കൂത്താട്ടുകുളം/കുറവിലങ്ങാട്: സ്കൂള്‍ കുട്ടികളുമായി പോയ ജീപ്പ് നിയന്ത്രണംവിട്ട് മണ്‍തിട്ടയിലിടിച്ച് രണ്ട് നഴ്സറി വിദ്യാര്‍ത്ഥികളും ജീപ്പ് ഡ്രൈവറും മരിച്ചു. 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
കൂത്താട്ടുകുളം മേരിഗിരി സിഎംഐ പബ്ലിക്സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥികളായ മുത്തോലപുരം വട്ടപ്പാറയില്‍ ഷിജിജോസഫിന്റെ മകള്‍ ആന്‍ മരിയ ഷിജി (ആറ്), പെരുംമ്പള്ളില്‍ പി.പി ദിലീപിന്റെ മകള്‍ നയന ദിലീപ് (ആറ്), ജീപ്പ് ഡ്രൈവര്‍ മുത്തോലപുരം തെക്കേപള്ളിയ്ക്കാപ്പറമ്പില്(കുടിലില്‍) ജോസ് ജേക്കബ്ബ് (സിബി-45) എന്നിവരാണ് മരിച്ചത്. എറണാകുളം-കൂത്താട്ടുകുളം റൂട്ടില്‍ പുതുവേലി വൈക്കം കവലയില്‍ രാവിലെ 7.40-നാണ് ദുരന്തം.
മുത്തോലപുരത്തുനിന്നും 17 കുട്ടികളുമായി യാത്രതിരിച്ച ജീപ്പ് കാഞ്ഞിരമലഭാഗത്തുനിന്നും പുതുവേലിവൈക്കം കവലയിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് എംസി റോഡിന്റെ എതിര്‍ഭാഗത്തെ മണ്തിട്ടയിലിടിക്കുകയായിരുന്നു. ഡ്രൈവര്‍ സിബിയേയും ആന്മരിയ,നയന എന്നിവരെയും കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആന്മരിയയുടെ സഹോദരന് ജോബിന്ഷിജി(12)ക്കും നയനയുടെ സഹോദരി നന്ദന ദിലീപിനും ഗുരുതര പരിക്കേറ്റു.
സൗദി ജിദ്ദയില്‍ നേഴ്സായ തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി സിമിലി മൈക്കിളാണ് ആന്‍ മരിയയുടെ അമ്മ. പൈക കുറുമാക്കല്‍ കുടംബാംഗം മഞ്ജുവാണ് നന്ദനയുടെ അമ്മ. ഡ്രൈവര്‍ സിബിയുടെ ഭാര്യ ആലപുരം കുമ്പളാംതടത്തില്‍ ലിറ്റി. മക്കള്‍ വിദ്യാര്‍ഥികളായ അരുണ്‍ (പ്ലസ് വണ്‍), ജിതിന് (പത്താംക്ലാസ്സ്).
ഇറക്കം ഇറങ്ങി വന്നപ്പോള്‍ ബ്രേക്ക് പോയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിനിടെ ഡ്രൈവര്‍ ബ്രേക്ക് പൊട്ടിയെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: