ഭരണപരാജയവും അഴിമതിയാരോപണങ്ങളും പോലീസ് അതിക്രമങ്ങളും ബജറ്റ് ചോര്‍ച്ചയും ക്യാമ്പസ് അരാജകത്വവും മുന്പെങ്ങുമില്ലാത്തവിധമുള്ള ലൈംഗികപീഡനങ്ങളും വേട്ടയാടുന്ന പിണറായി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. റേഷന്‍, വരള്‍ച്ചാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നിഷേധിച്ചെന്ന പ്രചാരണം ജനങ്ങളുടെ താല്പര്യത്തിനുമേല് കക്ഷിരാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നതിന് ഉദാഹരണമാണ്. ‘പ്രധാനമന്ത്രിയുടെ നടപടി’ ജനാധിപത്യവിരുദ്ധം, ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്തത് എന്നൊക്കെ വിമര്‍ശിച്ച് സംഭവം കൊഴുപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ശുദ്ധകാപട്യവും ആത്മവഞ്ചനയുമാണ് കാണിക്കുന്നത്. ചോദിച്ച അരി മുഴുവന്‍ കേന്ദ്രം അനുവദിച്ചിട്ടും കെടുകാര്യസ്ഥതകൊണ്ട് അത് വിതരണം ചെയ്യാതെ ജനങ്ങളെ ദ്രോഹിക്കുന്ന ഒരു സര്‍ക്കാരാണ് കേന്ദ്രത്തെ പഴിക്കുന്നത്. വരള്‍ച്ച നേരിടുന്നതില്‍ ഫലപ്രദമായ നടപടികളൊന്നും സര്‍ക്കാരിന്റെ പുതിയ ബജറ്റിലില്ല.
സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിക്കുകയല്ല യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രി ചെയ്തത്. കൃത്യാന്തര ബാഹുല്യം കാരണം കേരളം നിര്‍ദ്ദേശിച്ച മാര്‍ച്ച് ഇരുപത്തിയൊന്നിനോ ഇരുപത്തിയഞ്ചിനോ കൂടിക്കാഴ്ച സാധിക്കില്ലെന്ന് അറിയിക്കുകയാണ് പ്രധാനമന്ത്രിയുടെ കാര്യാലയം ചെയ്തത്. േകരളം ഉന്നയിക്കുന്ന വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ആഭ്യന്തരമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനെയാണ് പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചുവെന്നും മറ്റും പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. നോട്ട് നിരോധനകാര്യത്തില്‍ കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ പ്രയോഗിച്ച നിലവാരമില്ലാത്ത രാഷ്ട്രീയക്കളി ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നതാണിത്.
മുഖ്യമന്ത്രി പിണറായിയും സിപിഎമ്മും നിശ്ചയിക്കുന്ന സമയത്തും സ്ഥലത്തും പ്രധാനമന്ത്രി കൂടിക്കാഴ്ച അനുവദിക്കണമെന്ന് ശഠിക്കുന്നത് ധാര്‍ഷ്ട്യമാണ്. കോണ്‍ഗ്രസുകാരനായ മുന്‍ഗാമിയും ഇടതുപാര്‍ട്ടികള്‍ക്ക് സ്വീകാര്യനുമായിരുന്ന മന്‍മോഹന്‍സിംഗിനെപ്പോലെ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ പ്രധാനമന്ത്രിപദം അലങ്കാരമായി കൊണ്ടുനടക്കുന്നയാളല്ല നരേന്ദ്ര മോദി. ദിവസത്തില്‍ ഇരുപത്തിനാല് മണിക്കൂറുള്ളതില്‍ ഇരുപത് മണിക്കൂറും പ്രവര്‍ത്തനനിരതനായ ഭരണാധികാരിയാണ് അദ്ദേഹം. കേരളത്തിന്റേതുള്‍പ്പെടെ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണിത്. ഇത് ബോധപൂര്‍വം മറച്ചുവച്ച് പ്രധാനമന്ത്രിയെ കരുതിക്കൂട്ടി അധിക്ഷേപിക്കാന്‍ ഇറങ്ങിയിട്ടുള്ള പിണറായിക്കും കൂട്ടര്‍ക്കും കേരളത്തിലെ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കും. അഴിമതിക്കാരുടെ ബന്ദിയായ മന്മോഹന് പിണറായിക്ക് വേണ്ടപ്പെട്ടവനായിരുന്നു. താന്‍ പ്രതിയായ ലാവ്ലിന് അഴിമതിക്കേസിന്റെ അന്വേഷണം ഒതുക്കാന്‍ ഇതാവശ്യവുമായിരുന്നു.
പന്ത്രണ്ട് വര്‍ഷം തുടര്‍ച്ചയായി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നയാളാണ് നരേന്ദ്ര മോദി. ചീഫ് മിനിസ്റ്റര്‍- സിഎം എന്നതിന് ‘കോമണ്‍ മാന്‍’ എന്നാണര്‍ത്ഥമെന്ന് പറഞ്ഞ അദ്ദേഹം, രാജ്യത്തിന് മുഴുവന്‍ മാതൃകയായ വികസനസങ്കല്‍പ്പം മുന്നോട്ടുവയ്ക്കുകയും അവ പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഭരണാധികാരിയാണ്. ബംഗാള്‍ ഭരിച്ച പിണറായിയുടെ പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പോലും പറഞ്ഞത് മോദിയുടെ മാതൃക സ്വീകരിക്കാനാണ്. പ്രധാനമന്ത്രിയാവാന്‍ അവസരം ലഭിച്ചപ്പോള്‍ താന്‍ ജനങ്ങളുടെ പ്രധാന സേവകനാണെന്ന് പ്രഖ്യാപിച്ചയാളാണ് മോദി. ഈ മോദിയെ നിയമസഭയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്ന് സല്‍ഭരണം എങ്ങനെ നടത്തണമെന്ന് എംഎല്‍എമാരെ പഠിപ്പിച്ചത് സിപിഎം മാതൃകാ ഭരണാധികാരിയായി ഉയര്‍ത്തിക്കാട്ടുന്ന ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ്. പന്ത്രണ്ടല്ല, പന്തീരാണ്ട് കാലം ഭരിക്കാന്‍ ലഭിച്ചാലും മോദിയെപ്പോലൊരു മുഖ്യമന്ത്രിയാവാന്‍ പിണറായിക്കാവില്ല.
നോട്ട് നിരോധനപ്രശ്നത്തില്‍ കേരളത്തിന്റെ ഏതാവശ്യവും കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും തയ്യാറായിരുന്നു. എന്നാല്‍ കേരളസര്‍ക്കാരിനും സിപിഎമ്മിനും വേണ്ടിയിരുന്നത് സഹകരണസംഘങ്ങളില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണം വെളുപ്പിക്കലായിരുന്നു. കേന്ദ്രസര്‍ക്കാരിനെ പഴിപറഞ്ഞും പ്രധാനമന്ത്രിയെ നിന്ദിച്ചും ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും നാണംകെട്ടു. കേന്ദ്രത്തിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞു. കള്ളപ്പണക്കാര്‍ക്കും ഭീകരവാദികള്‍ക്കും എതിരായ നടപടിയായിരുന്നു നോട്ട് റദ്ദാക്കല്‍. ഈ നടപടി മൂലം കേരളത്തിലും ബിജെപിക്ക് സ്വാധീനം വര്‍ധിക്കുമെന്ന് ഭയന്ന് കുപ്രചാരണം നടത്തുകയാണ് ഇടതു-വലതു മുന്നണികള്‍ ചെയ്തത്. തട്ടിക്കൂട്ടിയുണ്ടാക്കിയ ധനമന്ത്രി തോമസ് ഐസക്കിന്റെ ഇപ്പോഴത്തെ ബജറ്റിലും ഈ പ്രചാരവേല ആവര്‍ത്തിച്ചു. എന്തിനും ഏതിനും കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി കരുതേണ്ട. ഭരിക്കാന്‍ അറിയില്ലെങ്കില്‍ ഇറങ്ങിപ്പോവുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: