കൊട്ടിയൂരില്‍ പാതിരിയുടെ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരിടേണ്ടിവന്ന അനുഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സമൂഹത്തിനു മാതൃകയാകേണ്ടവരാണ് ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്. മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടും കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖന്മാര് കാര്യമായി പ്രതികരിക്കാത്തത് അത്ഭുതപ്പെടുത്തുന്നു. പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ പാതിരി പീഡിപ്പിച്ചപ്പോള്‍ രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാരുടെ നാവു അടങ്ങിയതെന്തുകൊണ്ട്? പാവങ്ങളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന വിപ്ലവ പാര്‍ട്ടികള്‍ക്ക് എന്ത് പറ്റി? ഈ ഇരട്ടത്താപ്പ് സാമാന്യ ജനം തിരിച്ചറിയുന്നുണ്ട്.
ഒരു ഹൈന്ദവ സന്യാസിയുടെപേരിലാണ് ഇത്തരം കുറ്റം ആരോപിച്ചതെങ്കില്‍ ഇടതു വലതു പാര്‍ട്ടികള്‍ ചാടിവീഴുമായിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പ്രതികരിക്കുന്നവരില്‍ ഭൂരിഭാഗവും വിഭാഗീയ ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്നവരാണ്. സ്ഥാപിത താല്പര്യങ്ങളും രാഷ്ട്രീയസാമുദായിക ചിന്തകളും നീതിക്കുവേണ്ടി പ്രതികരിക്കുമ്പോള്‍ വിലങ്ങുതടികളാവുന്നു. മതവും രാഷ്ട്രീയവും പരസ്പരം കെട്ടിപ്പിണഞ്ഞു കിടക്കുന്ന കേരളത്തില്‍ നമ്മള് അമിതമായിട്ടൊന്നും പ്രതീക്ഷിക്കാതിരിക്കുകയാണ് ഉത്തമം. ഈ പാതിരിയും കോടതി കുറ്റവിമുക്തനാക്കി പുറത്തുവരുമെന്ന കാര്യത്തിലും സംശയം വേണ്ട. ഈ വിഷയത്തില്‍ മതവും രാഷ്ട്രീയവും ഒറ്റക്കെട്ടാണ്. വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന നാം എന്നാണ് ഇത്തരം വേലികെട്ടുകള്‍ക്കുള്ളില്‍ നിന്നു പുറത്തുവരിക.
ഏര്‍ണെസ്റ്റ് ജോസഫ്, കൂരാച്ചുണ്ട്, കോഴിക്കോട്
മണിക്കെതിരായ നടപടി പേരിനു മാത്രം
എം.എം. മണിയെ സിപിഎം എന്ന് പുറത്താക്കും (06.03.2017) എന്ന മുഖപ്രസംഗം ജനാധിപത്യ വായ്ത്താരികള്കൊണ്ട് മറച്ചുപിടിക്കുന്ന സിപിഎമ്മിന്റെ തനിനിറം തുറന്നുകാട്ടുന്നു. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും മണി ഇടുക്കിയില്‍ ചെയ്ത കൊലവെറി പ്രസംഗം കടുത്ത ശിക്ഷ അര്‍ഹിക്കുന്നതായിരുന്നു. 13 പേരെ കൊല്ലാന്‍ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ഇതില്‍ ചിലരെ ഇതിനകം കൊന്നുകഴിഞ്ഞെന്നുമാണ് മണി പ്രസംഗിച്ചത്. ഇത് പ്രകോപനപരമായ വെറുമൊരു പ്രസംഗം മാത്രമായിരുന്നില്ല. സിപിഎം പിന്തുടരുന്ന കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ കൂടിയായിരുന്നു. ഇതിന് കുറഞ്ഞപക്ഷം മണിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമായിരുന്നു. ഇതുചെയ്യാതെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത് താരതമ്യേന ലഘുവായ നടപടി മാത്രമാണ്. എം.വി. രാഘവനെയും കെ.ആര്. ഗൗരിയമ്മയെയുമൊക്കെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതുവച്ചു നോക്കുമ്പോള്‍ മണിയെ രക്ഷിക്കുകയാണ് സിപിഎം ചെയ്തത്. ഇതിന്റെ തുടര്‍ച്ചയാണ് കൊലക്കേസ് പ്രതിയായ മണിക്ക് നല്കിയ മന്ത്രി സ്ഥാനം.
സി.വി. വാസുദേവന്‍, ഇടപ്പള്ളി
കിട്ടാക്കടം: ചൈന മുന്നില്‍
ഭാരതത്തിലെ ബാങ്കുകള്‍ ‘കിട്ടാക്കടം’ മൂലം വലയുകയാണെന്ന വാര്‍ത്ത ഏറെനാളായി നമ്മെയൊക്കെ അലട്ടുന്നു. സാധാരണക്കാരില്‍ സര്‍ക്കാരിനെതിരെ അമര്‍ഷം തോന്നാന്‍ അത് കാരണമാവുകയും ചെയ്യുന്നു. നമ്മുടെ നാട്ടിലെ പിന്തിരിപ്പന്-മൂരാച്ചി ഭരണമാണിതിന് കാരണമെന്ന് പലരും കരുതുന്നു.
എന്നാല്‍ മധുരമനോജ്ഞ ചൈനയിലും ഇതൊക്കെത്തന്നെയാണവസ്ഥ എന്ന് ഈയിടെ വായിച്ച വാര്‍ത്തയില്‍നിന്നു മനസ്സിലായി. ചൈനയുടെ കിട്ടാക്കടം ഏതാണ്ട് പതിനാലു ലക്ഷം കോടി രൂപയ്ക്ക് തുല്യം! ഇന്ത്യയുടേത് പത്തുലക്ഷം കോടി. ചൈന തന്നെ മുന്നില്‍. ഇത്ര വലിയ കിട്ടാക്കടത്തിനുത്തരവാദികള് ‘വിജയ് മല്യ’മാരോ അതോ ‘സഖാക്കള്‍’തന്നെയോ എന്നു പിടികിട്ടിയില്ല. ഏതായാലും കടം വാങ്ങിയാല്‍ തിരിച്ചടയ്ക്കേണ്ടതില്ല എന്നു വിചാരിക്കുന്നവര്‍ കമ്മ്യൂണിസ്റ്റു വ്യവസ്ഥിതിയിലും ഉണ്ടെന്ന് മനസ്സിലായി.
കെ.വി. സുഗതന്, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: