കണ്ണൂര്‍: കൊട്ടിയൂരില്‍ പള്ളിവികാരി പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതികളായ മൂന്നു ഡോക്ടര്‍മാര്‍ അടക്കം നാലു പേര് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കി. ക്രിസ്തുരാജ ഹോസ്പിറ്റലിലെ ഗൈനക്കോളജി ഡോക്ടര്‍മാരായ ടെസ്സി ജോസ്, ആന്‍സി മാത്യു, ഹൈദരലി എന്നിവര്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ നല്കി.വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍ ഒഫീലിയ കല്‍പ്പറ്റ ജില്ലാക്കോടതിയിലാണ് അപേക്ഷ നല്‍കിയത്.
അതിനിടെ റിമാന്റിലുള്ള ഒന്നാം പ്രതി നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാദര്‍ റോബിന് വടക്കുംചേരിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്കി. പേരാവൂര്‍ സിഐ പി.സുനില്‍കുമാറാണ് നാല് ദിവസത്തേക്ക് കസ്റ്റഡി തേടി അപേക്ഷ നല്‍കിയത്.
വടക്കുംചേരി ഇപ്പോള്‍ കണ്ണൂര്‍ സ്പെഷ്യല്‍ സബ്ജയിലിലാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ പീഡനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. കോടതിയില്‍ ഹാജരാക്കിയ സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് അതെയെന്ന് പാതിരി മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം മൊഴി നല്‍കിയത് മറ്റ് കേസുകളിലേക്ക് അന്വേഷണം വ്യാപിക്കുന്നത് തടയാനാണെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: