ആലപ്പുഴ: ഭാരതത്തിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ ദേശീയതയ്ക്കെതിരായ കൂറുമുന്നണി ശക്തമായി പ്രവര്‍ത്തിക്കുന്നതായി ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന്. വിചാരകേന്ദ്രം ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രബലമായ രണ്ടു സംഘടിത മതവിഭാഗങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഭാരതീയ സംസ്കാരത്തിനെതിരായി ഒന്നിച്ചുപ്രവര്ത്തിക്കുന്നുവെന്നതാണ് ഇവിടുത്തെ പ്രത്യേകത. ഇതിനെതിരായി സമൂഹത്തെ ചിന്തിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുകയെന്നതാണ് വിചാരകേന്ദ്രം അടക്കമുള്ള പ്രസ്ഥാനങ്ങളുടെ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ ദേശീയതയെ ശത്രുപക്ഷത്തുകാണുന്ന സാമൂഹ്യശക്തികള്‍ക്ക് കേരളത്തില്‍ മേല്‍ക്കൈയുണ്ട്. ഓരോ ഭാഷയും ഓരോ രാഷ്ട്രമാണെന്നുപറഞ്ഞ കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ ആധിപത്യമാണ് ഈ ദുസ്ഥിതിക്കുകാരണം. ആയുധങ്ങള്‍ക്കുമുന്നില്‍ ഭാരതം പരാജയപ്പെട്ടിട്ടുണ്ടെങ്കിലും സാംസ്കാരികമായി ഒരിക്കലും നമ്മള് തോറ്റിട്ടില്ല.
ഭാരതം ലോകക്ഷേമത്തിനുവേണ്ടി രൂപീകൃതമായ ആത്മീയ കേന്ദ്രമാണ്. വൈവിദ്ധ്യമാണ് ഭാരതത്തിന്റെ ശക്തി. ഭാഷ, ആചാരം, മതം തുടങ്ങിയ എല്ലാ രംഗത്തും വൈവിദ്ധ്യങ്ങളുണ്ടെങ്കിലും ഇതിനെ കൂട്ടിയിണക്കുന്ന സാംസ്കാരികവും ഭാവാത്മകവുമായ ശക്തിയാണ് ഹിന്ദുത്വം. ഇത് വളര്‍ത്തിയെടുത്തത് ഋഷിപരമ്പരകളാണ്.
ഒരുകാലത്ത് ലോകത്തിന്റെ സാമ്പത്തിക ശക്തിയായിരുന്ന ഭാരതം ബ്രിട്ടീഷ് ഭരണകാലത്താണ് ദരിദ്രരാജ്യമായി മാറിയത്. വിഭവങ്ങള്‍ക്കും പ്രതിഭയ്ക്കും മനുഷ്യശക്തിക്കും ഇവിടെ കുറവുണ്ടായില്ല. എന്നിട്ടും ശൈഥില്യം ബാധിച്ചു. 19-ാം നൂറ്റാണ്ടിന്റെ ആദ്യ ശതകത്തോടെയാണ് ഇതിനെതിരായ ഉയര്ത്തെഴുന്നെല്പ് ആരംഭിച്ചത്. ആദ്ധ്യാത്മിക പുനരുജ്ജീവനത്തിലൂടെ സാമൂഹ്യപരിവര്ത്തനമായിരുന്നു ഇക്കാലഘട്ടത്തില്‍ ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും അടക്കമുള്ളവര്‍ നടത്തിയത്.
രാഷ്ട്രത്തെ നിര്‍മ്മിക്കുന്നത് രാഷ്ട്രീയക്കാരല്ല, സാഹിത്യകാരന്മാരും കലാകാരന്മാരുമാണ്. അവരാണ് ആദര്‍ശങ്ങളും സ്വപ്നങ്ങളും ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ഈ അര്‍ത്ഥത്തില്‍ ഇവിടെ രാഷ്ട്രത്തെ നിര്‍മ്മിച്ചത് ഋഷികവികളായ വാത്മീകിയും വ്യാസനുമാണെന്നും അദ്ദേഹം പറഞ്ഞു.വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് ഡോ. ഡി. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.പി. അജിത്കുമാര്‍, വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എസ്. ഉമാദേവി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജെ. മഹാദേവന് സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ സന്‍ജിത്ത് ശിവനന്ദന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: