മുമ്പെങ്ങുമില്ലാത്തവിധം സാധനവിലകള്‍ കുതിച്ചുകയറുകയാണ്. സാധാരണക്കാരന്റെ നിത്യജീവിതം ഇതോടെ അവതാളത്തിലായി. അരിവില 21 ശതമാനം കൂടിയെന്ന് സമ്മതിക്കുന്ന സര്‍ക്കാര്‍ അതിനെതിരെ നടപടി സ്വീകരിക്കാതെ അട്ടം നോക്കുകയാണ്. ദക്ഷിണേന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും വാണംപോലെ സാധനവിലകള്‍ വര്‍ദ്ധിക്കുന്നില്ല. ജനുവരിയില്‍ മട്ട അരിക്ക് 38 രൂപയായിരുന്നെങ്കില്‍ ഇന്നത് 42 രൂപയായി. ജയ അരിക്ക് 35.50 രൂപയായിരുന്നെങ്കില്‍ 47 രൂപയായാണ് ഒരുമാസംകൊണ്ട് കൂടിയത്. പഞ്ചസാര കിലോക്ക് അഞ്ചുരൂപകൂടി. പലവ്യഞ്ചനങ്ങള്ക്ക് മാത്രമല്ല പച്ചക്കറികളുടെ വിലയും അതിവേഗം ഉയരുകയാണ്.
ജനുവരിയില്‍ തക്കാളിക്ക് 17 രൂപയായിരുന്നെങ്കില്‍ മാര്‍ച്ചാകുമ്പോഴേക്കും 35 രൂപയിലെത്തി. വെണ്ടക്കയും വെള്ളരിയും പയറും എന്നുവേണ്ട എല്ലാ സാധനങ്ങളുടെ വിലയും റോക്കറ്റ് വേഗത്തില്‍ കുതിക്കുകയാണ്. കഴിഞ്ഞവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ അരിവിലയില്‍ പത്തും പന്ത്രണ്ടും രൂപയാണ് കൂടിയത്. യഥാസമയം മാര്‍ക്കറ്റില്‍ ഇടപെടാനോ വിലക്കയറ്റം പിടിച്ചുനിര്‍ത്താനോ ഒരു ശ്രമവും നടക്കുന്നില്ല. വില കൂടുമ്പോള്‍ മലയാളികളുടെ ആഹാരരീതി മാറ്റുന്നതിനെക്കുറിച്ചാണ് മന്ത്രിമാരുടെ ചിന്ത. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇടതുമുന്നണി ഊന്നിപ്പറഞ്ഞത് അഞ്ചുവര്‍ഷത്തേക്ക് ഒരു നയാപൈസപോലും കൂടാതെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്നാണ്. അതങ്ങ് പാടേ വിസ്മരിച്ചിരിക്കുകയാണ്.
ഭക്ഷ്യവകുപ്പ് സിപിഐയുടെ മന്ത്രിയാണ് ഭരിക്കുന്നത്. പി.തിലോത്തമന് മന്ത്രിക്ക് ഒന്‍പതുമാസംകൊണ്ട് ഉണ്ടാക്കാന്‍ കഴിഞ്ഞ നേട്ടം തന്റെ മുന്‍ഗാമി സി. ദിവാകരന് എത്രയോ ഭേദമെന്ന് പൊതുജനങ്ങളെകൊണ്ട് പറയിക്കാന്‍ സാധിച്ചു എന്നതാണ്. മലയാളി എന്തിന് അരിയാഹാരംതന്നെ വേണമെന്ന് നിര്‍ബദ്ധം പിടിക്കണമെന്നായിരുന്നു ദിവാകരന് ചോദിച്ചത്. രണ്ടുമുട്ടയും ഒരു കോഴിയും ഒരു ഗ്ലാസ് പാലും കഴിച്ചാല്‍ പോരെ എന്ന ചോദ്യമൊന്നും തിലോത്തമനില്നിന്നുണ്ടായില്ലെന്നാശ്വസിക്കാം. സിപിഎം-സിപിഐ തര്‍ക്കങ്ങളാണ് ഒരു പരിധിവരെ വിലക്കയറ്റത്തിന് വഴിയൊരുക്കിയതെന്ന് പറയാം.
സിപിഐ മന്ത്രിമാരെല്ലാം കഴിവില്ലാത്തവരെന്ന ആക്ഷേപം സിപിഎം മന്ത്രിമാര്‍തന്നെ പരസ്യമായി പ്രസ്താവിച്ചതാണ്. പല വിഷയങ്ങളിലും ഇരുപക്ഷവും വിരുദ്ധനിലപാടിലുമാണ്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ വിസ്മരിച്ച് തന്‍പ്രമാണിത്തം കാട്ടാന്‍ സിപിഎം ശ്രമിക്കുകയാണെന്നുവേണം കരുതാന്‍. സാധാരണക്കാരന്റെ കുടുംബ ബജറ്റ് ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഒരു കുടുംബത്തിന് പ്രതിദിനം 100 രൂപയില്‍കൂടുതല്‍ അധികം ചെലവായി. സംസ്ഥാനത്ത് അരിവില വര്‍ധിച്ചെന്ന് ഭഷ്യമന്ത്രി നിയമസഭയില്‍തന്നെ സമ്മതിച്ചിരിക്കുകയാണ്. ബ്രാന്‍ഡഡ് അരിക്കാണ് വില വര്‍ധിച്ചത്. കൊല്ലത്തെ വ്യാപാര ലോബികളാണ് വില വര്‍ധിപ്പിക്കുന്നതിനു പിന്നിലെന്നാണ് ഭക്ഷ്യമന്ത്രി തുറന്ന് സമ്മതിക്കുന്നത്.
കൊല്ലം ലോബിക്ക് പിന്നിലാരെന്ന് തുറന്നുപറയാന്‍ മന്ത്രി തയ്യാറാകേണ്ടതാണ്.
വരുംദിവസങ്ങളില്‍ അരിവിലയില്‍ കുറവുണ്ടാകുമെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. അതിന് നിരത്തിയ വാദങ്ങളൊന്നും വിശ്വസനീയമല്ല. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അരിക്കടകള്‍ തുറക്കുമെന്നാണ് പരിഹാരമായി പറയുന്നത്. 1000 ടണ്‍ അരി കുറഞ്ഞ നിരക്കില്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു. ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധനവിനെ തുടര്‍ന്ന് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ആറുമാസത്തിനുള്ളില്‍ ഇരട്ടിയിലധികം വിലവര്‍ധനവ് ഭക്ഷ്യധാന്യങ്ങളിലും പച്ചക്കറികളിലും ഉണ്ടായതായി വിലവിവര പട്ടിക നിരത്തി പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. അരി വില കുതിക്കുമ്പോള്‍ പൊതുവിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും 14.25 ലക്ഷം മെട്രിക് ടണ്‍ അരിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നത്. രണ്ട് ലക്ഷം മെട്രിക് ടണ്‍ അരികൂടി അധികമായി നേടിയെടുക്കാന്‍ സാധിച്ചു.
കേന്ദ്രത്തില്‍ നിന്ന് കിട്ടിയ അരി യഥാസമയം വിതരണം ചെയ്തിട്ടില്ല. ഇതാണ് വില വര്‍ധനവിന് ഇടയാക്കിയത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വില വര്‍ധനവിനെതിരെ ഒമ്പതു പ്രാവശ്യം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയവര് അധികാരത്തില്‍ കയറിയപ്പോള്‍ വില വര്‍ധനവിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തകയുണ്ടായി. ഭക്ഷ്യഭദ്രതാ പദ്ധതി യഥാസമയം നടപ്പാക്കാന്‍ തയ്യാറാകാത്തതാണ് അരി മാര്‍ക്കറ്റില്‍ ദുരന്തമുണ്ടാക്കിയത്. അതിന് പ്രതിക്കൂട്ടില്‍ ഇന്നത്തെ ഭരണകക്ഷി മാത്രമല്ല പ്രതിപക്ഷവുമുണ്ട്. അമ്മ നിരക്കീട്ടും മോളു നിരക്കീട്ടും നാഴിയുടെ മൂട് തേഞ്ഞു എന്നപോലെ ഇരുമുന്നണികളും ഈ വിഷയത്തില്‍ പ്രതികൂട്ടിലാണ്. വെള്ളവുമില്ല, വെളിച്ചവുമില്ല, ഭക്ഷണവുമില്ല എന്ന അവസ്ഥ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: