ചെറുതോണി (ഇടുക്കി): വനിതാ എസ്ഐയുടെ സാന്നിധ്യത്തില്‍ മധ്യവയസ്കന് തങ്കമണി സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനം. മരിയാപുരം-ചട്ടിക്കുഴി വെളിയംകുന്നത്ത് ഷിബു ഗോപാല(55) നാണ് മര്‍ദ്ദനമേറ്റത്. ഇയാളുടെ ഇടത്കണ്ണിന് ഗുരുതരമായി പരിക്കേറ്റു. മര്‍ദ്ദനത്തിനിടെ പോലീസുകാര്‍ മൂത്രം കുടിപ്പിച്ചതായും പരാതിയുണ്ട്.
അയല്‍വാസിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് ഷിബുവിനെ ചൊവ്വാഴ്ച സ്റ്റേഷനില്‍ വിളിപ്പിച്ചത്. ഷിബുവിന്റെ പട്ടയഭൂമിയില്ക്കൂടി അയല്‍വാസിക്ക് മരം മുറിച്ചുകൊണ്ടുപോകാന്‍ താത്ക്കാലികമായി വഴി നല്‍കിയിരുന്നു. ഈ വഴി മറ്റാരും ഉപയോഗിച്ചിരുന്നുമില്ല. തിങ്കളാഴ്ച ഷിബു സ്വന്തം പുരയിടത്തിലൂടെയുള്ള റോഡില്‍ ജീപ്പ് നിര്‍ത്തിയിട്ട് പാവല്‍ തോട്ടത്തില്‍ പണി ചെയ്യുകയായിരുന്നു. ഈ സമയം ഇതുവഴി സമീപവാസി വാഹനവുമായി വരികയും ജീപ്പ് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ജീപ്പ് മാറ്റി കൊടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് തങ്കമണി പോലീസെത്തി ജീപ്പുമായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
ജീപ്പിന് സെല്ഫില്ലാതിരുന്നതിനാല് വാഹനമില്ലാതെയാണ് ഷിബു സ്റ്റേഷനിലെത്തിയത്. ജീപ്പില്ലാതെ വന്നെന്നാരോപിച്ച് പരാതിക്കാരനായ അയല്‍വാസിയുടെ ബന്ധുവായ പോലീസുകാരന് ഷിബുവിന്റെ കണ്ണിന് ആഞ്ഞ് ഇടിച്ചു. നിലത്ത് വീണ ഷിബുവിനെ തങ്കമണി വനിതാ എസ്ഐ ജോഷിയുടെ സാന്നിധ്യത്തിലുള്ള പോലീസ് സംഘം നിലത്തിട്ട് ചവിട്ടി. വാഹനം കൊണ്ടുവരാഞ്ഞതിനാലാണ് മര്‍ദ്ദനമെന്നും അനുഭവിച്ചോയെന്നും വനിതാ എസ്ഐ പറഞ്ഞതായി ഷിബു മൊഴി നല്‍കിയിട്ടുണ്ട്.
ഇടികൊണ്ട് തളര്‍ന്നു വീണ ഷിബുവിനെ പോലീസ് കാമാക്ഷി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമശുശ്രൂഷ നല്കി തിരികെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പ്രമേഹരോഗിയായ ഷിബു ഹൃദ്രോഗത്തിനും മരുന്ന് കഴിക്കുന്നുണ്ട്. ഭര്‍ത്താവിനെ തങ്കമണി പോലീസ് അകാരണമായി മര്‍ദ്ദിച്ചതിനെതിരെ ഭാര്യ ലത മുഖ്യമന്ത്രി, ഡിജിപി, എസ്.പി, മനുഷ്യാവകാശ കമ്മീഷന്, പോലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: