ഇടുക്കി: ഇടുക്കി എഡിഎമ്മായിരുന്ന മോന്‍സി.പി. അലക്സാണ്ടറുടെ കാലൊടിച്ച കേസില്‍ കുറ്റപത്രം നല്‍കാതെ ക്രൈംബ്രാഞ്ച് ഒളിച്ചു കളിക്കുന്നു. പീരുമേട് എംഎല്‍എയും സിപിഐ നേതാവുമായ ഇ.എസ്. ബിജിമോള്‍, സിപിഎം നേതാവ് ചന്ദ്രബാബു എന്നിവരുള്‍പ്പെടെ അമ്പതോളം പേരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്.
ഒന്നര വര്‍ഷം മുമ്പ് പെരുവന്താനത്തെ സ്വകാര്യ എസ്റ്റേറ്റിന്റെ ഗേറ്റ് സ്ഥാപിക്കാനെത്തിയ എഡിഎമ്മിനെ ബിജിമോള്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു. പീരുമേട് സിഐ ആയിരുന്ന മനോജ്കുമാര്‍ അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിലേക്ക് എത്തി. ഡിവൈഎസ്പി എം. ജോണ്സണ് ജോസഫിനായിരുന്നു അന്വേഷണച്ചുമതല.
മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരെ മോന്‍സി.പി. അലക്സാണ്ടര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇതു പരിഗണിച്ച കോടതി ബിജിമോളെ അറസ്റ്റ് ചെയ്യാന്‍ തയാറാകാത്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. ജഡ്ജിയുടെ പരാമര്‍ശം അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തിലുള്ള കൈകടത്തലെന്നു പറഞ്ഞ് പോലീസ് ഹൈക്കോടതി പരാമര്‍ശത്തിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും കോടതി ഇതുവരെ പരിഗണിച്ചില്ല.
ആറ് മാസം മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് അയച്ചതായി അന്വേഷണത്തിന് നേതൃത്വം നല്കിയ ഉദ്യോഗസ്ഥന് ജന്മഭൂമിയോട് പറഞ്ഞു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നിന്നു ഫയല്‍ തിരികെ ലഭിക്കാത്തതാണ് കുറ്റപത്രം വൈകാന്‍ കാരണം. അന്വേഷണ റിപ്പോര്‍ട്ട് കോടതിയിലെത്തിക്കുന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ ആലപ്പുഴയില്‍ പുഞ്ച സ്പെഷ്യല്‍ ഓഫീസറായ മോന്‍സി.
ഹൈക്കോടതി അഭിഭാഷകനായ എസ്. രാജീവ് വഴിയാണ് നിയമ നടപടിക്കൊരുങ്ങുന്നത്. കേസില്‍ സ്വകാര്യ അന്യായവും ബിജിമോള്‍ എംഎല്‍എയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് നല്‍കാനും കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: