ലോകത്തിലെ ഏറ്റവും കൂടുതല്‍ മത്സ്യം ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. മൂന്നുഭാഗം കടലും, കരയിലാണെങ്കില്‍ നദികളാലും കായലുകളാലും സമൃദ്ധമായ ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് നല്ലൊരു പിന്തുണയും മത്സ്യമേഖലയില്നിന്നുണ്ട്. ഈ രംഗത്ത് വന്ഭീഷണിയായിരുന്നത് വിദേശകപ്പലുകള്‍ നമ്മുടെ തീരത്തെത്തി മീന്‍ പിടിക്കുന്നതാണ്. ഇതിനെതിരെ തീരദേശവാസികള്‍ നിരന്തരം സമരം നടത്തിവരികയാണ്.
കാലങ്ങളായുള്ള ഈ പ്രക്രിയ വനരോദനമായി മാറിയിട്ടേയുള്ളൂ. മത്സ്യത്തൊഴിലാളികളുടെ വികാരം ചെവിക്കൊള്ളാന്‍ കൂട്ടാക്കാത്തതിന്റെ ദുരന്തം നമ്മുടെ സമ്പദ്ഘടനയെ തന്നെ ബാധിച്ചു. സമുദ്ര മത്സ്യ ഉല്പാദനം കൂടിയിട്ടുണ്ടെങ്കിലും അതിന്റെ വളര്‍ച്ചാനിരക്ക് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ 8.74 ലക്ഷം ജനങ്ങള്‍ക്ക് ഉപജീവനമാര്‍ഗം ഒരുക്കുന്ന മത്സ്യബന്ധനമേഖല പ്രതിസന്ധിയിലാകാന്‍ പാടില്ല. ഇക്കാര്യത്തില്‍ ഉറച്ച തീരുമാനമെടുക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വരേണ്ടിവന്നു. അനിയന്ത്രിതവും തുറസ്സായതുമായ മത്സ്യബന്ധനംമൂലം ഇന്ത്യയിലെ സമുദ്ര മത്സ്യബന്ധനം വല്ലാത്തൊരു പ്രതിസന്ധിയിലായിരുന്നു.
2014-15 കാലഘട്ടത്തില്‍ ഇന്ത്യയിലെ മൊത്തം മത്സ്യ ഉല്പാദനം 10.06 ദശലക്ഷം മെട്രിക് ടണ്ണാണ്. ഇതില്‍ 3.49 ദശലക്ഷം ടണ്‍മാത്രമാണ് സമുദ്രമത്സ്യബന്ധനം വഴി ലഭിച്ചത്. ഉള്‍നാടന്‍ മത്സ്യബന്ധനം വഴി 6.58 ദശലക്ഷം മെട്രിക് ടണ്ണാണ്. ഇന്ത്യന്‍ ആഴക്കടലുകളില്‍ വിദേശക്കപ്പലുകള്‍ മീന്‍ പിടിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയത് മത്സ്യമേഖലയെ ആകെ ആഹ്ലാദിപ്പിക്കുന്നതാണ്. ഇന്ത്യന്‍ മത്സ്യബന്ധന മേഖലയ്ക്ക് വമ്പിച്ച നേട്ടമാണ് ഉത്തരവ്.
യുപിഎ സര്‍ക്കാര്‍ നിയോഗിച്ച മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ തള്ളിയാണ് പുതിയ തീരുമാനം. മോദി സര്‍ക്കാര്‍ നിയോഗിച്ച അയ്യപ്പന് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കൃഷി-ഫിഷറീസ് മന്ത്രാലയം ഉത്തരവിറക്കിയത്. കേന്ദ്ര ഫിഷറീസ് വകുപ്പില്‍നിന്ന് ലെറ്റര്‍ ഓഫ് പെര്മിഷന് (എല്‍ഒപി) എന്ന അനുമതി പത്രം നേടി, വിദേശ കപ്പലുകള്‍ക്ക് ഇന്ത്യന്‍ ആഴക്കടലതിര്ത്തിയില് 200 നോട്ടിക്കല്‍ മൈല്‍ വരെ മീന്‍പിടിക്കാന്‍ കഴിയുമായിരുന്നു. 2014 നവംബര്‍ 12 ലെ ഉത്തരവ് പ്രകാരമായിരുന്നു ഇത്. മന്മോഹന് സിങ്ങിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരമായിരുന്നു നടപടി.
ഈ ഉത്തരവ് ഇന്ത്യന്‍ മത്സ്യസമ്പത്തിനെയും മീന്പിടിത്തത്തൊഴിലാളികളെയും ബാധിക്കുമെന്ന് മനസിലാക്കി മോദി സര്‍ക്കാര്‍ അയ്യപ്പന് കമ്മിറ്റിയെ പ്രശ്നം പഠിക്കാന്‍ നിയോഗിക്കുകയായിരുന്നു. കമ്മിറ്റി നിര്‍ദ്ദേശപ്രകാരമാണ് പഴയ ഉത്തരവ് റദ്ദാക്കിയത്. യുപിഎ സര്‍ക്കാര്‍ 2014 പൊതു തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് കടല്‍സമ്പത്ത് വിദേശികള്‍ക്ക് തീറെഴുതുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് അംഗീകരിച്ചത്. റിപ്പോര്‍ട്ടു നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്താണ് പൊതു തെരഞ്ഞെടുപ്പിനു പോയത്. തീരുമാനത്തിനു പിന്നില്‍ അന്ന് വലിയ സാമ്പത്തിക ഇടപാടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നടപടി മോദി സര്‍ക്കാറിന്റെ കുറ്റമായി രാജ്യമെമ്പാടും മത്സ്യബന്ധന തൊഴിലാളി സംഘടനകളും ചില മാദ്ധ്യമങ്ങളും പ്രചരിപ്പിച്ചു. തുടര്‍ന്ന് പുതിയ പഠനത്തിന് കേന്ദ്രസര്‍ക്കാര്‍ അയ്യപ്പന് കമ്മിറ്റിയെ നിയോഗിച്ചു. റിപ്പോര്‍ട്ടു കിട്ടിയ ഉടന്‍ മുന്‍ ഉത്തരവ് റദ്ദാക്കി വിദേശകപ്പലുകളെ വിലക്കുന്ന തീരുമാനമെടുത്തു എന്നതാണ് മോദി സര്‍ക്കാരിന്റെ പ്രതേ്യകത.
രാജ്യത്തിന്റെ ജലാശയങ്ങളില്‍ ഏഴുശതമാനം കേരളത്തിലുണ്ടെങ്കിലും അതനുസരിച്ചുള്ള മത്സ്യസമ്പത്ത് ശേഖരണം നമുക്കുണ്ടായിട്ടില്ല. ജലാശയങ്ങളിലെ മത്സ്യബന്ധനം കാര്യക്ഷമമാക്കുകയും സമുദ്രമത്സ്യമേഖലയിലെ ചോര്‍ച്ച ഒഴിവാക്കപ്പെടുകയും ചെയ്താല്‍ നല്ല സാമ്പത്തിക നേട്ടം കൈവരിക്കാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ വിദേശകപ്പലുകള്‍ക്ക് കൂച്ചുവിലങ്ങണിയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ കേരളം സഹര്‍ഷം സ്വാഗതം ചെയ്യേണ്ടതാണ്. രാജ്യമെമ്പാടുമുള്ള മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭത്തിന് നേതൃപരമായ പങ്ക് കേരളത്തിനുണ്ട്.
നരേന്ദ്രമോദി സര്‍ക്കാരിനെതിരെയാണ് പ്രക്ഷോഭമെങ്കില്‍ ഇടതും വലതുമെല്ലാം യോജിച്ചണിനിരക്കുന്നതും പതിവു കാഴ്ചയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു നല്ലകാര്യം ചെയ്താല്‍ അത് കണ്ടില്ലെന്ന് നടിക്കേണ്ടതുണ്ടോ? മത്സ്യമേഖലയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഏറെ പ്രയോജനകരമായ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍പോലും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരവും താമസസൗകര്യവും ഉറപ്പുവരുത്താനുമുള്ള പദ്ധതികള്‍ പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്.
അതിനൊപ്പമാണ് ഒട്ടേറെ സഹായകമായ വിദേശകപ്പല്‍ മത്സ്യനിരോധനവും ഏര്‍പ്പെടുത്തിയിട്ടുള്ളത്. നരേന്ദ്രമോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെയും മുതലാളിമാരുടെയും താല്പര്യം മാത്രമേ സംരക്ഷിക്കുന്നുള്ളൂ എന്ന കുപ്രചാരണക്കാര്ക്കുള്ള കനത്ത മറുപടിയാണ് വിദേശമത്സ്യബന്ധന കപ്പലുകള്ക്കേര്പ്പെടുത്തിയ നിരോധനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: