തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനായി കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി പി.ജെ.ജോസഫ്. ജൂലൈ 23ന് മുന്‍പ് സുപ്രീം കോടതിയില്‍ ഇതു സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കും. ഡാം സുരക്ഷിതമെന്ന വാദം അടിസ്ഥാനരഹിതമാണ്. ഡാം സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ കേരളത്തിന്റെ കൈവശമുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സമവായമെന്ന നിലയില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാമെന്ന് ഉന്നതാധികാര സമിതി നിര്ദ്ദേശിച്ചിട്ടുളളതിനാല് ഈ ലക്ഷ്യവുമായി കേരളം മുന്നോട്ട് പോകും. രണ്ട് വര്‍ഷത്തിനകം പുതിയ അണക്കെട്ട് നിര്‍മ്മിക്കാം. ഇതിന് തമിഴ്നാടിന്റെ സഹകരണം വേണ്ടതുണ്ട??. മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്താന്‍ കേരളം അനുമതി നല്‍കിയിട്ടില്ല. പ്രഷന് ഗ്രൗട്ടിംഗിന് കേരളം സമ്മതിക്കില്ല. ബോര്‍ഹോളുകള്‍ അടക്കാന്‍ മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്.
അണക്കെട്ട് സുരക്ഷരമല്ലെന്ന കേരളത്തിന്റെ തെളിവുകള്‍ സ്വീകരിക്കാന്‍ ഉന്നതാധികാര സമിതി തയ്യാറായില്ലെന്ന് ജോസഫ് പറഞ്ഞു. അതിപ്രളയം, ഭൂചലനം എന്നിവ സംബന്ധിച്ച് പഠനം നടത്തിയ റൂര്‍ഖി, ദല്‍ഹി ഐ.ഐ.ടികളിലെ ശാസ്ത്രജ്ഞന്മാരെ സാക്ഷികളായി വിസ്തരിക്കണമെന്ന കേരളത്തിന്റെ വാദം അംഗീകരിച്ചില്ല. ഇക്കാര്യമടക്കം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും. ഉന്നതാധികാര സമിതി ഏകപക്ഷിയമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച രണ്ട് സാങ്കേതിക വിദഗ്ധരടക്കം മൂന്ന് പ്രതിനിധികളാണ് തമിഴ്നാടിനുണ്ടായിരുന്നത്. കേന്ദ്ര ജല കമ്മീഷന് മുന്‍ ഉദ്യോഗസ്ഥരായ രണ്ട് സാങ്കേതിക വിദഗ്ധരും തമിഴ്നാട് അനുകൂല നിലപടാണ് സ്വീകരിച്ചത്. അണക്കെട്ട് സുരക്ഷിമാണെന്ന് അവര്‍ നിഗമനത്തിലെത്തി. കേരള പ്രതിനിധി അതിനെതിരെ പറഞ്ഞില്ല. ജസ്റ്റിസ് കെ.ടി.തോമസ് കേരള പ്രതിനിധിയായിരുന്നില്ലെങ്കില് അക്കാര്യം വ്യക്തമാക്കേണ്ടത് ഇദ്ദേഹത്തെ ശിപാര്‍ശ ചെയ്ത സമയത്തെ മന്ത്രി എന്‍.കെ.പ്രേമചന്ദ്രനാണ്.
ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് സംബന്ധിച്ച് പഠനം നടത്താന്‍ ഐ.ഐ.ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ ഒന്നിന് താന്‍ ഐ.ഐ.ടിയിലെ വിദഗ്ധരുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
ബാണാസുരസാഗറില്‍ കേരളം കൂടുതല്‍ ജലമെടുക്കുന്നുവെന്ന തമിഴ്നാടിന്റെ പരാതി കാവേരി നിരീക്ഷണ സമിതിയില്‍ ഉന്നയിച്ചിട്ടില്ല. കാവേരി ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം പാമ്പാറിലും ഭവാനിയിലും കേരളത്തിന് അനുവദിച്ച ജലം ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കും. പാമ്പാറില്‍ രണ്ട് തടയണകള്‍ ഈ വര്‍ഷം തന്നെ നിര്‍മ്മിക്കും. വയനാടിലെ മുള്ളന്‍കൊല്ലിയില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള തടസം മാറിയിട്ടുണ്ട്-ജോസഫ്?പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: