മദ്യത്തിനോ മയക്കുമരുന്നിനോ അടിമപ്പെട്ട വ്യക്തികള്‍ കാട്ടിക്കൂട്ടുന്ന ക്രൂരത വല്ലപ്പോഴും കേട്ടിരുന്ന ദുരന്തം. ഇന്ന് അത് സര്‍വ്വ സാധാരണമായിരിക്കുന്നു. പ്രായഭേദമെന്യേ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വേട്ടക്കാരനും ഇരയും പ്രായഭേദങ്ങളെ അതിജീവിച്ചിരിക്കുന്നു.
കയ്യില്‍ കിട്ടുന്ന ഇരയെ അവസരം മുതലാക്കി പിച്ചിച്ചീന്തിയും തക്കം പാര്‍ത്തിരുന്ന് അനുകൂല സന്ദര്ഭമുണ്ടാക്കിയും അപമാനിതായക്കുന്നു. ഒറ്റയ്ക്കും കൂട്ടംകൂടിയും ഒരു ദുര്‍ബലശരീരത്തെ ആക്രമിച്ച് അവളുടെ വ്യക്തിത്വത്തെയും ആത്മാഭിമാനത്തെയും വ്രണപ്പെടുത്തുന്നു.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നേര്‍ക്ക് വിരല്‍ചൂണ്ടുവാന്‍ സമൂഹം പലകാരണങ്ങള്‍ കണ്ടെത്തുന്നു. വസ്ത്രധാരണം മുതല്‍ ഒറ്റക്കു സഞ്ചരിച്ചതുവരെ. അവള് വീട്ടിനുള്ളില്‍ കഴിണ്ടേവളാണ്. രക്ഷപ്പെടുവാന്‍ ശ്രമിച്ചില്ല. അങ്ങനെ അങ്ങനെ… ശരീരത്തിന്റെ മുറിവുകള്‍ ഉണങ്ങിയാലും കീറിമുറിഞ്ഞ മനസ്സില്‍ ചോരവാര്ന്നുകൊണ്ടിരിക്കും. ഒറ്റപ്പെടല്‍. കളിയാക്കലുകള്‍. വര്‍ഷങ്ങള്‍ നീളുന്ന കേസും വിചാരണയും. വേണ്ടപ്പെട്ടവര്‍ക്കു ഭാരമായോ എന്ന കുറ്റബോധം.
സ്വന്തം സമ്മതമില്ലാതെ, എതിര്‍പ്പുകള്‍ അവഗണിച്ച് ആക്രമിക്കപ്പെടുമ്പോള്‍ എല്ലാം തകര്‍ന്നുവെന്ന നിരാശയില്‍നിന്ന് അവളെ കരകയറ്റുവാന്‍, സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരുവാന്-ഒരു കുഞ്ഞിന് അമ്മയെന്ന പോലെ- തീര്‍ച്ചയായും പിന്‍ബലം, സംരക്ഷണം ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ അതാണ് സമൂഹത്തില്‍ ഇല്ലാത്തതും. രോഗാതുരമായ സമൂഹത്തെ, മൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തെ, നാംകൂടി പങ്കാളിയായ സമൂഹത്തെ തിരുത്താനായില്ലെങ്കില്‍ ഇവിടെ ജീവിതം ദുസ്സഹമായിത്തീരും.
മൂല്യങ്ങള്‍ക്ക് വിലകല്പ്പിച്ചിരുന്ന മലയാളി, കാലത്തിന്റെ കുത്തൊഴുക്കില്‍ സ്വാര്‍ത്ഥനും പണക്കൊതിയനുമായി മാറി. തൊട്ടയല്‍വാസിയെ അറിയാത്തവനും, ബന്ധുഗൃഹങ്ങള്‍ സന്ദര്ശിക്കാത്തവനും, കുട്ടികളെ കളിക്കുവാന്‍ അനുവദിക്കാത്തവനും ഒക്കെയായി. ഒരു മുഖംമൂടി സ്ഥിരമായി നാമണിയുന്നു.
ഒത്തുചേരലുകള്‍ക്ക് പ്രസക്തിയുണ്ട് എന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിന് പല മാര്‍ഗങ്ങള്‍ ഉണ്ട്. റസിഡന്റ്സ് അസോസിയേഷനുകള്‍. മൂന്നുമാസത്തിലൊരിക്കലെങ്കിലും ഒന്നിച്ചുകൂടി ലഘുഭക്ഷണം കഴിച്ച്, രസകരമായ കളികളില്‍ ഏര്‍പ്പെട്ട്, മാനസികാരോഗ്യം പുഷ്ടിപ്പെടുത്തുന്ന ഒരു സ്പീച്ചോ ചര്‍ച്ചയോ ഒക്കെ സംഘടിപ്പിച്ച് പരസ്പരബന്ധം ഊട്ടിയുറപ്പിക്കണം. നമ്മുടെ മക്കള്‍ പഠിക്കുന്ന സ്കൂള്‍/കോളജിലെ പിടിഎയുമായി ചേര്‍ന്നോ സമാനചിന്താഗതിക്കാരുമായി ചേര്‍ന്നോ കുട്ടികള്‍ക്ക് നല്ല ദിശാബോധം വളര്‍ത്തുന്ന, ഭാരത പൈതൃകം ആവാഹിച്ചെടുക്കുന്ന, മൂല്യബോധം സമ്മാനിക്കുന്ന, അവരുടെ ഉള്ളിലെ സര്‍ഗ്ഗശക്തിയെ പരിപോഷിപ്പിക്കുന്ന സെമിനാറുകള്‍/പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിച്ച് അവരെ തെറ്റായ വഴികളിലേക്ക് പോകുവാന്‍ ഇടകൊടുക്കാതിരിക്കാം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടപഴകാനും എന്നാല്‍ സഭ്യത ലംഘിക്കാതിരിക്കാനും അവരറിയാതെ ശീലിപ്പിക്കേണ്ടിയിരിക്കുന്നു.
പഠനത്തോടൊപ്പം കുട്ടികള്‍ക്ക് ഒന്നിച്ചുചേര്‍ന്ന് കളിക്കാനും ചെറിയ തോതില്‍ പൊതുപ്രവര്ത്തനങ്ങളില് ഏര്‍പ്പെടാനുമൊക്കെ (വായനശാല രൂപീകരിക്കുക, ഒരു പ്രദേശത്തെ നിര്‍ധന കുടുംബത്തിന് താങ്ങാവുക) അവരെ പ്രോത്സാഹിപ്പിക്കുക.
കുട്ടികള്‍ക്കൊപ്പം നമ്മളും മാറേണ്ടിയിരിക്കുന്നു. വാട്സ്അപ്പും ഫേസ്ബുക്കുമായി വീട്ടിലുള്ളവരെയോ അയല്‍വാസികളെയോ അറിയാതെ മൂഢസ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നതിനു പകരം മനസ്സ് തുറന്ന് കുടുംബാംഗങ്ങളോട് സ്നേഹപൂര്‍വം പെരുമാറുവാന്‍ ആദ്യം തയ്യാറാകണം. ഒരു ദിവസം എത്രസമയം വീട്ടിലുള്ളവര്‍ പരസ്പരം സംസാരിക്കുന്നുണ്ടെന്ന് വിലയിരുത്തിനോക്കുക. വാട്സ്അപ്പിലും ഫേസ്ബുക്കിലും ചെലവിടുന്നതിന്റെ പകുതി സമയം വരുന്നുണ്ടോ?
നമുക്കു ചുറ്റുമുള്ള മനുഷ്യരെ നാമറിയണം. ഒരവധി ദിവസം ഒന്നോ രണ്ടോ സിനിമയും (വീട്ടിലിരുന്നുതന്നെ) കണ്ട് ചിക്കനും കഴിച്ച് രണ്ട് ബോട്ടിലും കാലിയാക്കിയാല് കിട്ടുന്നതിനേക്കാള്‍ സംതൃപ്തി ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥിക്ക് പഠനസൗകര്യം ഏര്‍പ്പാടാക്കുകയോ അസുഖബാധിതനായ വ്യക്തിക്ക് ചികിത്സ ഉറപ്പാക്കുകയോ ചെയ്യുമ്പോള്‍ കിട്ടും എന്ന തിരിച്ചറിവാണ് വേണ്ടത്. പ്രത്യേകിച്ചും ഒരു കൂട്ടായ്മയിലൂടെയാകുമ്പോള്‍ അത് വലിയ സദ്കര്മ്മമായിത്തീരുന്നു.
സ്കൂള്‍കുട്ടികള്‍ക്ക് കഞ്ചാവും മയക്കുമരുന്നും എത്തിച്ചുകൊടുക്കുന്നവെര നമുക്ക് തടയുവാന്‍ കഴിയണം. എല്ലാം സര്‍ക്കാരിന്റെ കടമയാണ് എന്നു കരുതി മാറിനില്ക്കാതെ കൂട്ടായ്മകളിലൂടെ മുന്നേറുവാന്‍ ശ്രമിക്കണം. കൂട്ടായ്മകള്‍ ശക്തിപ്രാപിക്കുമ്പോള്‍ കൂട്ടംതെറ്റി കൂട്ടത്തില്‍ ചേരാതെ നടക്കുന്നവന് ശ്രദ്ധിക്കപ്പെടും എന്ന ഗുണവുമുണ്ട്.
സമൂഹത്തില്‍ എന്തു നടക്കുന്നുവെന്ന് സ്ത്രീകള്‍ മനസ്സിലാക്കണം. ദുഷിച്ച പ്രവണതകളെ കണ്ടില്ലെന്ന് നടിക്കാതെ ഒന്നിച്ചുപോരാടുവാന് മുന്നോട്ടുവരണം. ചെറുചുവടുവപ്പുപോലും വലിയ മുതല്‍ക്കൂട്ടായി മാറും. ആര്ഭാടങ്ങള്ക്കുപുറമെ പായുവാനല്ല, മാനുഷികമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന സമൂഹത്തിന്റെ ഭാഗമാകാനായിരിക്കണം നാം ശ്രദ്ധിക്കേണ്ടത്. തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കണമെങ്കില്‍ തെറ്റ് ചെയ്തവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അതിനു നാം ഇരയ്ക്കൊപ്പം നിലകൊള്ളുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: