ഗുജറാത്തിലെ 2002 ലെ വര്‍ഗ്ഗീയകലാപങ്ങള്‍ക്ക് കാരണമായത് ഫെബ്രുവരി 27 ന് നടന്ന ഗോധ്രയിലെ തീവണ്ടി തീവെയ്പ്പാണ്. അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയില് തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ചിരുന്ന സബര്‍മതി എക്സ്പ്രസ്സിന്റെ എസ് 6 കോച്ച് മുസ്ലിം അക്രമികള്‍ ഗോധ്രയില്‍ വച്ച് തീവച്ചതോടെയാണ്. 59 പേര് തീവണ്ടിക്കുള്ളില്‍ മരിച്ചു. പരിക്കേറ്റവര്‍ വേറെയും. സംഭവം അറിഞ്ഞ ഉടന്‍തന്നെ മുഖ്യമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദില്‍ നിന്ന് ഗോധ്രയിലെത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനത്ത് കലാപം ഉണ്ടാവാതിരിക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചു. സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന എഴുപതിനായിരം പോലീസുകാരെയും രണ്ടു മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തുടനീളം വിന്യസിച്ചു.
റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെയും സിആര്‍പിഎഫിനെയും അധികമായി കൊണ്ടുവന്നു. ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തില്‍ തന്നെ ജാഗ്രതാനിര്‍ദ്ദേശം പ്രഖ്യാപിച്ചു. അഹമ്മദാബാദ് നഗരത്തില്‍ 1500 സായുധ പോലീസടക്കം ആറായിരം പോലീസുകാരെയാണ് വിന്യസിച്ചത്. കലാപത്തിനു മുന്‍പുതന്നെ 827 പേരെ കരുതല്‍ തടങ്കലിലാക്കി. ക്രമസമാധാനത്തിന് അധിക പോലീസ് വേണ്ടിവരുമെന്ന് അറിഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ പോലീസിനെ അയച്ചില്ല. പാക്കിസ്ഥാനുമായി യുദ്ധസമാന സാഹചര്യം നിലവിലുള്ളതിനാല്‍ സൈനിക സഹായം ലഭിക്കാന്‍ വൈകി. ഗോധ്രയില്‍ തീവണ്ടിയില്‍ കത്തി മരിച്ചവരുടെ മൃതദേഹങ്ങള്‍ അഹമ്മദാബാദിലേക്ക് കൊണ്ടുവന്നതാണ് ഗുജറാത്തില്‍ കലാപമുണ്ടാകാന്‍ കാരണമെന്നും മോദി മനഃപൂര്‍വ്വം ഹിന്ദു വികാരം ഉയര്‍ത്താന്‍ ഈ മൃതദേഹങ്ങള്‍ അഹമ്മദാബാദില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയായിരുന്നു എന്നാണ് ഒരുവിഭാഗം ആരോപിച്ചിരുന്നത്. ഈ ആരോപണം മാതൃഭൂമിയും അതേപടി ആവര്‍ത്തിച്ചിട്ടുണ്ട്. എന്താണ് സത്യം.
ഗോധ്രയില്‍ മരിച്ചവര്‍ ബഹുഭൂരിപക്ഷവും അഹമ്മദാബാദുകാരായിരുന്നു. അവരുടെ മൃതദേഹം ജന്മനാട്ടില് വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? നിരപരാധികളെ ചുട്ടെരിച്ചതിന് ഒരു പ്രശ്നവുമില്ല. അവരുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കുന്നത് വര്ഗ്ഗീയകാലാപമുണ്ടാക്കും എന്നുപറയുന്നതിന്റെ യുക്തി എന്താണ്? ഇവിടെയാണ് നരേന്ദ്രമോദി എന്ന ഭരണാധികാരിയുടെ ആത്മാര്‍ത്ഥതയും സത്യസന്ധതയും വ്യക്തമാകുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഹമ്മദാബാദിലെ ആളൊഴിഞ്ഞ പ്രദേശമായ സോളയിലെ സിവില്‍ ആശുപത്രിയില്‍ വച്ചാണ് പുലര്‍ച്ചെ 3.30 ന് മൃതദേഹം വിട്ടുകൊടുത്തത്. വേണമെങ്കില്‍ പകലോ രാവിലെയോ വിട്ടുകൊടുക്കാമായിരുന്നു. ആ സമയത്ത് കൂടുതല്‍ ആളുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയാണ് മൃതദേഹം വിട്ടുകൊടുത്തത്. വിലാപയാത്രകളോ ജാഥകളോ ഉണ്ടായില്ല. അഞ്ച് ട്രക്കുകള്‍ക്കുള്ളില്‍ കിടത്തിയിരുന്ന മൃതദേഹം പുറത്തുള്ളവര്‍ക്ക് കാണാനും കഴിയുമായിരുന്നില്ല. മൃതദേഹം നേരെ ശ്മശാനത്തിലോ, ശ്മശാനത്തിലേക്ക് കൊണ്ടുപോകാത്തവയെ ആശുപത്രി പരിസരത്തും സംസ്കരിക്കുകയായിരുന്നു. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ (പുറം 63) ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. മൃതദേഹം കൊണ്ടുവരാനുള്ള തീരുമാനം എടുത്തത് മന്ത്രിസഭയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരെല്ലാവരും ചേര്‍ന്ന കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിരുന്നു. എന്നിട്ടും മൃതദേഹം പ്രദര്‍ശിപ്പിച്ചു എന്ന് പ്രചരിപ്പിക്കുന്നത് ഭോഷ്ക്കാണ്. ഈ വസ്തുത 2002 മാര്‍ച്ച് 18 ന് പ്രസിദ്ധീകരിച്ച ഇന്ത്യാ ടുഡേയും 28 ഫെബ്രുവരി 2002 ന് പുറത്തിറങ്ങിയ ടൈംസ് ഓഫ് ഇന്ത്യ പത്രവും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇ.ജി. രതീഷ് മഹാനെന്ന് സാക്ഷ്യപ്പെടുത്തി ഉദ്ധരിച്ച രാജീവ് ഷാ ബ്യൂറോ ചീഫായിരുന്ന അതേ പത്രം.
ഗുജറാത്തില്‍ ഗോധ്ര സംഭവത്തെ തുടര്‍ന്ന് മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തുവെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷേ, ഇതും വസ്തുനിഷ്ഠമല്ല. 2005 മെയ് 11 ന് പാര്‍ലമെന്റില്‍ അന്നത്തെ ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ നല്കിയ മറുപടിയില്‍ 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കലാപത്തില്‍ മരണപ്പെട്ടു. 2548 പേര്‍ക്ക് പരിക്കേറ്റു. 223 പേരെ കാണാനില്ല. കലാപം മൂലം 919 പേര് വിധവകളായെന്നും 606 കുട്ടികള്‍ അനാഥരായെന്നും കോണ്‍ഗ്രസ്സുകാരനായ മന്ത്രി ജയ്സ്വാള്‍ പറഞ്ഞതിനപ്പുറം ഇക്കാര്യത്തില്‍ എന്ത് സാക്ഷ്യമാണ് വേണ്ടത്? കാണാതായവരില്‍ 101 പേരെ പിന്നീട് കണ്ടെത്തി. കലാപത്തിനുശേഷം ഏതാണ്ട് 1,40,000 പേരാണ് ദുരിതാശ്വാസക്യാമ്പുകളിലെത്തിയത്. 98 ക്യാമ്പുകളാണ് മൊത്തം പ്രവര്‍ത്തിച്ചത്. 85 എണ്ണം മുസ്ലിങ്ങള്‍ക്കും 13 എണ്ണം ഹിന്ദുക്കള്‍ക്കും. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് (2002 മാര്‍ച്ച് 17) അഹമ്മദാബാദില്‍ മാത്രം 10,000 ഹിന്ദുക്കളാണ് ഭവനരഹിതരായത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏതാണ്ട് ഒരുലക്ഷം മുസ്ലിങ്ങളും 40,000 ഹിന്ദുക്കളുമാണ് എത്തിയത്. ഗുജറാത്തില്‍ മുസ്ലിങ്ങള്‍ മാത്രമാണ് കലാപത്തിന്റെ ദുരിതത്തിന് ഇരയായതെന്ന വിശ്വാസം തെറ്റാണ്. ടൈംസ് ഓഫ് ഇന്ത്യ, ദ ട്രിബ്യൂണ്‍ (ഏപ്രില്‍ 30, 2002) തുടങ്ങിയവയിലെ റിപ്പോര്‍ട്ട് അനുസരിച്ച് 2002 മാര്‍ച്ച് 23 ന് അഹമ്മദാബാദിലെ രേവതി ബസാര്‍ ഏരിയയില്‍ 50 ഹിന്ദു കടകളാണ് തീവച്ച് നശിപ്പിച്ചത്. 15 കോടി രൂപയുടെ നഷ്ടമാണ് ഇതിലുണ്ടായത്. ഈ തരത്തില്‍ കലാപം ഏതെങ്കിലും ഒരു മതത്തെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന വാദം വാദത്തിനുപോലും അംഗീകരിക്കാന്‍ കഴിയില്ല.
പോലീസ് കലാപകാരികളുടെ ദയക്കുമുന്നില് മുസ്ലിങ്ങളെ എറിഞ്ഞുകൊടുത്തു എന്ന ആരോപണവും വ്യംഗ്യമായി സൂചിപ്പിക്കുന്നുണ്ട്. പോലീസുകാരുടെ എണ്ണത്തെ മറികടക്കുന്ന അക്രമിസംഘങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും നിസ്സഹായരാകാനേ പോലീസിനു കഴിഞ്ഞുള്ളൂ. ഓരോ പ്രവൃത്തിക്കും തുല്യമായ എതിര് പ്രവൃത്തി ഉണ്ടാകുമെന്ന ന്യൂട്ടന്റെ സിദ്ധാന്തം മോദി ആവര്‍ത്തിച്ചു എന്നായിരുന്നു പ്രചാരണം. എന്നാല്‍ ഒരിക്കലും മോദി പറഞ്ഞിട്ടില്ലാത്ത ഈ വാക്കുകള്‍ ആരാണ് അദ്ദേഹത്തിന്റെ പേരില്‍ ഇറക്കിയതെന്ന് ഇന്നും അറിയില്ല. 2002 ഫെബ്രുവരി 28 ലെ ഹിന്ദു, ടെലിഗ്രാഫ്, ദ ട്രിബ്യൂണ്‍ എന്നീ പത്രങ്ങള്‍ കലാപകാരികളുടെ വന്‍ കൂട്ടത്തിനു മുന്നില്‍ പലപ്പോഴും നിസ്സഹായരാകുന്ന പോലീസിനെ കുറിച്ച് പറയുന്നുണ്ട്. 2002 മാര്‍ച്ച് രണ്ടിലെ ടൈംസ് ഓഫ് ഇന്ത്യ, മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ചയിലെ സംഭവങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു, ‘സൈന്യത്തിനോ ഗുജറാത്ത് പോലീസിന്റെ കണ്ടാലുടന്‍ വെടിവെയ്ക്കാനുള്ള ഉത്തരവിനോ അക്രമികളെ തടയാനാകുമായിരുന്നില്ല…..’. ഫെബ്രുവരി 28 നേക്കാള്‍ മാര്‍ച്ച് ഒന്നിന് അക്രമസംഭവങ്ങള്‍ കുറവായിരുന്നു. ഫെബ്രുവരി 28 ന് മാത്രം പോലീസ് 1496 റൗണ്ട് വെടിവെച്ചു. 4297 കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ 3900 റൗണ്ട് വെടിവയ്ക്കുകയും 6,500 കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിക്കുകയും ചെയ്തു. ആദ്യ മൂന്നുദിവസം മാത്രം 98 കലാപകാരികളെയാണ് വെടിവെച്ചു കൊന്നത്. ഇരുന്നൂറോളം പോലീസ് ഉദ്യോഗസ്ഥരുടെ ജീവന് നഷ്ടപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 552 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കലാപബാധിത പ്രദേശങ്ങളില്‍നിന്ന് ആയിരക്കണക്കിന് മുസ്ലിങ്ങളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. സഞ്ചേലിയില് 2500 പേരെയും ബൊടേലിയില് 5000 മുസ്ലിങ്ങളെയും വീരാങ്കത്തില് 10,000 മുസ്ലിങ്ങളെയും ആദ്യ മൂന്നുദിവസങ്ങളില്‍ മാത്രം രക്ഷപ്പെടുത്തിയെന്ന് ഇന്ത്യാ ടുഡേ വാരിക തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കലാപത്തിന്റെ ഔദ്യോഗിക രേഖകള്‍ അനുസരിച്ച് നൂറണി പള്ളിപ്രദേശത്തുനിന്ന് അയ്യായിരം പേരെയും മെഹ്സാന ജില്ലയിലെ സര്‍ദാര്‍പുരയില്‍ നിന്ന് 240 പേരെയും ഗാന്ധിനഗറിലെ പോര്, നര്‍ദിപൂര്‍ ഗ്രാമങ്ങളില്‍നിന്ന് 450 പേരെയും ഭവനഗറിലെ മദ്രസയില്‍ നിന്ന് 400 പേരെയും വഡോദരയിലെ ഫത്തേപുര ഗ്രാമത്തില്‍നിന്ന് 1500 പേരെയും ക്വാന്തില് നിന്ന് 3000 പേരെയും പോലീസ് രക്ഷപ്പെടുത്തിയിരുന്നു. അക്രമികളായ മുസ്ലിങ്ങളില്‍നിന്ന് മൊഡാസ, ബറൂച്, ജമല്പൂര് എന്നിവിടങ്ങളില്‍ നിന്ന് ഹിന്ദുക്കളെയും പോലീസ് രക്ഷപ്പെടുത്തി. കലാപം തുടങ്ങിയ ആദ്യദിവസം അഹമ്മാബാദില്‍ മാത്രം 10 ഹിന്ദുക്കളെയാണ് പോലീസ് വെടിവെച്ച് കൊന്നത്. സര്‍ക്കാര്‍ കഴിയാവുന്നതെല്ലാം ചെയ്തുവെന്ന് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പോലീസ് ഓഫീസര്‍മാരില്‍ ഒരാളായ കെ.പി.എസ്. ഗില്‍ പറഞ്ഞു. കലാപം അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ട അദ്ദേഹം, ‘സ്ഥലംമാറ്റം താന്‍ ആവശ്യപ്പെട്ട ഓഫീസര്‍മാരെ മുഴുവന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലം മാറ്റി ക്രമസമാധാനം ഉറപ്പാക്കാന്‍ കഴിയാവുന്നതെല്ലാം മോദി ചെയ്തുവെന്ന്’ പറയുന്നു. മാതൃഭൂമിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഗുജറാത്തില്‍ കൊല്ലപ്പെട്ട മുസ്ലീങ്ങള്‍ മാത്രമാണ് ഇരകള്‍. എണ്ണൂറോളം മുസ്ലിങ്ങള്‍ മരണപ്പെട്ടപ്പോള്‍ മുന്നൂറോളം ഹിന്ദുക്കളും മുസ്ലിങ്ങളുടെ ആക്രമണത്തില്‍ മരിച്ചിരുന്നു. അവര്‍ സംഘടിത വോട്ടുബാങ്കല്ലാത്തതുകൊണ്ട് മാതൃഭൂമിക്ക് ഹിന്ദുക്കള്‍ ഇരകളാകുന്നില്ല.
അയ്യായിരത്തിലേറെ എഫ്ഐആറുകളും രണ്ടായിരത്തിലേറെ കേസുകളുമാണ് കലാപത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പ്രതികളാക്കപ്പെട്ട രണ്ടായിരത്തിലേറെ പേരില്‍ 478 പേരെ ഇതുവരെ ശിക്ഷിച്ചു. ഇതില്‍ മുസ്ലിങ്ങളും ഹിന്ദുക്കളും ഉള്‍പ്പെടുന്നു. ഏതാണ്ട് അമ്പത്തിരണ്ടോളം കേസുകളിലാണ് ഇതുവരെ ശിക്ഷ വന്നത്. ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണെന്നതും അവയിലേറെയും ഗുജറാത്ത് പോലീസ് തന്നെ എടുത്ത കേസുകളാണെന്നതും ശ്രദ്ധേയമാണ്. ശിക്ഷിക്കപ്പെട്ട 478 പേരില്‍ 367 പേര് ഹിന്ദുക്കളും 101 പേര് മുസ്ലിങ്ങളുമാണെന്നാണ് രേഖകള്‍ പറയുന്നത്. 2002 നേക്കാള്‍ ഭീകര കലാപം നടന്ന 1969, 1985, 90-91, 92 എന്നീ വര്‍ഷങ്ങളില്‍ നാലോ അഞ്ചോ പേരേ ശിക്ഷിക്കപ്പെട്ടുള്ളൂ എന്നു കാണുമ്പോഴാണ് നരേന്ദ്രമോദിയുടെ ഭരണകൂടം ഇക്കാര്യത്തില്‍ പുലര്‍ത്തിയ ആത്മാര്‍ത്ഥത ബോദ്ധ്യപ്പെടുക.
എന്നിട്ടും മാതൃഭൂമി പറയുന്നതെന്താണെന്ന് കാണുക, ‘മറ്റു വര്‍ഗ്ഗീയ കലാപങ്ങളോട് താരതമ്യപ്പെടുത്തിയാല്‍ വിവിധ കേസുകളിലായി ഇതിനകം നൂറോളം പേര് ശിക്ഷിക്കപ്പെട്ടു എന്നത് ചെറിയ കാര്യമല്ല. ഗുജറാത്ത് പോലീസിനേക്കാള്‍ സുപ്രീകോടതിയുടെ നിരീക്ഷണവും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് & പീസിന്റെ സ്ഥാപക തീസ്ത സെതല്‍വാദ്, മുഗള്‍ സിന്‍ഹ എന്നിവര്‍ നയിച്ച നിയമ പോരാട്ടവുമാണ് ഇതിനു കാരണം’. മാതൃഭൂമി എങ്ങനെയാണ് സത്യത്തെ വളച്ചൊടിക്കുന്നതെന്ന് കാണണമെങ്കില്‍ 2008 ഫെബ്രുവരി 27 ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ ആര്.കെ. രാഘവന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടി ചേര്‍ത്ത് വായിക്കണം. അദ്ദേഹം സെതല്‍വാദിനെക്കുറിച്ച് ഇങ്ങനെ പറയുന്നു, ‘അവര്‍ സാക്ഷികളെ കള്ളം പറയാന്‍ പഠിപ്പിച്ചു. സാങ്കല്പികമായ സംഭവങ്ങള്‍ സൃഷ്ടിച്ചു. മാത്രമല്ല, കൊപാതകത്തിന്റേതടക്കമുള്ള കള്ളക്കഥകള്‍ സൃഷ്ടിക്കുകയും ചെയ്തു’. സെതല്‍വാദ് അടക്കമുള്ള സാമൂഹിക സംഘടനകളും ഒരുപറ്റം രാഷ്ട്രീയ നേതാക്കളും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ മനഃപൂര്‍വ്വം കുടുക്കാന്‍ വേണ്ടി കള്ളത്തെളിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് നിരവധി തെളിവുകള്‍ നിരത്തി ആ.കെ. രാഘവനും സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
കള്ളത്തെളിവുകള്‍ ഉണ്ടാക്കുകയും നരേന്ദ്രമോദിക്കെതിരെ വ്യാജ ആരോപണങ്ങള്‍ സൃഷ്ടിക്കുകയുമാണ് ടീസ്റ്റ സെതല്‍വാദും മുകുള്‍ സിന്‍ഹയും ആര്.ബി. ശ്രീകുമാറും സഞ്ജീവ് ഭട്ടും ചെയ്തത്. നരേന്ദ്ര മോദിയെ കുടുക്കാനുള്ള ശ്രമങ്ങളും കള്ളത്തെളിവുകളും പൊളിഞ്ഞതിന്റെ ജാള്യതയില്‍ നിന്നാണ് ഇത്തരം ഏകപക്ഷീയമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. ഇന്ന് കലപബാധിത പ്രദേശങ്ങളില്‍ സാധാരണ ജീവിതം മടങ്ങിവരുകയാണ്. എല്ലിസ് ബ്രിഡ്ജിലെ പരിമള്‍ ഗാര്ഡന് പ്രദേശത്ത് ഇപ്പോള്‍ മുസ്ലിങ്ങള്‍ വെള്ളിയാഴ്ച നിസ്കാരം ആരംഭിച്ചിരിക്കുന്നു. ആരും എതിര്‍ത്തിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള വിവേചനമില്ലാതെ എല്ലാവരെയും ഒന്നിച്ചു കാണ്ടുപോകാനാണ് സര്‍ക്കാര്‍ എന്നും ശ്രമിച്ചത്.
നരേന്ദ്രമോദി നടത്തിയ എല്ലാ നല്ല ശ്രമങ്ങളെയും താറടിക്കാനും അദ്ദേഹത്തിനെതിരെ അപഖ്യാതി വളര്‍ത്താനുമുള്ള ഒരുവിഭാഗം രാഷ്ട്രീയക്കാരുടെയും വ്യാജ സാമൂഹ്യ പ്രവര്‍ത്തകരുടെയും ശ്രമങ്ങള്‍ക്ക് മാതൃഭൂമിയും കരുവാകുകയായിരുന്നു. 2002 മാര്‍ച്ച് 10 ലെ ടൈംസ് ഓഫ് ഇന്ത്യാ റിപ്പോര്‍ട്ട് അനുസരിച്ച് കലാപം 72 മണിക്കൂര്‍കൊണ്ട് സര്‍ക്കാര്‍ അടിച്ചമര്‍ത്തി. 17,947 ഹിന്ദുക്കളെയും 3616 മുസ്ലിങ്ങളെയുമാണ് അറസ്റ്റ് ചെയ്തത്. ഇത്രയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടും മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ പേരുപോലും എതിരാളികള്‍ ഉപയോഗപ്പെടുത്തി. ഭരണാധികാരി രാജധര്‍മ്മം പാലിക്കണമെന്ന് വാജ്പേയ് മോദിയോട് പറഞ്ഞു എന്നായിരുന്നു പ്രചാരണം. വാജ്പേയ് പറഞ്ഞതെന്താണ്, ‘ഭരണാധികാരി രാജധര്‍മ്മം പാലിക്കണം. നരേന്ദ്രമോദി രാജധര്മ്മംപാലിച്ചുകൊണ്ടിരിക്കുകയാണ്’. വാജ്പേയിയുടെ ഈ വാക്കുകള്‍ പൂര്‍ണ്ണമായും യൂ ട്യൂബില്‍ ലഭ്യമാണ് http//www.youtube.com/watch?v=x5w 3rcpogbq)). എന്നിട്ടും മോദിയുടെ രക്തത്തിനുവേണ്ടി ദാഹിക്കുന്നവരെക്കുറിച്ച് എന്തുപറയാന്‍.
(അവസാനിക്കുന്നില്ല)
പ്രതികരിക്കാൻ ഇവിടെ എഴുതുക: