സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനത തീര്‍ക്കാന്‍ പണ്ട് ജില്ലകള്‍തോറും യേശുദാസിന്റെ ഗാനമേള നടത്തിയിരുന്നു. അന്നൊരു മുദ്രാവാക്യമുയര്‍ന്നു: ”പാട്ടുപാടി ഭരിക്കാമെങ്കില്‍ യേശുദാസ് ഭരിച്ചാല്‍പോരെ.” ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ പണമുണ്ടാക്കാന്‍ പ്രധാനവഴി ചിട്ടി നടത്തുക എന്നാണ്. ചിട്ടിനടത്തി ഭരിക്കാമെങ്കില്‍ നന്നായി ചിട്ടി നടത്തുന്ന കമ്പനികളെ ഏല്‍പ്പിച്ചാല്‍പോരെ എന്നാരും ചോദിച്ചുപോകും. ധനമന്ത്രി തോമസ് ഐസക്കിന്റെ പൊങ്ങച്ചം വിളമ്പിയ ബജറ്റ് പ്രസംഗമെന്ന ഉപന്യാസം സംസ്ഥാനത്തിന്റെ ഉത്തമതാല്പര്യം സംരക്ഷിക്കാന്‍ ഉതകുന്നതല്ലെന്ന് ആര്‍ക്കും ബാദ്ധ്യമാകും.
കഴിഞ്ഞ ബജറ്റില്‍ ശ്രീനാരായണ ഗുരുദേവനെയാണ് തോമസ് ഐസക്ക് കൂട്ടുപിടിച്ചതെങ്കില്‍ ഇത്തവണ എം.ടി.വാസുദേവന്‍നായരെയാണ് പ്രസംഗത്തിലുടനീളം കൂടെകൂട്ടിയത്. ബജറ്റ് ആരംഭിച്ചതും ഉപസംഹരിച്ചതും എംടിയുടെ കൃതികളിലെ വരികളോടെയാണ്. എംടിയുടെ രചനകളില്‍ കാണാവുന്ന കേരളീയ ജീവിതത്തിന്റെ പരിണാമചരിത്രമാണ് ധനമന്ത്രി ബജറ്റിന് അടിസ്ഥാനമാക്കിയതെന്ന് അവകാശപ്പെടുകയാണ്. നോട്ടുനിരോധനം ‘തുഗ്ലക്ക്’ പരിഷ്കാരമാണെന്ന എംടിയുടെ പ്രസ്താവനയെ സൂചിപ്പിച്ചാണ് പ്രസംഗം ആരംഭിച്ചത്. ബജറ്റില്‍ ഉടനീളം വിവിധ വിഷയങ്ങള്‍ക്കുള്ള ആമുഖമായി എംടിയുടെ കൃതികളിലെ വരികള്‍ ഉദ്ധരിച്ചു. രണ്ടാമൂഴം, നാലുകെട്ട്, മഞ്ഞ് തുടങ്ങിയ നോവലുകളും വളര്‍ത്തുമൃഗങ്ങള്‍, ഭീരു, ഇരുട്ടിന്റെ ആത്മാവ് തുടങ്ങിയ ചെറുകഥകളും ഉദാഹരിച്ചു. ഡോ. ഐസക്കിന്റെ സ്വകാര്യ ചടങ്ങില്‍ എംടി കേന്ദ്രത്തെ കുറ്റപ്പെടുത്തിയതിന്റെ പ്രത്യുപകാരമായാവണം ഇത്.
‘നാലുകെട്ടി’ലെ അപ്പുണ്ണിയുടെ സ്വപ്നംപോലെയാണ് കേരളം വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ടത്. ‘ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയ്ക്കുശേഷം കേരളത്തിലെ യുവാക്കള്‍ക്കു സാധ്യതകളുടെ പുതിയ ലോകം തുറന്നുകിട്ടി’ എന്ന നാലുകെട്ടിനെ പശ്ചാത്തലമാക്കി പറഞ്ഞിരിക്കുന്നു. സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയെ ഉദാഹരിച്ചത് നാലുകെട്ടിലെ വേനല്‍ ദൃശ്യങ്ങളെ പരാമര്‍ശിച്ചുകൊണ്ടും. പാര്‍പ്പിട പദ്ധതികളുടെ ആമുഖമായി ‘നാലുകെട്ടി’ല്‍ ആമിനുമ്മ വീടിനെക്കുറിച്ചു പറയുന്ന സ്വപ്നം തോമസ് ഐസക്കും കണ്ടു. കേരളത്തിലെ റേഷന്‍ പ്രതിസന്ധിയെക്കുറിച്ചു പരാമര്‍ശിച്ചത് ‘നാലുകെട്ടി’ലെ വലിയമ്മാമയെ ഉദാഹരിച്ചുകൊണ്ടാണ്.
പത്തായത്തിലെ നെല്ല് വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത വലിയമ്മാമയോടാണ് കേന്ദ്രത്തിന്റെ റേഷന്‍ നയത്തെ അദ്ദേഹം ഉപമിച്ചത്. കേന്ദ്രം അരി നല്‍കാത്തതുകൊണ്ടല്ല കേരളത്തിലെ അരി പ്രതിസന്ധി എന്ന സത്യം ധനമന്ത്രി മറച്ചുവയ്ക്കുകയാണ്. ബജറ്റ് വെറും പുസ്തക അവലോകനമാക്കി തരംതാഴ്ത്തുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. കേരളത്തിന്റെ പ്രകൃതിഭംഗിയെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും പറയാന്‍ ‘മഞ്ഞി’ലെ നൈനിറ്റാള്‍ തടാകം പരാമര്‍ശിച്ചപ്പോള്‍, സ്ത്രീസുരക്ഷ സംബന്ധിച്ച സമീപകാല പ്രശ്നങ്ങളെ അവതരിപ്പിച്ചത് ‘കുരുവംശത്തിലെ പുരുഷന്മാരെല്ലാം സ്ത്രീകളുടെ വൈഷമ്യം കണ്ടു രസിച്ചവരാണ്’ എന്ന രണ്ടാമൂഴത്തിലെ വാചകം ഉദ്ധരിച്ചാണ്. ‘കുട്ട്യേടത്തി’യും ‘ഇരുട്ടിന്റെ ആത്മാവി’ലെ വേലായുധനും ആശ്രയമില്ലാത്ത മനുഷ്യര്‍ക്കുള്ള ഉദാഹരണങ്ങളായി.
കേരളത്തിന്റെ ‘വെളിയിട വിമുക്ത’ സംസ്ഥാനമെന്ന പദവിയെക്കുറിച്ചും മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരിച്ചപ്പോള്‍ തകഴിയുടെ ‘തോട്ടിയുടെ മകനും’ വിധു വിന്‍സെന്റിന്റെ ‘മാന്‍ഹോള്‍’ എന്ന ചലച്ചിത്രവും പരാമര്‍ശവിധേയമായി. നഗരങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കു പടരുന്ന അസഹിഷ്ണുതയെക്കുറിച്ചുള്ള എംടിയുടെ പരാമര്‍ശം ഉദ്ധരിച്ചുകൊണ്ടായിരുന്നു തോമസ് ഐസക് ബജറ്റ് പ്രസംഗം ഉപസംഹരിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ പല നടപടിയേയും വിമര്‍ശിക്കുമ്പോഴും കേന്ദ്ര പദ്ധതികള്‍ക്ക് സമാനമായ പദ്ധതികളാണ് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധനകാര്യവകുപ്പിന്റെപോലും പ്രസക്തി നഷ്ടപ്പെട്ട ബജറ്റാണിത്. ഈ ബജറ്റ് കേരളത്തിന്റെ സമ്പദ് ഘടന മെച്ചപ്പെടുത്താന്‍ ഒട്ടും സഹായകമല്ല. കിഫ്ബി എത്രത്തോളം വിജയിക്കുമെന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. ബജറ്റ് ഒന്നുംതന്നെ പുതിയതായി ജനങ്ങള്‍ക്ക് കൊടുക്കാനില്ല. കിഫ്ബി ബജറ്റ് എന്ന നിലയിലേക്ക് തരം താണിരിക്കുന്നു. കടക്കെണിയിലായ സംസ്ഥാനത്തെ കരകയറ്റാനുള്ള പദ്ധതികള്‍ ഒന്നുംതന്നെ ബജറ്റിലില്ല.
സംസ്ഥാനത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും ഒറ്റമൂലി എന്ന നിലയില്‍ കിഫ്ബിയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കിഫ്ബിയില്‍ നിക്ഷേപം ആകര്‍ഷിക്കും എന്നത് പ്രതീക്ഷയാണ്. അത് യാഥാര്‍ത്ഥ്യമല്ല. ബജറ്റിന് പുറത്ത് ധനസമാഹരണം എന്നത് ബജറ്റിന്റെ പ്രാധാന്യം തന്നെ ഇല്ലാതാക്കുന്നതാണ്. ഗൗരവത്തോടെ ബജറ്റിനെ കണ്ടില്ലെന്നതിന്റെ തെളിവാണ് ബജറ്റ് ചോര്‍ച്ച. ഐസക്കിന്റെ ദിവാസ്വപ്നമായി ഈ ബജറ്റ് പരിണമിക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: