ആലപ്പുഴ: കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും സംസ്ഥാനത്തെ ഞെട്ടിച്ച അമ്പലപ്പുഴ പീഡനക്കേസിലെ ഇരകള്‍ക്ക് എട്ടു വര്‍ഷം പിന്നിട്ടിട്ടും നീതി ലഭിച്ചില്ല. സഹപാഠികള്‍ പ്രേമം നടിച്ച് പീഡിപ്പിച്ചതില്‍ മനംനൊന്ത് ക്ലാസ് മുറിക്കുള്ളില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കുകയായിരുന്നു.
സഹപാഠികളായിരുന്ന ഷാനവാസ്, സൗഫര്‍ എന്നിവരാണ് പ്രതികള്‍. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഈ മാസം 23ന് വിചാരണ തുടങ്ങിയേക്കും. 106 സാക്ഷികളാണുള്ളത്. അഡ്വ. കല്ലേലില്‍ ശങ്കരന്‍കുട്ടിയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍.
2008 നവംബര്‍ 17നാണ് അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥിനികളായ ജൂലി വര്‍ഗീസ്(17), വേണി വേണുഗോപാല്‍(17), അനിലാബാബു(17) എന്നിവരെ ക്ലാസുമുറിക്കുള്ളില് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹപാഠികളായ മൂന്ന് പേര് സംശയത്തിന്റെ നിഴലിലായിരുന്നു. ആദ്യം അമ്പലപ്പുഴ പോലീസും തുടര്‍ന്ന് ഡിവൈഎസ്പിയും കേസ് അന്വേഷിച്ചെങ്കിലും പ്രേമനൈരാശ്യം മൂലം ആത്മഹത്യ ചെയ്തതെന്ന നിഗമനത്തില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രമുഖ സിപിഎം നേതാക്കളും മതതീവ്രവാദ സംഘടനകളും പ്രതികളെ സംരക്ഷിക്കാന്‍ പരസ്യമായിത്തന്നെ രംഗത്തെത്തിയിരുന്നു.
വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ബിജെപിയും രംഗത്തെത്തി. ഇതെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സ്കൂളിലെ അദ്ധ്യാപകരും സഹപാഠികളുമടക്കം നിരവധിപേരെ ചോദ്യം ചെയ്തു. ഒടുവില്‍ വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളായ ഷാനവാസ്, സൗഫര്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനു ശേഷം രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി പ്രതികള്‍ സമ്മതിച്ചെന്നും ഇതു കാട്ടി പ്രതികള്‍ പലതവണ വിദ്യാര്‍ത്ഥിനികളെ പലയിടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. എന്നാല്‍ ഇവരെക്കൂടാതെ മറ്റു ചിലരും പ്രതിസ്ഥാനത്ത് വരേണ്ടിയിരുന്നെങ്കിലും അവരെ രാഷ്ട്രീയ, മതനേതൃത്വങ്ങള്‍ ഇടപെട്ട് സംരക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: