കിടങ്ങൂര്‍ : കട്ടച്ചിറയില്‍ അനധികൃത കളിമണ്‍ ഖനനം വ്യാപകം. മീനച്ചിലാറിന്റെ കൈവഴികളായ തോടുകളുടെയും തീരങ്ങളില്‍ കട്ടച്ചിറ ഭാഗത്ത് നടത്തുന്ന കളിമണ്‍ ഖനനം കുടിവെള്ള സ്രോതസ്സുകള്‍ നശിപ്പിക്കുന്നു. ദൂരപരിധ ലംഘിച്ചാണ് കളിമണ്‍ഖനനം വ്യാപകമാവുന്നത്. ഇതിനെതിരെ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തുവാനൊരുങ്ങുകയാണ്. കിടങ്ങൂര്‍ വില്ലേജിന്റെ പരിധിയില്‍ വനം വകുപ്പിന്റെ സംരക്ഷിത പ്രദേശമായ ആറ്റുവഞ്ചിക്കാടിന് സമീപം ദിവസങ്ങളായി ഖനനം തകൃതിയായി നടക്കുന്നുണ്ട്.
രാത്രികാലങ്ങളില്‍ മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് നിരവധി ലോറികളിലാണ് കളിമണ്‍ കടത്തുന്നത്. ഇഷ്ടിക നിര്‍മ്മിക്കുന്നതിനാണ് വന്‍തോതില്‍ കളിമണ്‍ഖനനം നടത്തുന്നത്. ആറിന്റെയും തോടിന്റെയും നിശ്ചിത ദൂരപരിധി അകലം പാലിച്ച് വേണം ഇത്തരത്തില്‍ ഖനനം നടത്തണമെന്നാണ് നിയമം. ആറിനോട് ചേര്‍ന്നാണ് പലയിടത്തും ഖനനം നടത്തുന്നത്. ആറിനേക്കാള്‍ താഴ്ച്ചയുള്ള വന്‍ ഗര്‍ത്തങ്ങളാണ് ഖനനം മൂലം തീരങ്ങളില്‍ രൂപം കൊണ്ടിരിക്കുന്നത്.
ഇത്തരത്തില്‍ കളിമണ്‍ ഖനനം നടത്തി കോടികളുടെ വിലയുള്ള ഇഷ്ടികകളാണ് നിര്‍മ്മിച്ച് വില്‍ക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തമായ പരിശോധനകള്‍ നടത്തുവാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വര്‍ഷാവസാനം നാമമാത്രമായ ഉത്പാദനത്തിന്റെ കണക്കുകളാണ് മൈനിംങ് ആന്‍ഡ് ജിയോളജി വിഭാത്തിന് നല്‍കുന്നത്. കളിമണ്ണ് വലിയ ബാലന്‍സ് സ്റ്റോക്ക് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുകയും അടുത്ത വര്‍ഷം പെര്‍മിറ്റ് പുതുക്കുകയുമാണ് പതിവ്. പോളിത്തീന്‍ കവറുകള്‍കൊണ്ട് മറച്ചാണ് ഖനനം നടക്കുന്നത്.
അധികൃതരോട് പരാതിപ്പെട്ടാല്‍ അവര്‍ കഴിഞ്ഞ വര്‍ഷം ബാക്കിയുള്ള കളിമണ്ണുകള്‍ ഇളക്കി കൂട്ടുകയാണെന്നാണ് നല്കുന്ന വിശദീകരണം. മൈനിംങ് ജിയോളജി വകുപ്പ് അധികൃതരുടെ ഒത്താശയോടെയാണ് നിയമവിരുദ്ധ ഖനനം നടത്തുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ നടത്തുന്ന കളിമണ്‍ ഖനനം അവസാനിപ്പിക്കുവാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് മീനച്ചില്‍ നദീസംരക്ഷണ സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ്. രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: