തൃശൂര്‍: എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ആരോപണ വിധേയരായവരെ പാമ്പാടി നെഹ്റു കോളജില്‍ നിന്നു പുറത്താക്കി. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, പി.ആര്.ഒ സഞ്ജിത് വിശ്വനാഥന് എന്നിവരടക്കം അഞ്ചു പേരെയാണ് പുറത്താക്കിയത്.
ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയിരുന്നു. ആരോപണ വിധേയരെ പുറത്താക്കിയതായി അറിയിച്ച് സമരം ചെയ്ത വിദാര്‍ഥികള്‍ക്ക് മാനേജ്മെന്റ് മുദ്രപ്പത്രത്തില്‍ എഴുതി നല്കി. മുമ്പ് ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുമെന്നും മാനേജ്മെന്റ് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി. ഇതോടെ കോളജില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരം ഒത്തുതീര്‍പ്പിലെത്തി.
നേരത്തെ, ജിഷ്ണുവിന്റെ മരണത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് മാനേജ്മെന്റ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് പാലിക്കാന്‍ മാനേജ്മെന്റ് തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ വീണ്ടും സമരം ആരംഭിച്ചത്. പോലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളവരാണ് ഇപ്പോള്‍ പുറത്താക്കപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: