കഴിഞ്ഞ ജന്മങ്ങളില് ദുഷകര്മ്മങ്ങള് ചെയ്ത് പാപം നേടി, ഈ ജന്മത്തില് സത്കര്‍മ്മങ്ങള്‍ ചെയ്ത് കിട്ടിയ പുണ്യംകൊണ്ട് ആ പാപ സമൂഹത്തെ നശിപ്പിക്കുന്നു. ധര്‍മ്മശാസ്ത്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് മദ്യപാനം, മാംസഭക്ഷണം, പരസ്ത്രീ ബന്ധം, വഞ്ചന, കൊല, നിരീശ്വരവാദ പ്രചാരണം മുതലായ ദുഷ്കര്‍മ്മങ്ങള്‍ ചെയ്ത് പാപം നേടിയ മനുഷ്യര്‍ക്ക് ആത്മീയ ജീവിതമാര്‍ഗ്ഗത്തില്‍ പ്രവേശിക്കണമെന്ന് തോന്നുകയില്ല. പിന്നെ എങ്ങനെ ശ്രീകൃഷ്ണഭഗവാനെ സ്നേഹപൂര്‍വം സേവിക്കുക എന്ന പരമവും ഉന്നതവുമായ മാര്‍ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയും? പുണ്യകര്‍മ്മങ്ങള്‍ ചെയ്താല്‍ പാപം നശിക്കും. പക്ഷേ പാപകര്മ്മവാസന-വീണ്ടും വീണ്ടും പാപകര്‍മ്മങ്ങള്‍ ചെയ്യാനുള്ള ആഗ്രഹം-നശിക്കുകയില്ല. അത് നശിക്കാന്‍ യഥാര്‍ത്ഥ പുണ്യകര്‍മ്മങ്ങള്‍ തന്നെ ചെയ്യണം.
യഥാര്‍ത്ഥ പുണ്യകര്‍മ്മങ്ങള്‍ ഏതാണ്?
പുണ്യകര്‍മ്മങ്ങള്‍ എന്നുപറയുമ്പോള്‍, തപസ്സ്, ദാനം, ഉപവാസാദി വ്രതങ്ങള്‍, തീര്‍ത്ഥയാത്ര തുടങ്ങി വേദങ്ങളിലും സ്മൃതികളിലും നിര്‍ദ്ദേശിച്ച പുണ്യകര്‍മ്മങ്ങളുടെ ഓര്‍മ്മയാണ് നമ്മുടെ മനസ്സിലേക്കു വരുന്നത്. സത്വഗുണപ്രധാനങ്ങളായ കര്‍മ്മങ്ങളാണ് ഇവ. എങ്കിലും രജോഗുണത്തിന്റെ മാലിന്യം അവയില്‍ കലര്ന്നുപോവാന് സാധ്യതയുണ്ട്. ഞാന്‍ കാശിയില്‍ പോയി, ഗംഗാസ്നാനം ചെയ്തു എന്ന് അഭിമാനത്തോടെ പറഞ്ഞാല്‍ തീര്ത്ഥസ്നാനപുണ്യത്തില് വൃഥാഭിമാനത്തിന്റെ മാലിന്യം ചേരുന്നു. പാപം തല്ക്കാലം തീര്‍ന്നുവെങ്കിലും, വീണ്ടും പാപം ചെയ്യാനുള്ള വാസന-പ്രേരണ-തുടരും. അക്കാര്യമാണ് മേല്‍പ്പുത്തൂര്‍ ഭട്ടതിരിപ്പാട് നാരായണീയത്തില്‍ പറഞ്ഞത്.
ശ്രുതിസ്മൃതിഭ്യാം വിഹിതാ വ്രതാദയഃ
പുനന്തിപാപം, ന ലുനന്തി വാസനാം
സത്വഗുണം മായയുടെ ഉല്പ്പന്നമാകയാല് സാത്വിക കര്‍മ്മങ്ങള്‍ പാപവാസനയെ നശിപ്പിക്കുകയില്ല.
ശ്രീകൃഷ്ണഭഗവാന് നിര്ഗണനാണ്-മായയുടെ ത്രിഗുണങ്ങള്‍ക്ക് എത്തിനോക്കാന്‍ പോലും കഴിയാത്ത ദിവ്യവും അതീന്ദ്രിയവുമായ ആത്മീയ ലോകത്തിലാണ് -വൈകുണ്ഠം, ഗോലോകം മുതലായ ലോകങ്ങളിലാണ് ഭക്തന്മാരോടുകൂടി ആനന്ദമായ ലീലകള്‍ ആടുന്നത്. ഭഗവാന്റെ സച്ചിദാനന്ദമയമായ രൂപം, ആഭരണങ്ങളും വസ്ത്രങ്ങളും തിരുനാമങ്ങളും കഥകളും അവതാരങ്ങളും ഉത്തമഭക്തന്മാര്‍ക്കും ഭഗവാന്റെ ആത്മീയഗുണങ്ങള്‍ നിറഞ്ഞവയാണ്. അവയുമായി നിരന്തരബന്ധം നിലനിര്‍ത്തുക എന്നതാണ് ഉത്കൃഷ്ടമായ പുണ്യകര്‍മ്മങ്ങള്‍. ആ ഉത്തമപുണ്യകര്മ്മം ചെയ്യുവാന്‍ ഭക്തന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ഭഗവാനെപ്പറ്റി ജ്ഞാനം നേടുകയും ചെയ്താല്‍-അതാണ് പരമപദം പ്രാപിക്കാനുള്ള ഒരേ ഒരു രാജപാത.
”മഹത്സേവാം ദ്വാരയാഹുര് വിമുക്തേഃ
മഹാന്മാരായ ഭഗവദ് ഭക്തന്മാരുമായി കൂടിച്ചേര്‍ന്ന് അവരെ സേവിച്ച് അവരുടെ അനുഗ്രഹവും ഉപദേശങ്ങളും നേടുക. അതുതന്നെയാണ് യഥാര്‍ത്ഥ പുണ്യകര്‍മ്മം.
”അനന്തസേവാതു നികൃന്തതി ദ്വയീം”
എന്ന് മേല്‍പ്പുത്തൂരും പറയുന്നു.
തേ ദ്വന്ദ്വ മോഹനിര്മ്മുക്തഃ
സുഖം, ദുഃഖം, സ്നേഹം, ദോഷം തുടങ്ങിയ ഭൗതികഭാവങ്ങളില്നിന്ന് അവര്‍ മുക്തരായിത്തീരുന്നു. നിര്മുക്തഃ – നിതരാംമുക്തഃ -പാപ വാസനയില്‍നിന്നും മോചിതരാവുന്നു. മാത്രമല്ല ദൃഢനിശ്ചയത്തോടെ എന്നെ സേവിച്ചുകൊണ്ടിരിക്കുന്നു.
ശ്രീ ശങ്കരാചാര്യര്‍ പറയുന്നു
”ഏവ മേവ പരമാര്‍ത്ഥ തത്ത്വം,
ന അന്യഥാ” (ഇതുതന്നെയാണ് യഥാര്‍ത്ഥ തത്ത്വം, മറ്റൊന്നുമല്ല)
പ്രതികരിക്കാൻ ഇവിടെ എഴുതുക: