ഇടുക്കി: വനിതാ എസ്ഐയുടെ സാന്നിധ്യത്തില്‍ മധ്യവയസ്കന് തങ്കമണി സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കട്ടപ്പന സിഐ അനില്‍കുമാറാണ് അന്വേഷണം നടത്തിയിരുന്നത്. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.
തങ്കമണി എസ്ഐ ജോഷി, സ്റ്റേഷന് ഡ്രൈവര്‍ സിബി എന്നിവരെയാണ് സ്ഥലം മാറ്റിയത്. ജോഷിയെ കട്ടപ്പന വനിതാ സെല്ലിലേക്കും സിബിയെ കട്ടപ്പനയിലേക്കുമാണ് മാറ്റിയത്.
മരിയാപുരം-ചട്ടിക്കുഴി വെളിയംകുന്നത്ത് ഷിബു ഗോപാലനാ(55)ണ് കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റത്. ഇയാളുടെ ഇടത് കണ്ണിന് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയോടെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നസറുദ്ദീന്‍ അന്വേഷണം ഏറ്റെടുത്തത്. തങ്കമണി സ്റ്റേഷനിലും പൈനാവ് ആശുപത്രിയിലുമെത്തി ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചു. വരും ദിവസങ്ങളില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഷിബുവിന്റെ മൊഴിയെടുക്കുമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ‘ജന്മഭൂമി’യോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: