അദ്ധ്വാനിക്കാതെ തേടുന്ന വേതനമാണ് രണ്ടാമത്തെ തിന്മ. സമൂഹത്തിന് ഗുണകരമായ, ഉല്‍പ്പാദനപരമായ അധ്വാനം മനുഷ്യന്റെ മൗലിക ധര്‍മ്മമാണ്. സ്വതന്ത്രമായ കൈകളും സവിശേഷമായ ബുദ്ധിയും മനുഷ്യന് ലഭിച്ചിരിക്കുന്നത് ഇതിനാണ്.
ഇവ ഉപയോഗപ്പെടുത്തികാര്ഷികമേഖലയിലോ വ്യവസായ മേഖലയിലോ സേവനമേഖലയിലോ അദ്ധ്വാനിക്കാന്‍ തയ്യാറാകണം. കായികാദ്ധ്വാനം ശ്രേഷ്ഠമാണ്. ബുദ്ധിപരമായ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും തനിക്കാവുംവിധം കായികാദ്ധ്വാനം ചെയ്യണമെന്ന് ഗാന്ധിജി പറയുന്നു. ഏതൊരാളും സ്വന്തം നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ജീവിക്കണം എന്ന് യേശുക്രിസ്തു പറഞ്ഞത് അദ്ധ്വാനത്തിന്റെ ശ്രേഷ്ഠതയും അനിവാര്യതയും എടുത്തുപറയാനാണ്.
അദ്ധ്വാനിക്കാതെ ഭക്ഷിക്കുന്നവന് കളവുമുതലാണ് ഭക്ഷിക്കുന്നത് എന്ന് ഗാന്ധിജി ഓര്‍മ്മിപ്പിക്കുന്നു. സമൂഹത്തിന് ഗുണം ചെയ്യുന്ന അദ്ധ്വാനത്തെ ഉല്‍പ്പാദനപരമായ അദ്ധ്വാനം എന്നു വിശേഷിപ്പിക്കുന്നു.
ഉല്‍പ്പാദനപരമല്ലാത്ത തൊഴിലുകള്‍ ഉപേക്ഷിക്കണം എന്നാണ് ഗാന്ധിനിര്ദ്ദേശം. പലിശ, വാടക, സര്‍ക്കസ്, ലോട്ടറി എന്നിവ ഉല്‍പ്പാദനപരമല്ലാത്ത തൊഴിലുകളാണ്. കവര്‍ച്ച, ചൂതാട്ടം, മറ്റ് അനാശാസ്യം എന്നിവ ഉല്‍പ്പാദനപരമല്ലാത്ത, തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ട തൊഴിലുകള്‍ ആണ്. മേല്പ്പറഞ്ഞവയില് ഉല്‍പ്പാദനപരമായ തൊഴില്‍ ചെയ്തുതന്നെ ജീവിക്കണം. പണിയെടുത്തുകൊണ്ട് കിട്ടുന്ന വേതനംകൊണ്ടുതന്നെ ഉപജീവനം കഴിക്കണം. ഒരിക്കലും അലസമായി ഇരിക്കരുത്. മറ്റുള്ളവരുടെ മുന്പില് കൈനീട്ടുന്നത് പാപമാണ്. അദ്ധ്വാനിക്കാന്‍ ആരോഗ്യമുള്ളവര്‍ക്ക് സൗജന്യമായി എന്തെങ്കിലും കൊടുക്കുന്നത് അവരുടെ ആലസ്യം വര്‍ധിപ്പിക്കാന്‍ കാരണമാകും.
അതുകൊണ്ടാണ് ഗാന്ധിജി പറഞ്ഞത് മദ്യപാനത്തേക്കാളും വ്യഭിചാരത്തേക്കാളും നികൃഷ്ഠമായ തിന്മയാണ് അലസത.
3. മനസ്സാക്ഷി ഇല്ലാത്ത സുഖഭോഗം
ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ഒരുതരം ഹിംസതന്നെയാണ്. ധാരാളം ഉണ്ടെങ്കില്‍ അത്യാവശ്യത്തിനുവേണ്ടത് മാത്രം ഉപയോഗിക്കുക. ലളിതമായ ജീവിതം നയിക്കുക എന്നത് സര്‍വോദയ സമീപനമാണ്. ആര്‍ഭാടത്തേയും അത്യാര്‍ത്തിയെയും ഒഴിവാക്കണം. സഹജീവികളുടെ ദാരിദ്ര്യത്തേയും ദുരിതങ്ങളെയും മനസ്സിലാക്കുന്ന ഒരാള്‍ സുഖഭോഗങ്ങള്‍ക്കുവേണ്ടി നിലകൊള്ളില്ല. എന്തിനും ഏതിനും അടിപൊടി ആഘോഷങ്ങളും ധൂര്‍ത്തും നടത്തുന്നത് മനസ്സാക്ഷിയില്ലായ്മയുടെ ലക്ഷണമാണ്.
4. സ്വഭാവശുദ്ധിയില്ലാത്ത ജ്ഞാനം
അക്ഷരജ്ഞാനം അറിവിലേക്കുള്ള കവാടമാണ്. അറിവ് നേടുക വഴി മനുഷ്യത്വത്തിന്റെ വികാസമാണ് ഉണ്ടാകേണ്ടത്. അതിന് ഉതകണം വിദ്യാഭ്യാസം. വിദ്യാഭ്യാസം നേടുംതോറും മാനുഷികതയും സഹജീവി സ്നേഹവും വര്‍ധിക്കണം. ഒപ്പം ഉപജീവന സാധ്യതയും തെളിയണം. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപാകതകള്‍ നിമിത്തം വിദ്യാഭ്യാസത്തിന്റെ മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ പലപ്പോഴും നേടാനാകുന്നില്ല. അതുകൊണ്ടുതന്നെ വിദ്യാസമ്പന്നര്‍ പലര്‍ക്കും വികസിത വ്യക്തിത്വത്തിന്റേയോ സ്വഭാവശുദ്ധിയുടെയോ ഉടമകളാകാന്‍ സാധിക്കുന്നില്ല.
തങ്ങള്‍ക്ക് ലഭ്യമായ അറിവ് സമൂഹത്തിന് ദ്രോഹകരമായ കാര്യങ്ങള്‍ക്കാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്.
പലതരത്തിലുള്ള അഴിമതികളും തട്ടിപ്പും കവര്‍ച്ചയും അധികാരദുരുപയോഗങ്ങളുമെല്ലാം നടത്തുന്നത് വിദ്യാഭ്യാസം നേടിയവര്‍ തന്നെയാണ് അക്ഷരജ്ഞാനം ഇത്തരക്കാരെ സാക്ഷരരും സംസ്കാര സമ്പന്നരുമാക്കുന്നില്ല. പകരം രാക്ഷസരും സാമൂഹ്യദ്രോഹികളുമാക്കി മാറ്റുന്നു. സ്വഭാവശുദ്ധിക്ക് ഉതകാത്ത ഇത്തരം ജ്ഞാനം പാപമാണ്.
(നാളെ: ധാര്‍മ്മികതയില്ലാത്ത കച്ചവടം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: