ആത്മീയഗുരുവിനാണു ഗുരു എന്ന വിശേഷണം നന്നായി ചേരുന്നത്. ആത്മീയഗുരുക്കന്മാരില് ചില തരംതിരിവുകള്‍ കാണാം. പരമാത്മസ്വരൂപമായി ജനിക്കുന്നവരുണ്ട്. ശ്രീകൃഷ്ണപരമാത്മാവ് അങ്ങനെയൊരു യുഗസംക്രമപുരുഷനായ ഗുരുവായിരുന്നു. ദേവന്മാരുടെ ഇന്ദ്രനെ ആരാധിക്കുന്നതിനു പകരം ഗോവര്‍ദ്ധനപര്‍വതത്തെ ആരാധിക്കുകയാണു നല്ലത് എന്ന് കൃഷ്ണന് വ്രജവാസികളോട് പറഞ്ഞതായി വായിച്ചിട്ടുണ്ട്. ഒരു കൂട്ടര് ദേവീദേവന്മാരുടെ ഉപാസകരായി ദേവീദേവമാര്ഗ്ഗത്തില് നില്ക്കുന്നു. മറ്റൊരു കൂട്ടര് ദേവീദേവാവസ്ഥകളിലുള്ള ശക്തികളുടെ കീഴില്‍ തുടങ്ങി ആത്മബലം വര്‍ദ്ധിച്ച് ആ അവസ്ഥകള്‍ കടന്ന് പ്രപഞ്ചചേതനയില്‍ നിന്ന് പരമാത്മാവില്‍ നിന്ന് നേരിട്ട് പ്രചോദനം ലഭിച്ച് നില്ക്കുന്നു.
ഇത് മനസ്സിലാക്കാന്‍ കഴിഞ്ഞത് കരുണാകരഗുരുവില്‍ നിന്നാണ്. ഞാന്‍ ഗുരുവിനെ കാണാന്‍ എത്തുന്നതിന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഗുരുവില്‍ ഈ മാറ്റത്തിന്റെ അനുഭവങ്ങള്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു. ദേവീദേവന്മാരുടെ പ്രത്യക്ഷങ്ങളും സംവേദനങ്ങളും പിന്നിട്ട് ഗുരു കൂടുതല്‍ ഉയര്‍ന്ന പ്രകാശതലങ്ങളിലേക്ക് കടന്നിരുന്നു. ഇത്തരം അവസ്ഥകളെപ്പറ്റി അരവിന്ദമഹര്‍ഷിയുടെ ജീവിതം പ്രതിപാദിക്കുന്ന ഒരു പുസ്തകത്തില്‍ വായിക്കാന്‍ ഇടയായിട്ടുണ്ട്.
മനസ്സ്, ഉപരിമനസ്സ്, അതിമനസ്സ് എന്നിങ്ങനെ മൂന്നു മുഖ്യമണ്ഡലങ്ങള്‍ ബോധത്തിനുണ്ട് എന്ന് അരവിന്ദന് പറയുന്നു. മനസ്സ് നാം വ്യാപരിക്കുന്ന സ്ഥൂലമെന്ന് നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള ഭൗതികലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രധാനമായും ബുദ്ധിയുടെയും യുക്തിയുടെയും വികാരവിചാരങ്ങളുടെയും മേഖല. ഉപരിമനസ്സ് സൂക്ഷ്മതലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ മണ്ഡലം ദേവീദേവന്മാരുടേതാണ്. സ്വര്‍ഗ്ഗലോകം എന്ന് നാം കരുതുന്നത് ഇതാണ്.
ദേവീദേവന്മാരെ സമര്‍പ്പിതരായി ആരാധിക്കുന്നവര്‍ക്ക് പലപ്പോഴും ഈ മണ്ഡലത്തില്‍ നിന്ന് പ്രത്യക്ഷങ്ങളോ സംവേദനങ്ങളോ ഒക്കെയായി പല അനുഭവങ്ങളും ഉണ്ടായേക്കാം. നല്ലപോലെ ദര്‍ശനം കിട്ടുന്ന സാധകര്‍ ഈ അവസ്ഥയില്‍ത്തന്നെ തുടരും. മനോഹാരിതയും പ്രൗഢിയും ശക്തിയും അത്രയ്ക്കുണ്ട് ഈ മേഖലയില്‍.
ദേവീദേവന്മാരായി നാം കരുതുന്ന ശക്തികളെക്കുറിച്ച് വലിയ അറിവുള്ളവരല്ല നമ്മള്. എന്തെന്നാല്‍ നമ്മുടെ കണ്ണുകള്‍ക്ക് അവരെ കാണാന്‍ കഴിയുന്നില്ല. അതീന്ദ്രിയാനുഭവം ഉള്ളവരില്‍ ചിലര്‍ക്കൊക്കെ ചിലത് വെളിപ്പെട്ടു കിട്ടുന്നു. ശിഷ്ടദൈവങ്ങളും ദുഷ്ടദൈവങ്ങളും ഉണ്ടെന്നാണ് ശ്രീനാരായണഗുരു ദൈവചിന്തനം എന്ന ഗദ്യകൃതിയില്‍ വെളിപ്പെടുത്തുന്നത്.
ഉപരിമനസ്സിനപ്പുറം കടക്കുന്നവരുടെ ബോധം അതിമനസ്സിന്റെ മണ്ഡലത്തിലേക്കാണു ചെല്ലുന്നത്. ആത്മസാക്ഷാല്കാരത്തിന്റെയും തുടര്‍ന്നുള്ള അനുഭവങ്ങളുടെയും മേഖലയാണു അതിമനസ്സ്.
സത്യലോകം. നമ്മുടെയെല്ലാവരുടെയും ജീവനില്‍ അതിമനസ്സിലെത്താന് പ്രാപ്തമായ ബോധം മറഞ്ഞുകിടപ്പുണ്ടെന്ന് പറയുന്നു. (നമുക്കു പക്ഷേ മനസ്സിന്റെ വ്യാപാരങ്ങള്‍ക്കപ്പുറം കടക്കാന്‍ തോന്നുക അപൂര്‍വം, കഴിയുക വിരളം.) ഉപരിമനസ്സു കഴിഞ്ഞ് മുന്നേറിയതോ അതിമനസ്സിലെത്തിയതോ ആയ സാക്ഷാല്‍ക്കാരങ്ങള്‍ നേടിയ ജീവനുപോലും പുനര്‍ജ്ജനിച്ചാല്‍ ആദ്യം മനസ്സിന്റെയും പിന്നെ ഉപരിമനസ്സിന്റെയും മണ്ഡലങ്ങള്‍ വീണ്ടും കടക്കണം എന്നും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. അതിമാനുഷനായിത്തന്നെ ജനിക്കുന്നവനും എല്ലാ പടവുകളും താഴേ നിന്ന് തുടങ്ങി ക്രമത്തില്‍ നേടിയെടുക്കേണ്ടതുണ്ട് എന്നര്‍ത്ഥം. ഒരുവിധപ്പെട്ടവര്‍ ദേവീദേവപദവികളില് തടസ്സപ്പെട്ട് നിന്ന് പോകാറാണു പതിവ് എന്നാണ് സൂചന.
സാക്ഷാല്‍ക്കാരങ്ങളെ പറ്റി എന്റെ ഗുരു പറഞ്ഞതും ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മ വരുന്നു. പടിപടിയായി നടക്കുന്ന ഒട്ടനവധി സാക്ഷാല്‍ക്കാരങ്ങളുടെ നീണ്ടനിര ഒരു ജന്മം കൊണ്ട് സാക്ഷാല്ക്കരിച്ചെടുക്കാന് സാധ്യമല്ല. ഓരോജന്മത്തിന്റെയും സാധന തപോബലസുകൃതം എന്നാണ് ഗുരുവിന്റെ വാക്ക് ഒരു സ്ഥിരനിക്ഷേപം പോലെ കിടന്ന് അനേകജന്മത്തിലൂടെ സ്വരുക്കൂട്ടി ദൈവനിശ്ചിതമായ തലങ്ങളില്‍ ഓരോരോ കാലത്ത് എത്തിച്ചേരുകയാണ്. ഗുരുവിന്റെ വഴിക്ക് അവയെ പൂര്ത്തീകരണങ്ങള് എന്നാണു പരാമര്‍ശിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: