്സിജന്‍ കുറയാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് പിസിബി അധികൃതര്‍ പറഞ്ഞു. സ്വകാര്യ കമ്പനിയിലെ രാസവിഷമാലിന്യവും പുഴയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. വെള്ളത്തിന് മുകളില്‍ പാടപോലെ കിടക്കുന്നത് കമ്പനിയിലെ രാസപദാര്ത്ഥങ്ങളാകാമെന്നും അധികൃതര്‍ വ്യക്തമാക്കി. കൊഴുപ്പിന്റെയും പ്രോട്ടീന്റെയും അംശം വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിശോധന പൂര്‍ത്തിയായെങ്കില്‍ മാത്രമേ ഇത് സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. പുഴയിലേക്ക് തള്ളുന്ന മാംസാവശിഷ്ടങ്ങളും വെള്ളത്തില്‍ കൊഴുപ്പിന്റെ അംശം കൂട്ടാനും ഓക്സിജന്‍ കുറയാനും ഇടയാക്കും. മാലിന്യാവശിഷ്ടങ്ങള്‍ നിറഞ്ഞു കറുത്ത നിറത്തിലാണ് ഒഴുകുന്നത്.
പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടന്ന് തൃക്കാക്കര പോലീസ് ചിത്രപ്പുഴയില്‍ ചിറ്റേത്തുകര ബോട്ട് ജെട്ടിക്ക് സമീപം പരിശോധന നടത്തി. രാത്രികാലങ്ങളില്‍ ചിത്രപ്പുഴയിലേക്ക് മാംസാവശിഷ്ടങ്ങള്‍ തള്ളുന്നതായാണ് പരാതി. ചിത്രപ്പുഴ പാലത്തില്‍നിന്ന് വാഹനത്തില്‍ കൊണ്ടുവരുന്ന മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പതിവായിരിക്കുകയാണ്. പുഴയുടെ തീരങ്ങളിലെല്ലാം കോഴി മാലിന്യങ്ങള്‍ ഉള്‍പ്പെടെ നിറഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: