അങ്ങ് കേരളത്തിലെ ഒരു പ്രധാന രാഷ്ട്രീയപാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്. കുറച്ച് ദിവസങ്ങളായി അങ്ങ് നടത്തിക്കൊണ്ടിരിക്കുന്ന പരാമര്‍ശങ്ങള്‍ (അങ്ങ് മാനിക്കാത്ത) ഒരു ഹിന്ദുവെന്ന നിലയ്ക്ക് എന്നെ വളരെയധികം ആശങ്കപ്പെടുത്തുന്നതിനാലാണ് ഇങ്ങനെയൊരു കത്ത്.
ചീമേനിയിലെ തുറന്ന ജയിലില്‍ ഗോപൂജ നടത്തിയതിനെ അങ്ങ് വളരെ രൂക്ഷമായ രീതിയില്‍ സഭ്യമല്ലാത്ത ഭാഷയില്‍ വിമര്‍ശിച്ചു. ജനാധിപത്യ സംവിധാനത്തില്‍ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമായ വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ബാധ്യതസ്ഥനായ ഭരണാധികാരിക്ക് യോജിച്ച പ്രതികരണമായിരുന്നില്ല അത്. കുറ്റവാളികളെ തുറന്ന ജയിലില്‍ പാര്പ്പിച്ചിരിക്കുന്നതുതന്നെ അവരില്‍ സാത്വികത വളര്‍ത്തി സ്വഭാവത്തില്‍ തിരുത്തല്‍ വരുത്താനാണല്ലോ.
ഗോപൂജക്ക് സംസ്കാരത്തോളംപഴക്കമുണ്ട്. ഭാരതത്തില്‍ മാത്രമല്ല ഈജിപ്തിലും അത് നടന്നതായി കാണുന്നു. ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്നിവയൊക്കെ താങ്കള്‍ക്ക് അരോചകമായിരിക്കാം. എന്നാല്‍ ഹിന്ദുക്കള്‍ക്ക് ഗോവ് മാതാവാണ്, കാമധേനുവാണ്. അങ്ങയുടെ മറ്റൊരു സഖാവ് പണ്ടൊരിക്കല്‍ ഗോവ് മാതാവാണെങ്കില് പിതാവാരാണെന്ന് ചോദിച്ച് പരിഹസിച്ചത് ഓര്‍മവരുന്നു. മൃഗീയത മുന്നിട്ടുനില്‍ക്കുന്നവര്‍ക്ക് ഒന്നിന്റെയും മഹത്വം മനസിലാവില്ല.
അങ്ങ് ചോദിച്ചത് പശുവിന്റെ രൂപത്തില്‍ ഈശ്വരന് വന്നോ എന്നാണല്ലോ. ഹിന്ദുക്കള്‍ വിശ്വസിക്കുന്നത് പശുവിന്റെ രൂപത്തില്‍ മാത്രമല്ല സര്‍വചരാചരങ്ങളിലും ഈശ്വരന് കുടികൊള്ളുന്നു എന്നാണ്. മനുഷ്യവര്‍ഗത്തിന് ആദ്യമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞ മൃഗമാണ് പശു. അതിന്റെ വിസര്‍ജ്യം പോലും പ്രയോജനപ്രദമാണെന്ന് അനുഭവപ്പെട്ടപ്പോള്‍ പശുവിനെ മാതാവിനൊപ്പം ആരാധിക്കാന്‍ തുടങ്ങി. പ്രയോജനമുള്ളതിനെ പൂജിക്കുകയെന്ന് കാള്‍ മാര്‍ക്സും പറഞ്ഞിട്ടുണ്ടല്ലോ.
മംഗലാപുരത്തെ അങ്ങയുടെ പ്രസംഗം ടിവിയില്‍ കണ്ടു. ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്നീ പദങ്ങളെ പരിഹസിച്ചും ഇന്ദ്രനും ചന്ദ്രനും തന്നെ തടുക്കാനാവില്ലെന്നുമൊക്കെ വെല്ലുവിളിക്കുമ്പോള്‍ ആ മുഖഭാവം ഭയപ്പെടുത്തുന്നതായിരുന്നു. കംബോഡിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി പോള്‍പോട്ടിന്റെ മുഖലക്ഷണങ്ങളുള്ള അങ്ങ് മുഖ്യമന്ത്രിയായതിനുശേഷം ചില മാറ്റങ്ങളൊക്കെ വരുന്നതായി തോന്നിയിരുന്നെങ്കിലും അതൊക്കെ വെറുതെയാണെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു.
ഹിന്ദുക്കളുടെ വിശ്വാസം സമ്പുഷ്ടവും സത്യവും ശാസ്ത്രീയവുമാണ്. മനുഷ്യരാശിയെ മാത്രമല്ല, ജീവജാലങ്ങളെയും അത് ഉള്ക്കൊള്ളളുന്നു. അതുകൊണ്ടാണ് ഗോവ് കാമധേനുവും മാതാവുമൊക്കെയാവുന്നത്. പൊന്മുട്ടയിടുന്ന താറാവിനെ കൊന്നുതിന്നുന്ന സംസ്കാരം ഹിന്ദുവിന്റേതല്ല.
പ്രപഞ്ചത്തിലെ അനന്തമായ ശാസ്ത്രസത്യങ്ങളുടെ ഉപജ്ഞാതാക്കളും സൂക്ഷിപ്പുകാരുമാണ് ഹിന്ദുക്കള്‍ അഥവാ സനാതനധര്മവിശ്വാസികള്. ഹിന്ദു എന്ന വാക്കുപോലും അങ്ങേക്ക് വെറുപ്പായിരിക്കാം. ഒരു മാന്ത്രികനെപ്പോലെ ആകാശവും ഭൂമിയും സൂര്യചന്ദ്രന്മാരെയും സൃഷ്ടിക്കുന്നതല്ല ഈശ്വരന്. ആണെന്നു കരുതുന്ന ചില വിശ്വാസികളുണ്ട്. അവരെ അങ്ങ് പരിഹസിക്കില്ല.
സ്വന്തം രാഷ്ട്രീയ തത്വശാസ്ത്രത്തിന് നിരക്കാത്തതാണെങ്കിലും ഹിന്ദു ആരെന്നും എന്താണെന്നും അറിയാന്‍ ശ്രമിക്കൂ. ഇതിനുപകരം ജല്‍പ്പനം നടത്തുന്നത് മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ചേരില്ല. ആര്ഷധര്മത്തില് ജനിച്ച വ്യക്തിയെന്ന നിലയ്ക്ക് ഇത്രയെങ്കിലും അങ്ങയെ ഓര്മിപ്പിക്കാതിരിക്കുന്നത് അപരാധമായിരിക്കും.
ജി. മോഹനന്‍നായര്‍, കായംകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: