മനസ്സ് പൊതുവെ ചഞ്ചലമാണ്. മനസ്സിന് ഏകാഗ്രത നേടാന്‍ അത്ര എളുപ്പമല്ല. ക്ഷത്രിയനായി ജനിച്ച് തപശ്ശക്തികൊണ്ട് ബ്രാഹ്മണ്യം പിടിച്ചുവാങ്ങിയ വിശ്വാമിത്ര മഹര്‍ഷിക്കുപോലും മനസ്സിനെ ഏകാഗ്രമാക്കുന്നതില്‍ പരാജയമുണ്ടായിട്ടുണ്ട്. ദേവാപ്സരസായ മേനകയെക്കണ്ടപ്പോള് മനസ്സ് ചലിച്ചുപോയിട്ടുണ്ട്. ഭഗവാന് ശ്രീപരമേശ്വരനുപോലും വിഷ്ണുവിന്റെ മോഹിനിയുടെ അവതാരം കണ്ടപ്പോള്‍ മനസ്സ് ചഞ്ചലപ്പെട്ടു. കാമാരിയായ ശിവന് പരാജയപ്പെട്ട സ്ഥലത്ത് മറ്റുള്ളവര്‍ക്ക് സ്വാഭാവികം. എന്നാല്‍ അഭ്യാസംകൊണ്ട് ഈ ഏകാഗ്രത കൈവരിക്കാം. ഭഗവാന് ശിവന് മനസ്സ് പൂര്‍ണബലത്തോടെ നിശ്ചലമാക്കി നിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് വേണമെങ്കില്‍ സമ്മതിക്കാമെങ്കിലും പതറിയ മനസ്സിനെ വീണ്ടും നിയന്ത്രിച്ച് സംയമനം പാലിക്കാന്‍ കഴിഞ്ഞു.
അവധൂതന് തന്റെ യാത്രാവേളയില്‍ ഒരു കൊല്ലപ്പണിക്കാരന്റെ ആലയുടെ മുന്നിലെത്തി. അവിടെ കൊല്ലപ്പണിക്കാരന് പണിയില്‍ മുഴുകിനില്ക്കുകയായിരുന്നു. രാജാവിന്റെ ആവശ്യത്തിനായി അമ്പുണ്ടാക്കുകയായിരുന്നു. ഇതിനിടെ രാജാവ് കിങ്കരന്മാരോടൊത്ത് അതിലെ എഴുന്നള്ളി. വഴിയാത്രക്കാരെല്ലാം ഒതുങ്ങിനിന്ന് ദര്‍ശിച്ചു. എന്നാല്‍ കൊല്ലപ്പണിക്കാരന് ഇതൊന്നുമറിഞ്ഞില്ല. അദ്ദേഹം ഏകാഗ്രബുദ്ധിയോടെ അമ്പ് മൂര്‍ച്ച വരുത്തുകയായിരുന്നു. അതിന്റെ തിരക്കില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ എഴുന്നള്ളിപ്പും വാദ്യഘോഷങ്ങളുമൊന്നും അയാള്‍ അറിഞ്ഞില്ല. ഈ കാഴ്ച മനസ്സ് ഏകാഗ്രമാക്കുന്നതിന് അവധൂതന് മാര്നിര്ദ്ദേശകമായി.
മനസ്സ് ഏകാഗ്രമാക്കുന്നതിന് ആസനാദികളും പ്രാണായാമവുമെല്ലാം സഹായകമാണ്.
”മന ഏകത്ര സംയുജ്യാദ് ജിതശ്വാസോ ജിതാസനഃ
വൈരാഗ്യാഭ്യാസയോഗേന ധിയമാണമതന്ദ്രിതഃ
നിവര്‍ന്നിരിക്കും വിധമുള്ള ഏതെങ്കിലും യോഗാസനത്തിലിരുന്നുകൊണ്ട് പ്രാണായാമാദികള്കൊണ്ട് ശ്വാസത്തെ ജയിച്ചു കഴിഞ്ഞാല്‍ മനസ്സിനെ ഏകാഗ്രമാക്കാന്‍ കഴിയും. മറ്റൊന്നിലും താല്പ്പര്യപ്പെടാതെ വിരാഗിയായിരുന്നുകൊണ്ട് ഈ ഏകാഗ്രത സാധ്യമാക്കാനാകും. എപ്പോഴൊക്കെ മനസ് പതറിയാലും അതില്‍ തളര്‍ന്നുപോകാതെ വീണ്ടും വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടുവന്നാല്‍ മനസിനെ ഏകാഗ്രമാക്കാനാകും. ഇതിന് ആലസ്യാദികള്പൂര്ണമായി ഉപേക്ഷിക്കണം. അഭ്യാസസ്ഥിരതകൊണ്ട് എളുപ്പം പൂര്‍ത്തികരിക്കാനാകും.
മനസ്സിനെ എന്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നും ചിന്തിക്കാം. കര്മവാസനകളാകുന്ന പൊടിപടലങ്ങളെ ഇല്ലാതാക്കുന്ന വസ്തു ഏതൊന്നോ ആ വസ്തുവില്‍ത്തന്നെ വേണം ശ്രദ്ധ കേന്ദ്രീകരിക്കാന്‍. അപ്പോള്‍ ”ശനൈശ്ശനൈര് മുഞ്ചതി കര്മ്മരേണൂന്” പതുക്കെപ്പതുക്കെ കര്മവാസനകളെത്തന്നെ ഇല്ലാതാക്കാം. എല്ലാവിധ കര്മ്മവാസനകളുമില്ലാതാക്കുന്ന ഭഗവാനില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനായി സത്വഗുണത്തെ വര്‍ധിപ്പിക്കണം (ഇതിനുള്ള ഉപാധി പിന്നീട് ഒരു ഘട്ടത്തില്‍ ഭഗവാന് നേരിട്ട് വ്യക്തമാക്കുന്നുണ്ട്.) സത്വഗുണം ഏറിവരുമ്പോള് ക്രമേണ തമോഗുണവും രജോഗുണവും ഇല്ലാതാകും. പിന്നീട് മനസ്സിനെ മഥിക്കുന്ന വികാരങ്ങളൊന്നുമില്ലാതാകും. അങ്ങനെ ഇന്ധനമില്ലാതാകും. അപ്പോള്‍ മനസ്സ് താനേ അടങ്ങും. സത്വഗുണവും ഇല്ലാതാക്കും. ഈ സമധി (സമാധി) അവസ്ഥയിലെത്തുമ്പോള് മനസ്സ് സ്വയം പ്രകാശിക്കും.
”യസ്മിന്‍ മനോ ലബ്ധപദം
യദേതത്
ശനൈശ്ശനൈര്മുഞ്ചതി
കര്മരേണൂന്
സത്വേന വൃദ്ധനേ
രജസ്തമാശ്ച
വിധൂയ നിര്വാണമുപൈത്യ
നിന്ധനം”
ഇങ്ങനെ പരമാത്മാവില്‍ മനസ്സുറയ്ക്കുമ്പോള്‍ ഉള്ളും പുറവും എന്ന വ്യത്യാസമില്ലാതെ സര്‍വം ബ്രഹ്മമയമായിക്കാണും.
”തദൈവമാത്മന്യവിരുദ്ധ
ചിത്തോ
നവേദ കിഞ്ചിദ്
ബഹിരന്തരം വാ”
ഈ അവസ്ഥയില്‍ എങ്ങും വ്യാപിച്ചിരിക്കുന്ന താന്‍ മാത്രമേ ഉണ്ടാകൂ. ഇവിടെ മനസ്സ് നിശ്ചലമാണ്. ഈ അവസ്ഥയില്‍ യാതൊരുവിധ കര്മവാസനയുമുണ്ടാകില്ല. ഭൂതകാലത്തില്‍ ചെയ്ത കര്‍മങ്ങളുടെ ഫലമെല്ലാം ദഹിപ്പിക്കപ്പെട്ടു കഴിഞ്ഞു. വര്‍ത്തമാനത്തില്‍ കര്‍മ്മമില്ല. ഭാവിയിലേക്കായി കര്മ്മവാസനയുമില്ല. അങ്ങനെ ആ വ്യക്തി ഗുണാതീതനും കാലാതീതനും ആകുന്നു. വിഷ്ണുസഹസ്രനാമത്തില്‍ പറയുന്ന നിര്‍ഗ്ഗുണന്‍, നിര്‍മ്മമന്‍, നിരഹങ്കാരി, നിശ്ചലന്‍ ഇത്യാദി പ്രകൃതത്തിലെത്തുന്നു. അങ്ങനെ വിഷ്ണു തന്നെയായിത്തീരുന്നു.
ഈ അവസ്ഥയിലേക്കെത്തും മുന്‍പ് ചിലര്‍ അഹങ്കാരത്തിലേക്കു കൂപ്പുകുത്താറുണ്ട്. താന്‍ യോഗിയായി എന്നും തനിക്ക് അദ്ഭുത സിദ്ധികളുണ്ട് എന്നുമുള്ള ചില ചിന്തകള്‍ ഇവരെ വേട്ടയാടിയേക്കും. ഇതിനെ അതിജീവിച്ചേ പറ്റൂ. എന്നാല്‍ ഈ ഘട്ടത്തില്‍ ചിലര്‍ക്ക് മഠങ്ങളും മറ്റും സ്ഥാപിക്കാനുള്ള താല്പര്യം വരുന്നു. അങ്ങനെ അവര്‍ വീണ്ടും കര്മമ്മവാസനയിലേക്കെത്തുന്നു.
(9447213643)
പ്രതികരിക്കാൻ ഇവിടെ എഴുതുക: