തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അപ്പടി മാറ്റാന്‍ ഇടതു സര്‍ക്കാര്‍ ശ്രമം തുടങ്ങി. ആദ്യപടിയായി സിപിഎം സെക്രട്ടേറിയറ്റ് പ്രാഥമിക ചര്‍ച്ച നടത്തി. ഏപ്രില്‍ ഒന്നിന് പ്രഖ്യാപിക്കത്തക്ക നിലയില്‍ ഇടതു മുന്നണി ചര്‍ച്ച നടത്തി മദ്യനയത്തിന് രൂപം നല്‍കും. കള്ള് വ്യവസായത്തിന് പ്രാമുഖ്യം നല്‍കും വിധം രൂപം നല്കുന്ന നയം ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ വിദേശമദ്യവില്പ്പനയ്ക്ക് അംഗീകാരം നല്‍കും.
ആദ്യപടിയായി 35 ഫോര്‍ സ്റ്റാറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കും. വിനോദ സഞ്ചാരമേഖലയില്‍ ഉണ്ടെന്നു പറയപ്പെടുന്ന തകര്‍ച്ച മുന്‍നിര്‍ത്തിയാണ് മദ്യലഭ്യത ഉദാരമാക്കുന്നത്. വിനോദസഞ്ചാരികള്‍ ഏറെ എത്തിക്കൊണ്ടിരുന്ന സ്ഥലങ്ങള്‍ക്കാണ് മുന്‍ഗണന. ഇപ്പോള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സുള്ളത്. അതിനുതാഴെ സ്റ്റാറുകള്‍ക്ക് ബീര്‍, വൈന്‍ ലൈസന്സേയുള്ളൂ.
ഹൈക്കോടതി കൂടി അംഗീകരിച്ച നയത്തിലാണ് വെള്ളം ചേര്‍ക്കുന്നത്. 35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കുന്നതോടൊപ്പം പ്രവര്‍ത്തന സമയം കൂട്ടും. കൂടാതെ മദ്യസത്ക്കാരത്തിനുള്ള ലൈസന്‍സ് ഫീസ് കുറയ്ക്കാനും തീരുമാനം. ഒരോ വര്‍ഷവും 10 ശതമാനം ചില്ലറ മദ്യവില്‍പ്പനശാലകള്‍ പൂട്ടാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനവും പിന്‍വലിക്കും.പ്രത്യേക ഇടതുമുന്നണി യോഗം ചേര്‍ന്നതിനുശേഷം ഈ മാസം തന്നെ പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു.
അതിനാല്‍ മദ്യനയം മാറ്റുന്നതു സംബന്ധിച്ച് എല്‍ഡിഎഫില്‍ എതിര്‍പ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തലെങ്കിലും കേരളത്തിലെ പൊതുസമൂഹം അതിനോട് എന്ത് സമീപനം സ്വീകരിക്കുമെന്ന് സംശയമുണ്ട്. മദ്യത്തിന്റെ കുറവുമൂലം വിനോദസഞ്ചാര മേഖലയില്‍ ഉണ്ടായ ഇടിവ് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് സര്‍ക്കാര്‍ വാദം. ബാറുകള്‍ അടച്ചുപൂട്ടിയതോടെ അനധികൃത മദ്യവില്‍പ്പന, കള്ളവാറ്റ്, ലഹരി മരുന്നുകളുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ വര്‍ധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ബാറുകള്‍ തുറക്കാനുള്ള നിര്‍ദേശം ഉയര്‍ന്നത്. വിദേശീയര്‍ക്ക് മദ്യത്തിനായി കാര്‍ഡ് ഏര്‍പ്പാടാക്കുന്ന കാര്യം ഉള്‍പ്പെടെയുള്ളവ പരിശോധനയിലാണ്.
രാജ്യാന്തര കോണ്‍ഫറന്‍സുകള്‍ കേരളത്തില്‍ നിന്നു മാറിപോകുന്നുവെന്നും സിപിഎം യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. ഇതിനുള്ള കാരണമായി പറയുന്നത് മദ്യസത്ക്കാരത്തിനുള്ള ഫീസ് ആണ്. അതിനാല്‍ ഫീസ് ഇളവും വേണമെന്നാണ് നിര്‍ദേശം. കള്ള് വില്‍പ്പന വര്‍ധിപ്പിക്കുകയെന്ന ഇടതു സര്‍ക്കാര്‍ നയമനുസരിച്ചാണ് കള്ള് ഷാപ്പുകള്‍ വര്‍ധിപ്പിക്കുന്നത്. കോണ്ഫറന്സുകളുള്ള സ്ഥലങ്ങളില്‍ താത്ക്കാലിക ബാര്‍ ലൈസന്‍സും പരിഗണനയിലാണ്.
മദ്യശാലകള്‍ തിരിച്ചുവരുമ്പോള്‍ ക്രൈസ്തവ സഭകളുടെ പ്രതികരണം എങ്ങനെയാകുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അത് പരിഹരിക്കാനും മയപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ സിപിഎം തുടങ്ങി. പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും സംവരണം വേണമെന്ന സഭകളുടെ ആവശ്യം അംഗീകരിക്കാന്‍ സിപിഎം തത്വത്തില്‍ അംഗീകരിച്ചത് അതിന്റെ ഭാഗമാണ്. എല്ലാ സഭാ മേധാവികളുമായും സിപിഎം ചര്‍ച്ചയ്ക്കൊരുങ്ങുന്നു.
ദൂരപരിധി ബാധകമല്ലെന്ന് നിയമോപദേശം
തിരുവനന്തപുരം: സംസ്ഥാന-ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന ബാറുകള്‍ക്കും ബിയര്‍പാര്‍ലറുകള്‍ക്കും സുപ്രീംകോടതി നിശ്ചയിച്ച ദൂരപരിധി ബാധകമല്ലെന്ന് സര്‍ക്കാരിന് അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്കി. മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതി ഉത്തരവില്‍ വ്യക്തത വരുത്താനാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
ബിവറേജസ് കോര്‍റേഷന്റെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമാണ് വില്‍പ്പനശാല എന്ന നിര്വചനത്തില്പെടുക. ബാറുകള്‍ പെടില്ല. ഇവിടെ ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ട്. മിക്ക ബാറുകളിലും ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നെന്നുമാണ് നിയമോപദേശത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: