ന്യൂദല്‍ഹി: കതിരൂര്‍ മനോജ് വധക്കേസില്‍ വിചാരണ കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റി സുപ്രീംകോടതി ഉത്തരവ്. എറണാകുളത്തെ സിബിഐ പ്രത്യേക കോടതിയിലാണ് കേസിലെ വിചാരണ നടക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു. വിചാരണ തലശ്ശേരി കോടതിയില്‍ തന്നെ നടത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളിയാണ് ഉത്തരവ്. കേസിലെ പ്രതികള്‍ അടുത്ത മാസം 10ന് എറണാകുളം സിബിഐ കോടതിയില്‍ ഹാജരാകണം. സര്‍ക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണിത്.
വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നിന്ന് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരം വിചാരണ നടക്കേണ്ടത് തലശ്ശേരി കോടതിയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസുകളില്‍ മാത്രമാണ് സിബിഐ പ്രത്യേക കോടതിയില്‍ വിചാരണ നടക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് സി.യു സിങ് വാദിച്ചു. എന്‍ഐഎ നിയമ പ്രകാരവും യുഎപിഎ പ്രകാരവുമുള്ള വിചാരണ നടപടികള്‍ നടക്കേണ്ടത് അതാത് സെഷന്‍സ് കോടതികളിലാണെന്ന് കേസിലെ പ്രധാന പ്രതി സി. പ്രകാശന് വേണ്ടി ഹാജരായ സിദ്ധാര്‍ത്ഥ് ലൂത്രയും വാദിച്ചു. ഏതു കോടതിയുടെ പരിധിയിലാണോ കേസുകള്‍ നടക്കുന്നത് അതാതു കോടതികളില്‍ തന്നെ വിചാരണ നടക്കേണ്ടതാണെന്നും ലൂത്ര പറഞ്ഞു.
എന്നാല്‍ തലശ്ശേരിയില്‍ വിചാരണ നടന്നാല്‍ സാക്ഷികളും മറ്റും സ്വാധീനിക്കപ്പെട്ടേക്കാമെന്നും അവിടമൊരു സിപിഎം സ്വാധീന മേഖലയാണെന്നും സിബിഐ അഭിഭാഷകന് തുഷാര്‍ മേത്ത പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.
സിബിഐ അന്വേഷിച്ച കേസുകളിലെ വിചാരണ നടക്കേണ്ടത് സിബിഐ പ്രത്യേക കോടതിയിലാണെന്ന് ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.
കേസ് തലശ്ശേരിയില്‍ നിന്ന് എറണാകുളം സിബിഐ കോടതിയിലേക്ക് ഉടന്‍ മാറ്റാനും സുപ്രീംകോടതി ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് കേസിലെ വിചാരണ നടപടികള്‍ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവ് പി. ശശിധരന് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. ഭേദഗതികളോടെ വീണ്ടും ഹര്‍ജി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. കേസിന്റെ വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
ഇതേ തുടര്‍ന്നാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
2014 സപ്തംബര്‍ 1നാണ് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജ് കൊല്ലപ്പെട്ടത്. പി.ജയരാജനുള്‍പ്പെടെയുള്ള പ്രതികളെല്ലാം സിപിഎമ്മിന്റെ നേതാക്കളാണ്. ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് കഴിഞ്ഞ ഒക്ടോബറിലാണ് സിബിഐ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: