മുഖ്യമന്ത്രി നരേന്ദ്ര മോദി കലാപത്തെ നേരിടാന്‍ എന്തുനടപടി സ്വീകരിച്ചു, എങ്ങനെയാണ് പ്രവര്‍ത്തിച്ചത് തുടങ്ങിയ കാര്യങ്ങള്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് നിയോഗിക്കപ്പെട്ട ആര്.കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം (എസ്ഐടി) വളരെ വിശദമായി പരിശോധിച്ചിരുന്നു. മോദിക്കെതിരെ ഉയര്‍ന്ന ഓരോ ആരോപണങ്ങളും അവര്‍ തലനാരിഴ കീറി വിലയിരുത്തി. എല്ലാ തെളിവുകളും വിശദമായി പരിശോധിച്ചു.
ആക്ഷേപമുയര്‍ത്തിയ എല്ലാ വ്യക്തികളെയും നേരില്‍ കണ്ട് തെളിവുകള്‍ വിലയിരുത്തി. കലാപത്തില്‍ മരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ഇഹ്സാന്‍ ജെഫ്രിയുടെ വിധവ നല്കിയ പരാതിയും ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന്റെ പരാതിയും അവര്‍ വിലയിരുത്തി. അതിനിടെ എസ്ഐടിക്കെതിരെ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി കൂടി നല്‍കിയതോടെ ആ കേസിന്റെ വിധിയിലും സഞ്ജീവ് ഭട്ടിന്റെ വിശദാംശങ്ങള്‍ വന്നിട്ടുണ്ട്.
ആര്.കെ. രാഘവന് നല്കിയ 541 പേജുള്ള റിപ്പോര്‍ട്ട് ഒരിക്കല്‍പോലും കാണുകയോ പരിശോധിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യാതെയാണ് മാതൃഭൂമി പരമ്പര തയ്യാറാക്കിയതും നരേന്ദ്രമോദിയില്‍ കുറ്റം ചാര്‍ത്താന്‍ ഒരുങ്ങിയതും. അതുകൊണ്ടുതന്നെ സഞ്ജീവ് ഭട്ടിന്റെയും ഇഹ്സാന്‍ ജെഫ്രിയുടെയും കാര്യങ്ങള്‍ വിശദമായി തന്നെ പരിശോധിക്കേണ്ടതുണ്ട്.
ആര്.കെ. രാഘവന് ഒരു വിവാദങ്ങളിലും പെടാത്ത, ഇന്ത്യ കണ്ട ഏറ്റവും നല്ല പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ്. നിഷ്പക്ഷതയ്ക്കും സത്യസന്ധതയ്ക്കും പേരുകേട്ട ഈ ഉദ്യോഗസ്ഥനെ സുപ്രീംകോടതി പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായി ഗുജറാത്തിലേക്ക് നിയോഗിക്കുകയായിരുന്നു. അദ്ദേഹം സുപ്രീം കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നു, ‘ക്രമസമാധാനം വിലയിരുത്താനുള്ള യോഗങ്ങള്‍ മോദി തന്നെയാണ് നടത്തിയത്.
സ്ഥിതിഗതികള്‍ നിയന്ത്രാണാധീനമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിരുന്നു. വര്‍ഗ്ഗീയകലാപം തടയാന്‍ സൈന്യത്തെ കൃത്യസമയത്തുതന്നെ വിളിച്ചിരുന്നു’, ‘സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കാനുള്ള നടപടികളുമായി മോദി നല്ല തിരക്കിലായിരുന്നു. സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ക്കൊപ്പം തന്നെ കലാപബാധിതര്‍ക്ക് അഭയം നല്‍കാനുള്ള ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാക്കാന്‍ നടപടിയെടുത്തു.’
പോലീസ് സ്വീകരിച്ച നടപടിയെക്കുറിച്ചും മറ്റും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്സാന്‍ ജെഫ്രിയുടെ ഭാര്യ കലാപം നടന്ന് വര്‍ഷങ്ങള്‍ക്കുശേഷം നല്കിയ പരാതിയിലാണ് നരേന്ദ്ര മോദിയെ സംഭവവുമായി ബന്ധിപ്പിക്കാന്‍ ആദ്യശ്രമം നടന്നത്. അരുന്ധതി റോയ് 2002 മെയ് ആറിന് ഔട്ട്ലുക്ക് മാസികയില്‍ എഴുതിയ ഒരു ലേഖനത്തില്‍ കലാപകാരികള്‍ വന്നുവളഞ്ഞപ്പോള്‍ ജെഫ്രി അന്നത്തെ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ആഭ്യന്തര സെക്രട്ടറിയെയും വിളിച്ചുവെന്നും ആരും ഫോണ്‍ എടുത്തില്ലെന്നുമാണ് പറഞ്ഞിരുന്നത്.
പിന്നീട് അവര്‍ ഈ ലേഖനത്തിന് മാപ്പ് പറയുകയും ചെയ്തു. സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന വ്യാജ ആരോപണത്തിനുകൂടിയാണ് അരുന്ധതി റോയ് മാപ്പുപറഞ്ഞത്. അന്ന് നരേന്ദ്ര മോദിയുടെ പേര് ഈ സംഭവത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടേയുണ്ടായിരുന്നല്ല. മോദിയുടെ പേര് പിന്നീട് കൊണ്ടുവരാന്‍ ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു.
2002 ഫെബ്രുവരി 28 ന് രാത്രിയിലാണ് ജെഫ്രിയും കുടുംബവും താമസിച്ചിരുന്ന ഗുല്‍ബര്‍ഗ സൊസൈറ്റിയിലേക്ക് കലാപകാരികള്‍ എത്തിയത്. ഗേറ്റുപൊളിച്ച് കലാപകാരികള്‍ അകത്തുകടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇസ്ഹാന് ജെഫ്രി സ്വന്തം റിവോള്‍വര്‍ കൊണ്ട് കലാപകാരികള്‍ക്കെതിരെ വെടിവെച്ചു. രാത്രി 9.47 നായിരുന്നു ഈ സംഭവം.
ജെഫ്രിയുടെ വെടിവെയ്പ് കലാപകാരികളെ പ്രകോപിതരാക്കി. നാനാ ഭാഗത്തുനിന്നും നൂറുകണക്കിനാളുകള്‍ അവിടേക്ക് കുതിച്ചുവന്നു. ഏതാണ്ട് പതിനായിരത്തോളം പേര് അവിടെ എത്തിയെന്നാണ് പോലീസ് തന്നെ പറയുന്നത്. പോലീസുകാരുടെ എണ്ണം കുറവായിരുന്നു. കൂടുതല്‍ പോലീസിനെ എത്തിക്കാന്‍ നിര്‍ദ്ദേശം പോയി. അതിനിടെ കലാപകാരികള്‍ ഫ്ളാറ്റിന് തീ കൊളുത്തി. തീ അണയ്ക്കാന്‍ വന്ന അഗ്നിശമന സേനയെ പ്രവേശിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി. അവര്‍ നടത്തിയ വെടിവെയ്പില്‍ അഞ്ചുപേര്‍ മരിച്ചു, ഒന്‍പത് പേര്‍ക്ക് പരിക്കറ്റു. 250 പേരുണ്ടായിരുന്ന ഫ്ളാറ്റ് സമുച്ചയത്തില്‍ നിന്ന് 180 പേരെ പോലീസ് രക്ഷപ്പെടുത്തി.
ജെഫ്രിയുടെ ഭാര്യ സാഖിയ ജെഫ്രി തങ്ങളെ പോലീസാണ് രക്ഷപ്പെടുത്തിയതെന്നും, പോലീസ് വന്നില്ലായിരുന്നെങ്കില്‍ ജനക്കൂട്ടം തല്ലിക്കൊല്ലുമായിരുന്നെന്നും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2002 ല്‍ ഒരിക്കല്‍പോലും അവര്‍ നരേന്ദ്രമോദിയെക്കുറിച്ച് പരാതിപ്പെട്ടിരുന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം ഗുബര്‍ഗ സൊസൈറ്റിയില്‍നിന്ന് രക്ഷപ്പെട്ട ഇംതിയാസ് പത്താനിലൂടെ ടീസ്റ്റ സെത്തല്‍വാദാണ് ആദ്യമായി ജെഫ്രി മോദിയെ ഫോണ്‍ ചെയ്തുവെന്നും അദ്ദേഹം സഹായിച്ചില്ലെന്നുമുള്ള ആരോപണം ഉയര്‍ത്തിയത്. ഇത് 2009 ലായിരുന്നു.
എസ്ഐടി ഈ ആരോപണം വിശദമായി പരിശോധിച്ചു. അന്നത്തെ പോലീസ് കമ്മീഷണര്‍ പി.സി. പാണ്ഡെയുടെ ഫോണിലേക്ക് വന്നതും പോയതുമായ മൊത്തം ഫോണ്‍ കോളുകള്‍ 302 എണ്ണമായിരുന്നു. ഇവയില്‍ ഒന്നുപോലും ജെഫ്രിയുടേതായിരുന്നില്ല. ജെഫ്രി മരിക്കും മുന്‍പ് താന്‍ മോദിയെ വിളിച്ചുവെന്ന് ഇംതിയാസ് പത്താനോട് പറഞ്ഞു എന്നാണ് അയാള്‍ സാക്ഷ്യപ്പെടുത്തിയിരുന്നത്. ഇങ്ങനെ ഒരു കാര്യം വെളിപ്പെടുത്താന്‍ സംഭവം നടന്ന 2002 നു ശേഷം 2009 വരെ എന്തിന് അയാള്‍ കാത്തിരുന്നു? ഇങ്ങനെയൊരു കാര്യം സെത്തല്‍വാദ് അടക്കമുള്ളവര്‍ ഇയാളെ പഠിപ്പിക്കുകയായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്.
നരേന്ദ്ര മോദിക്ക് ജെഫ്രിയുടെ ഫോണ്‍വിളിയെ ഉണ്ടായിട്ടില്ലെന്ന് അന്വേഷണസംഘം സുപ്രീംകോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു (പുറം -261-62).
2002 ലുണ്ടായ കലാപത്തില്‍ 2003 ലാണ് ജെഫ്രിയുടെ ഭാര്യ സഖിയ ജെഫ്രി നാനാവതി കമ്മീന് മുന്‍പാകെ സത്യവാങ്മൂലവും തെളിവും നല്‍കിയത്. അന്നൊന്നും അവര്‍ നരേന്ദ്ര മോദിക്ക് എതിരെ ആരോപണം ഉന്നയിച്ചിരുന്നില്ല. 2006 ലാണ് അവര്‍ കലാപത്തിന്റെ ഉത്തരവാദി മോദിയാണെന്ന് ആരോപിച്ച് പരാതി നല്‍കിയത്. പരാതിയില്‍ നിരവധി തെറ്റുകളുണ്ടായിരുന്നു.
അവര്‍ പറഞ്ഞിരുന്ന ബാബു ഭായ് രജ്പുത് എന്ന ഒരു ബിജെപി പ്രവര്‍ത്തകനേ ഉണ്ടായിരുന്നില്ല (എസ്ഐടി റിപ്പോര്‍ട്ട്, പുറം 19). ഫെബ്രുവരി 27 ന് നടന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി സുബ്ബറാവു പങ്കെടുത്തിരുന്നുവെന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആ സമയത്ത് എസ്.കെ. വര്‍മ്മയായിരുന്നു ചീഫ് സെക്രട്ടറി. അക്രമം കണ്ടുകൊണ്ട് വെറുതെ നിന്നു എന്ന് അവര്‍ ആരോപിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന് ആ സ്ഥലത്തേ ഉണ്ടായിരുന്നില്ല. മറ്റൊരു ഡിവിഷന്റെ ചുമതലയിലായിരുന്നു. ഈ ആരോപണങ്ങളൊക്കെയും ടീസ്റ്റയുടെ നേതൃത്വത്തിലുള്ള എന്‍ജിഒ പ്രവര്‍ത്തകര്‍ പടച്ച് കൂട്ടിയതായിരുന്നു.
2003 ല്‍ മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കിയ മുസ്ലിങ്ങള്‍ 2009 ല്‍ എസ്ഐടി മുന്‍പാകെ തങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞതനുസരിച്ച് കള്ളം പറയുകയായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തി. ഇക്കാര്യം എസ്ഐടി റിപ്പോര്‍ട്ടിലും 2010 ഏപ്രില്‍ അഞ്ചിന് ഇറങ്ങിയ ഇന്ത്യാ ടുഡേ വാരികയില്‍ ‘ഇന്‍ ഹ്യൂമന്‍ റൈറ്റ്സ്’ എന്ന ലേഖനത്തിലും പ്രസിദ്ധീകരിച്ചിരുന്നു.
ഇഹ്സാന്‍ ജെഫ്രിയുടെ മരണത്തിന് ഇടയാക്കിയ കലാകാരികളെ നയിച്ചത് ആരാണെന്ന് എസ്ഐടി 2010 ല്‍ കണ്ടെത്തി അറസ്റ്റ് ചെയ്തു. അത് പ്രമുഖ കോണ്‍ഗ്രസ് നേതാവായ മേഘ്സിംഗ് ചൗധരിയായിരുന്നു. മാത്രമല്ല, ഇഹ്സാന്‍ ജെഫ്രി അന്നുരാത്രി സഹായം തേടി വിളിച്ചത് മോദിയെയല്ല, സോണിയാ ഗാന്ധിയെ ആയിരുന്നുവെന്ന് കോണ്‍ഗ്രസ് സഖ്യകക്ഷിയായ ജമാ അത്ത് ഉലമ ഹിന്ദ് ആരോപിച്ചിരുന്നു. ഇക്കാര്യം 2003 ആസ്റ്റ് ഒന്‍പതിന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജമാ അത്ത് ഉലമ സെക്രട്ടറി എന്‍.എ. ഫറൂഖിയുടെ പ്രസ്താവന, ‘കലാപവേളയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ചുള്ള പാര്‍ട്ടിയുടെ നിശ്ശബ്ദത ദുരൂഹമാണെ’ന്ന് ഈ വാര്‍ത്ത പറയുന്നു. ഇഹ്സാന്‍ ജെഫ്രിയുടെ മരണത്തില്‍ ഭാര്യ ഉയര്‍ത്തിയ മോദിക്കെതിരായ ആരോപണങ്ങള്‍ പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്നും അടിസ്ഥാനമില്ലാത്തതാണെന്നും എസ്ഐടിയും സുപ്രീം കോടതിയും കണ്ടെത്തി. അമിക്കസ്ക്യൂറി രാജു രാമചന്ദ്രന് ഉയര്‍ത്തിയ സന്ദേഹങ്ങളും സംശയങ്ങളും പൂര്‍ണ്ണമായും തെറ്റാണെന്നും എസ്ഐടി തെളിവുകള്‍ നിരത്തി കോടതിയെ ബോദ്ധ്യപ്പെടുത്തി.
കലാപവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുത്തി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്താനാണ് സാഖിയ ജെഫ്രി 2006 ജൂണ്‍ എട്ടിന് പരാതിയുമായി എത്തിയതെന്ന് ഗുജറാത്ത് ഹൈക്കോടതിയും സുപ്രീംകോടതിയും പറഞ്ഞു. മുഖ്യമന്ത്രിയും മറ്റ് 62 പേരും ഗൂഢാലോച നടത്തിയതാണ് കലാപത്തിന് കാരണമെന്നായിരുന്നു അവരുടെ പരാതി. മുന്‍ ഡിജിപി: ആര്.ബി. ശ്രീകുമാര്‍ നല്കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അവരുടെ പരാതി.
എന്നാല്‍ സ്ഥാനക്കയറ്റം നിഷേധിക്കും മുന്‍പ് 2002 ലും 04 ലും 05 ലും നല്കിയ സത്യവാങ്മൂലങ്ങളില്‍ ശ്രീകുമാര്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞിരുന്നില്ലെന്നത് എസ്ഐടി കണ്ടെത്തി. സാഖിയ ജെഫ്രി ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം തന്നെ ആര്.ബി. ശ്രീകുമാര്‍ പറഞ്ഞുകേട്ടതാണെന്നും അവര്‍ക്ക് നേരിട്ട് ബോദ്ധ്യമില്ലാത്തതാണെന്നും അവര്‍ പറഞ്ഞു. ശ്രീകുമാറിന്റെ വിശ്വാസ്യത സംശയിക്കുന്ന രീതിയിലാണ് എസ്ഐടി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള സുപ്രീംകോടതി വിധിയും വന്നത്.
അവസാനിക്കുന്നില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: