ആലപ്പുഴ: വെസ്റ്റ് ബംഗാളിലെ പട്ടാള ക്യാമ്പില്‍ നിന്ന് അപ്രത്യക്ഷനായ പട്ടാളക്കാരന് ആലപ്പുഴ വടക്കനാര്യാട് സ്വദേശി ഷിബിന്‍ തോമസ്(32) വീട്ടില്‍ മടങ്ങിയെത്തി. ഷിബിന്‍ ഇന്നലെ രാവിലെ പത്തരയോടെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തി.
പിതാവ് തോമസ് ഷിബിനെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. പട്ടാളത്തില്‍നിന്നും ഷിബിന്‍ മടങ്ങുന്നത് സിവിലിയനായി മാത്രം. പട്ടാളക്കാരന്റെ അവകാശങ്ങള്‍ അറിയാന്‍ വിവരവകാശം നല്‍കിയതാണ് ഷിബിനെ പട്ടാളത്തില്‍നിന്നും പിരിച്ചുവിടാന്‍ ഇടയാക്കിയത്.
ഇത് രണ്ടാം തവണയാണ് ഷിബിനെ പുറത്താക്കുന്നത്. 2015 ഡിസംബറിലായിരുന്നു പുറത്താക്കലിനിടയാക്കിയ സംഭവത്തിന് തുടക്കം. പട്ടാള അധികാരികള്‍ക്ക് വിവരാവകാശ പ്രകാരം പരാതി നല്‍കിയതിനെത്തുടര്‍ന്ന് വിവിധ കുറ്റങ്ങള്‍ ആരോപിച്ച് സേനയില്‍നിന്നും പുറത്താക്കി. പിന്നീട് ഷിബിന്റെ അമ്മ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഷിബിനെ തിരിച്ചെടുത്തത്.
എന്നാല്‍ പട്ടാളത്തിലേക്ക് മടങ്ങിയ ഷിബിന്‍ പിന്നീട് ദുരിതകാലമായിരുന്നു. ഇയാളെകുറിച്ച് ആഴ്ചകളോളം യാതൊരു വിവരവും വീട്ടുക്കാര്‍ക്ക് ലഭിച്ചില്ല. ഇയാളെ കാണാനില്ലെന്നു പറഞ്ഞ് ഭാര്യ സോഫിയ പത്രസമ്മേളനം നടത്തുകയും ചെയ്തു. ജോലിയില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഇപ്പോള്‍ ഇയാളെ സര്‍വ്വീസില്‍നിന്നും പുറത്താക്കിയതെന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: