കൊച്ചി: വിദ്യാഭ്യാസ നയത്തിന്റെ പേരില്‍ പിണറായി സര്‍ക്കാരിനെതിരേ എന്‍എസ്എസ്. പുതിയ പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതി ഏകപക്ഷീയമാണെന്നും എയ്ഡഡ് സ്കൂളുകളെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും രാഷ്ട്രീയക്കാരുടെയും കൈകളിലെത്തിച്ച് തകര്‍ക്കാന്‍ നോക്കുകയാണെന്നും എന്തുവിലകൊടുത്തും ചെറുക്കണമെന്നും എന്‍എസ്എസ് ആഹ്വാനം ചെയ്യുന്നു.
ഔദ്യോഗിക പ്രസിദ്ധീകരണമായ സര്‍വീസിന്റെ ഫെബ്രുവരി ലക്കം മുഖ പ്രസംഗത്തിലൂടെയാണ് ആഹ്വാനം. സര്‍ക്കാരിന്റെ പദ്ധതി ചെറുക്കേണ്ടത് സധാരണക്കാര്‍ക്ക് മാതൃകാപരമായ വിദ്യാഭ്യാസം ലഭിക്കണമെന്നാഗ്രഹിക്കുന്നവരുടെ കടമയാണെന്ന് എന്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു.
മാനേജ്മെന്റുകള്‍ക്ക് മൂക്കുകയര്‍ വരുന്നുവെന്ന ഉത്കണ്ഠയാണ് പ്രകടിപ്പിക്കുന്നത്. എയ്ഡഡ് മേഖലയില്‍ രാഷ്ടീയപിടിച്ചടക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് നിരീക്ഷിക്കുന്നു. അദ്ധ്യാപക നിയമനം സംബന്ധിച്ച് മാത്രമല്ല അവയുടെ നടത്തിപ്പിലും ഏകപക്ഷീയമായ നിലപാടാണെന്നാണ് കുറ്റപ്പെടുത്തല്‍. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എന്‍എസ്എസ് സ്കൂളുകളിലും 2017 ജനുവരി അവസാനം എടുത്തിരുന്നു. അന്ന് ഇല്ലാതിരുന്ന എതിര്പ്പാണിപ്പോള് സൊസൈറ്റിക്ക്. എന്‍എസ്എസ്സിന് ആരും ഇതുവരെ പിന്തുണ അറിയിച്ചിട്ടില്ല.
വിദ്യാഭ്യാസത്തിന് അന്താരാഷ്ട്ര നിലവാരം, കാമ്പസ് ഒരു പാഠപുസ്തകം, വായനശാല ആധുനികവല്‍ക്കരണം തുടങ്ങി 19 ഇന പരിപാടിയാണ് പദ്ധതിയില്‍. ‘എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉടമസ്ഥതയെ മാത്രം നോക്കി നിലപാടെടുക്കുക സാദ്ധ്യമല്ലെ’ന്ന് മാര്‍ഗ്ഗ രേഖയിലുള്ളത് എയ്ഡഡ് മാനേജ്മെന്റുകള്‍ക്ക് ആശങ്കയും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്നാണ് മുഖപ്രസംഗം പറയുന്നത്.
മറ്റു സ്കൂളിലെ അദ്ധ്യാപകര്‍ ക്ലാസ് വിലയിരുത്തി മാര്‍ക്കിടുന്ന സംവിധാനത്തോട് വിയോജിക്കുന്നു. ‘സംഘടനാ ചുമതലകളും സംവിധാനങ്ങളും’ എന്ന ഭാഗത്താണ് ഏറ്റവും ഗുരുതരമായ പ്രശ്നം നിലനില്ക്കുന്നതെന്നു മാത്രമേ മുഖപ്രസംഗം പറയുന്നുള്ളു. വിശദീകരണമില്ല.
വിവിധ തലങ്ങളില്‍ മോനിട്ടറിങ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ട്. സംസ്ഥാന-ജില്ലാ-നിയോജക മണ്ഡലം തലത്തിലെ വിദ്യാഭ്യാസ സമിതികളില്‍ അംഗങ്ങളാകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും കുടുംബശ്രീയിലേയും ശുചിത്വമിഷന് സമിതികളിലേയും അംഗങ്ങളാവും. ഇവര്‍ക്കെല്ലാം വ്യക്തമായ രാഷ്ട്രീയ ചായ്വും ഉണ്ടാകും. ഇത് പഴയ വിദ്യാഭ്യാസ അവകാശ നിയമത്തിലെ സ്കൂള്‍ മാനേജ്മെന്റ് സമിതികള്‍ക്കു തല്യമാണെന്നു മാത്രമല്ല, എയ്ഡഡ് സ്കൂള്‍ ഭരണാധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതുമാണെന്ന് എന്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു.
ഹയര്‍ സെക്കന്‍ഡറിയിലെ അദ്ധ്യാപകരെ പുറമേ നിന്നെത്തുന്ന മറ്റു സ്കൂളിലെ അദ്ധ്യാപകള്‍ മാര്‍ക്കിട്ടു വിലയിരുത്തുന്ന ടീം ടീച്ചിങ് പ്രശ്നമുണ്ടാക്കുമെന്നും മുഖ പ്രസംഗം വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: