ന്യൂദല്‍ഹി: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്ന് സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ടി.പി. സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതി. സെന്‍കുമാറിനെ മാറ്റിയത് ഗൗരവമേറിയ വിഷയമാണ്. വ്യക്തിപരമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയതെന്നും കോടതി നിരീക്ഷിച്ചു.
ഡിജിപി സ്ഥാനത്തു നിന്ന് ഒഴിവാക്കിയത് ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്. അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ എതിര് കക്ഷികള്‍ക്കും കോടതി നോട്ടീസയച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കുമാണ് നോട്ടീസ്.
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച പ്രകാശ്സിങ് കേസിലെ സുപ്രീംകോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പാലിച്ചില്ലെന്ന് സെന്‍കുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെ കോടതിയെ ധരിപ്പിച്ചു. എന്നാല്‍ സ്ഥലംമാറ്റം സാധാരണ നടപടി ക്രമത്തിന്റെ ഭാഗമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്കി.
കൊല്ലം പുറ്റിങ്ങള്‍ വെടിക്കെട്ടപകടം ജിഷ കൊലക്കേസ് എന്നിവ കൈകാര്യം ചെയ്യുന്നതില്‍ സെന്‍കുമാറിന് വീഴ്ച പറ്റി. മാധ്യമ വാര്‍ത്തകള്‍ ഇതു വ്യക്തമാക്കുന്നുണ്ടെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ. പി.പി. റാവു കോടതിയില്‍ പറഞ്ഞു. എന്നാല്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്താല്‍ പിന്നെ പോലീസില്‍ ആരുണ്ടാകുമെന്ന് കോടതി മറുപടിയായി ചോദിച്ചു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എങ്ങന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ഗൗരവമായി കണ്ടു പരിഗണിക്കുമെന്ന് ജസ്റ്റിസ് മദന്‍. ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പെരുമ്പാവൂര്‍ ജിഷ കൊലക്കേസിന്റെ ഉത്തരവാദിത്വം ഡിജിപി സെന്കുമാറിനാണെങ്കില് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കണ്ണൂരില്‍ എട്ടുമാസത്തിനിടെ നടന്ന ഒന്‍പത് രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിന്റെ ചുമതല നിര്‍വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റെടുക്കുമോയെന്ന് സെന്‍കുമാറിന്റെ അഭിഭാഷകന് ദുഷ്യന്ത് ദവെ ചോദിച്ചു. എസ്പി, ഐജി,ഡിജിപി സ്ഥാനങ്ങളിലെ സ്ഥലം മാറ്റം സംബന്ധിച്ച സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചിരിക്കുകയാണ്.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമ്പോള്‍ സ്റ്റേറ്റ് സെക്യൂരിറ്റി കമ്മീഷന്റെ അഭിപ്രായം തേടണം എന്ന സുപ്രീംകോടതി നിര്‍ദ്ദേശവും സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചു. സര്‍ക്കാര്‍ അധികാരത്തിലേറി കേവലം രണ്ടു ദിവസം മാത്രം കഴിഞ്ഞപ്പോഴാണ് ഡിജിപിയെ മാറ്റിയതെന്നും ദവെ കോടതിയെ അറിയിച്ചു.
2012ലെ കേരളാ പോലീസ് ആക്ട് പ്രകാരമാണ് സെന്‍കുമാറിനെ മാറ്റിയതെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. കേരളാ പോലീസ് ആക്ട് നടപ്പാക്കുമ്പോള്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിരമിക്കാന്‍ നാലുമാസം മാത്രമാണ് ബാക്കിയുള്ളതെന്ന സെന്‍കുമാറിന്റെ അപേക്ഷ പരിഗണിച്ച് കേസ് വേഗത്തില്‍ തീര്‍പ്പാക്കാനാണ് കോടതി തീരുമാനം. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി മാര്‍ച്ച് 27ലേക്ക് കേസ് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: