തൃശൂര്‍: അന്തരിച്ച മുന്‍ കൗണ്‍സിലര്‍ ജോസി ചാണ്ടിക്ക് പകരം ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയിച്ച മകന് ജോര്‍ജ്ജ് ചാണ്ടിയുടെ പ്രതീകാത്മക സത്യപ്രതിഞ്ജാ വിവാദത്തിനായിരുന്നു ഇന്നലെ കോര്പ്പറേഷന് കൗണ്‍സില്‍ സാക്ഷ്യം വഹിച്ചത്. മിഷന് ക്വാര്‍ട്ടേഴ്സ് ഡിവിഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ്ജ് ചാണ്ടിയുടെ പ്രതീകാത്മക സത്യപ്രതിഞ്ജാ ചടങ്ങ് പ്രതിപക്ഷം പുറത്തു വച്ചു സംഘടിപ്പിച്ചതാണ് നാടകീയത സൃഷ്ടിച്ചത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ താമസിയാതെ സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന നിയമം പാലിക്കാതെ ഭരണപക്ഷം മനപ്പൂര്‍വ്വം വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് പ്രതീകാത്മക സത്യപ്രതിഞ്ജ സംഘടിപ്പിച്ചത്. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ കോര്പ്പറേഷന്് ചുറ്റും പ്രതിഷേധാത്മകമായി വലംവച്ചു.
കഴിഞ്ഞ 22്യൂനാണ് ജോര്‍ജ്ജ് ചാണ്ടി ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. സംഭവം വിവാദമായതോടെ ഉച്ചക്കു ശേഷമുള്ള കൗണ്‍സില്‍ യോഗത്തില്‍ സത്യപ്രതിഞ്ജാ ചടങ്ങ് സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ജോര്‍ജ്ജ് ചാണ്ടി കൗണ്‍സില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മേയര്‍ അജിത ജയരാജന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
ആഭരണ നിര്‍മാണശാലയില്‍ നിന്നൊഴുകുന്ന ആസിഡ് മാലിന്യം സംബന്ധിച്ച പരാതികള്‍ക്കിടെ തൊഴില്‍ സംരക്ഷണമാവശ്യപ്പെട്ട് ജുവലറി മാനുഫാക്ചേഴ്സ് അസോസിയേഷന് മേയര്‍ക്ക് നല്കിയ കത്തുമായി ബന്ധപ്പെട്ട് കൗണ്‍സിലില്‍ ഉയര്‍ന്ന പൊതു ചര്‍ച്ച മേയര്‍ മറുപടി പറഞ്ഞു. ആസിഡ് മാലിന്യവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ആവശ്യമാണെന്നും അതോടൊപ്പം തൊഴിലാളികളുടെ തൊഴിലിന് സംരക്ഷണവും വേണമെന്നും ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ അഭിപ്രായങ്ങള്‍ കൗണ്‍സിലില്‍ ഉയര്‍ന്നു.
ആസിഡ് മാലിന്യം ജനകീയ വിഷയമാണ്, കുടിവെള്ളം വിതരണം ചെയ്യേണ്ടത് കോടതി ഉത്തരവ് നോക്കിയല്ല, കോര്‍പ്പറേഷന്റെ ഉത്തരവാദിത്വമാണെന്ന് പ്രതിപക്ഷനേതാവ് എം.മുകുന്ദന് പറഞ്ഞു. ആസിഡ് മാലിന്യം കലര്‍ന്ന കുടിവെള്ളം കുപ്പിയിലാക്കി കൊണ്ടുവന്നാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പരമ്പരാഗത തൊഴില്‍ സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണെന്നും ചെറുകിട സ്വര്‍ണാഭരണ നിര്‍മാണശാലകളുടെ തൊഴില്‍ സംരക്ഷണത്തിന് നടപടി സ്വീകരിക്കുമെന്നും പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ ശുപാര്‍ശയനുസരിച്ച് ലൈസന്‍സ് അനുവദിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു.
കുടിവെള്ള പ്രശ്നമായിരുന്നു കൗണ്‍സിലിലെ മുഖ്യ ചര്‍ച്ചാ വിഷയമായത്. പൊതു ചര്‍ച്ചക്കായി അജണ്ടയില്‍ എംജി റോഡ് വികസനവും,പടിഞ്ഞാറെ കോട്ട പുനരധിവാസവും ,ഫ്ളൈ ഓവറും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അത് മാറ്റി വക്കേണ്ടിവന്നു. ആസിഡ് മാലിന്യം പ്രതിസന്ധിയാവുന്ന മേഖലകളില്‍ കുടിവെള്ള വിതരണം നടത്തണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ വെള്ളം വിതരണത്തിനുള്ള ചുമതല മാലിന്യം സൃഷ്ടിക്കുന്ന വ്യാപാരശാലകള്ക്കാണെന്ന ഹൈക്കോടതി ഉത്തരവുണ്ടെന്നായിരുന്നു ഭരണ പക്ഷത്തിന്റെ മറുപടി.
ലൈസന്‍സ് സംബന്ധിച്ച വിഷയങ്ങളില്‍ പ്രതിപക്ഷ നിര്‍ദേശം അംഗീകരിച്ചെങ്കിലും കുടിവെള്ള വിതരണ വിഷയത്തില്‍ അനുകൂല നിലപാടിന് കോര്പ്പറേഷന് തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: