മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പ്രസ്താവന നടത്തിയ കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍എസ്എസ് എല്ലാവിധ സംഘടനാ ചുമതലകളില്‍നിന്നും പുറത്താക്കിയിരിക്കുന്നു. വിവാദ പ്രസ്താവന സംഘത്തെപ്പറ്റി സമൂഹത്തില്‍ തെറ്റായ ധാരണ സൃഷ്ടിക്കപ്പെട്ടതിനാലാണ് കുന്ദനെ നീക്കിയത്. ഖേദപ്രകടനം നടത്തിയിട്ടും നടപടിക്ക് തീരുമാനിക്കുകയായിരുന്നു. ഉജ്ജയിനിയില്‍ കുന്ദന്‍ നടത്തിയ പ്രസംഗം ദൃശ്യമാധ്യമങ്ങളില്‍ വന്നപ്പോള്‍തന്നെ ആര്‍എസ്എസ് നിലപാട് വ്യക്തമാക്കിയിരുന്നു. ഹിംസയില്‍ വിശ്വസിക്കാതെ, ജനാധിപത്യ വ്യവസ്ഥയില്‍ അടിയുറച്ചു വിശ്വസിക്കുന്ന സംഘത്തിന്റെ അഭിപ്രായമല്ല കുന്ദന്റേതെന്നാണ് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ വ്യക്തമാക്കിയത്. സംഘത്തിന്റെ ഭാഷയും ശൈലിയും പ്രവര്‍ത്തന പാരമ്പര്യവും ഇത്തരത്തിലുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കുന്ദന്റെ പ്രസ്താവനയെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്തു. അതേസമയം സിപിഎം അക്രമത്തിനെതിരെ ജനാധിപത്യരീതിയിലുള്ള ്രപതിഷേധം തുടരുമെന്നും ആര്‍എസ്എസ് വ്യക്തമാക്കിയിട്ടുണ്ട്.
അനഭലഷണീയമായ പ്രസ്താവന നടത്തിയ സ്വന്തം ഭാരവാഹിയെ നീക്കാന്‍ ആര്‍എസ്എസിന് മണിക്കൂറുകള്‍ മാത്രമാണ് വേണ്ടിവന്നത്. കാരണം വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന് കരുതുന്ന സംഘടനയാണത്. ഇവിടെയാണ് സിപിഎം വിരുദ്ധ ധ്രുവത്തില്‍ നില്‍ക്കുന്നത്. എം.എം. മണി പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കെ നടത്തിയ കൊലവെറി പ്രസംഗം അത്യന്തം പ്രകോപനപരമായിരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ സിപിഎം പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് മണി പ്രസംഗിച്ചത്. അഞ്ചേരി ബേബി എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം ഇങ്ങനെ കൊന്ന മൂന്നുപേര്‍ ആരൊക്കെയെന്നും, കൊലചെയ്ത രീതിയും മണി വെളിപ്പെടുത്തുകയുണ്ടായി. രാജവ്യാപകമായി അപലപിക്കപ്പെട്ട ഈ സംഭവത്തിന്റെ പേരില്‍ കേസ് വന്നിട്ടും മണിക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം തയ്യാറായില്ല. രാഷ്ട്രീയ സദാചാരം കാറ്റില്‍പ്പറത്തി മണിയെ പൂര്‍ണമായി സംരക്ഷിക്കുകയും ചെയ്തു. മണി കുറ്റക്കാരനാണോ അല്ലയോ എന്ന് കോടതി തീരുമാനിക്കുന്നതിന് മുന്‍പ് വ്യവസായമന്ത്രിയായ ഇ.പി. ജയരാജന് രാജിവച്ച ഒഴിവില്‍ പകരക്കാരനാക്കുകയും ചെയ്തു. മന്ത്രിസ്ഥാനം സംരക്ഷിക്കാന്‍ കേസില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന മണിയുടെ ആവശ്യം വിചാരണക്കോടതി തള്ളുകയും ചെയ്തു. എന്നിട്ടും കൊലക്കേസ് പ്രതിയായ മണി മന്ത്രിസഭയില്‍ തുടരുകയാണ്. മണിയെ പുറത്താക്കാന്‍ പിണറായി തയ്യാറല്ല. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വിടുവായത്തം പറഞ്ഞ് രാജിയാവശ്യം മണിയും തള്ളുന്നു.
ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്റെ തന്നെ ഇക്കാര്യത്തിലുള്ള ട്രാക്ക് റെക്കോര്‍ഡ് ആര്‍ക്കും നിഷേധിക്കാനാവില്ലല്ലോ. 1968 ല്‍ തലശ്ശേരിയിലെ വാടിക്കല്‍ രാമകൃഷ്ണന് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പിണറായി പ്രതിയായിരുന്നു. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നതില്‍ പിണറായി ആര്‍ക്കും പിന്നിലല്ല. കേരളത്തിലെ സഖാക്കള്‍ക്ക് തെളിവില്ലാതെ എതിരാളികളെ കൊല്ലാനറിയില്ലെന്നും, അതിന് ബംഗാള്‍ സഖാക്കളുടെ രീതി അവലംബിക്കണമെന്നും സ്റ്റഡിക്ലാസെടുത്ത നേതാവാണ് പിണറായി. എതിരാളികളെ കൊന്ന് ആഴത്തില്‍ കുഴിയെടുത്ത് ഒരു ചാക്ക് ഉപ്പുമിട്ട് മൂടുണമെന്നാണ് പിണറായി നിര്‍ദ്ദേശിച്ചത്. പിണറായിയുടെ പ്രസംഗത്തിന് സാക്ഷിയായ മുന്‍ സഖാവ് എ.പി. അബ്ദുള്ളക്കുട്ടി ഇക്കാര്യം വെളിപ്പെടുത്തുക മാത്രമല്ല, പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടും ഇതിനെതിരെ പിണറായി യാതൊരു നിയമനടപടിക്കും നിന്നില്ല. സംഭവം ശരിയാണെന്നതുതന്നെ കാരണം. പാര്‍ട്ടിയെ എതിര്‍ക്കുന്നവരുടെ തല തെങ്ങിന്‍പൂക്കുല പോലെ ചിതറുമെന്ന് സിപിഎം നേതാക്കള്‍ പ്രസംഗിച്ചതിനു പിന്നാലെയാണല്ലോ ടി.പി. ചന്ദ്രശേഖരനെ സിപിഎമ്മുകള്‍ പൈശാചികമായി കൊലചെയ്തത്.
കേരളത്തില്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അക്രമ-കൊലപാതക രാഷ്ട്രീയത്തിനെതിരെ മാര്‍ച്ച് ഒന്നിന് േദശവ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടികള്‍ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നിരവധി സംഘടനകളുടെ പിന്തുണയും ഇക്കാര്യത്തില്‍ ആര്‍എസ്എസിന് ലഭിച്ചു. അലയടിച്ചുയരുന്ന ഈ ജനകീയ പ്രതിഷേധം ഒരു പ്രസംഗത്തിനിടെയുണ്ടായ നിരുത്തരവാദപരമായ പരാമര്‍ശങ്ങളുടെ പേരില്‍ തല്ലിക്കെടുത്താമെന്നോ വഴിതിരിച്ചുവിടാമെന്നോ ആരും വ്യാമോഹിക്കേണ്ട.
വിവാദപരാമര്‍ശം നടത്തിയ വ്യക്തിക്കെതിരെ ആരും ആവശ്യപ്പെടാതെ തന്നെയാണ് ആര്‍എസ്എസ് നടപടിയെടുത്തത്. എന്നാല്‍ കൊലവെറി പ്രസംഗം നത്തിയ കേസില്‍ പ്രതിയായിരിക്കെയാണ് വ്യാപകമായ എതിര്‍പ്പുയര്‍ന്നിട്ടും മണിയെ തന്റെ മന്ത്രിസഭയില്‍ പിണറായി അംഗമാക്കിയത്. കേസ് റദ്ദാക്കാനാവില്ലെന്ന കോടതി ഉത്തരവിനുശേഷമെങ്കിലും മണി രാജിവയ്ക്കേണ്ടതായിരുന്നു. അല്ലെങ്കില്‍ പുറത്താക്കണമായിരുന്നു. എന്നാല്‍ ഇങ്ങനെയൊന്ന് ആലോചിക്കുകപോലും സിപിഎമ്മോ മുഖ്യമന്ത്രിയോ ചെയ്തില്ല. മറ്റുള്ളവര്‍ക്കെതിരെ വിരല്‍ചൂണ്ടാന്‍ ഇക്കൂട്ടര്‍ക്ക് യാതൊരു അവകാശവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: