തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി. ജയരാജനെ നിയമിച്ചത് നിയമപരമായി ശരിയാണെങ്കിലും ധാര്‍മികതയ്ക്ക് എതിരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മന്‍ രാജശേഖരന്. ജെഎസ്എസ് സംസ്ഥാന സെക്രട്ടറി ബാലരാമപുരം സുരേന്ദ്രന് സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജഡ്ജിയെ ശുംഭന് എന്ന് വിളിക്കുകയും കോടതി അലക്ഷ്യത്തിന് ശിക്ഷിക്കപ്പെടുകയും ചെയ്ത ഒരാളെ ചുമതലയേല്‍പ്പിച്ച നടപടി മുഖ്യമന്ത്രി പുനഃപരിശോധിക്കണം. നിയമോപദേഷ്ടാവായി എം.കെ. ദാമോദരനെ നിയമിച്ചപ്പോള്‍ നിലവിലുള്ള അതേ ധാര്‍മികതയാണ് ഇവിടെയും നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് ചോര്‍ന്നില്ലെന്ന് മന്ത്രിമാരും ചീഫ്സെക്രട്ടറിയും പറയുമ്പോള്‍ എന്തിനാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഒരു വര്‍ഷത്തിനിടയ്ക്ക് 19 രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇതില്‍ ഭൂരിഭാഗവും മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളായവയാണ്. കൊല്ലപ്പെട്ടവരില്‍ ആറെണ്ണം ദളിതരാണെന്നതും ശ്രദ്ധേയമാണ്. ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എ.എന്‍. രാജന് ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പൊന്നപ്പന്, പിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നപ്പന്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് പി. ഉപേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു. ഉപവാസം ഇന്ന് 11 ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: