കൊച്ചി: ‘കമ്മട്ടിപ്പാടത്തിലെ ഗംഗയാകാന്‍ തീറ്റയും മദ്യപാനവും കൂട്ടി. വയറു വെയ്ക്കാനായിരുന്നു. സിനിമ കഴിഞ്ഞു നാല്‍പ്പതു ദിവസം കൊണ്ട് തിരിച്ച് 62 കിലോയിലെത്തി. രാത്രി ഓടാന്‍ തുടങ്ങി, രാവിലെ സൈക്ലിങ് ശീലമാക്കി. ഭക്ഷണം നിയന്ത്രിച്ചു. ബുദ്ധിമുട്ടായിരുന്നെങ്കിലും ആസ്വദിച്ചാണ് ഇതൊക്കെ ചെയ്തത്,’ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലൂടെ മികച്ച നടനായ വിനായകന് കൊച്ചി പ്രസ് ക്ലബ് സംഘടിപ്പിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
അവാര്‍ഡുകള്‍ ലക്ഷ്യമല്ല, അത് ആഗ്രഹിച്ചിരുന്നുമില്ല. എന്നാല്‍ ഒരു നടന് എന്ന അംഗീകാരത്തിനായി കൊതിച്ചിരുന്നു. കമ്മട്ടിപ്പാടത്തിനെ അവാര്‍ഡിന് മുമ്പിലെത്തിക്കാന്‍ കാരണമായത് യുവാക്കളുടെ പ്രതിഷേധങ്ങളായിരുന്നു. തനിക്ക് അവാര്‍ഡ് നല്‍കണമെന്ന് ഒരു പ്രതിഷേധം പോലെയാണ് ജനം ആവശ്യപ്പെട്ടത്. പ്രതിഷേധങ്ങള്‍ എന്തിനായിരുന്നു എന്ന് കൃത്യമായി അറിയില്ല. ഒരു പക്ഷേ അവര്‍ വ്യവസ്ഥിതികളോടാകാം പ്രതിഷേധിച്ചത്. അവയ്ക്ക് പിറകില്‍ എന്തോ ഉണ്ട്. അത് വിപ്ലവമായി മാറിയാലും ഉദ്ദേശ്യശുദ്ധി നല്ലതായിരിക്കണം. ഇത്രയും കാലം മാധ്യമങ്ങള്‍ക്കും സമൂഹത്തിനും മുന്നില്‍ വരാത്തതെന്തേ എന്ന ചോദ്യത്തിന് ഉത്തരമുണ്ട്. നടനെന്ന നിലയില്‍ ജനങ്ങള്‍ക്ക് മുമ്പില്‍ ആധികാരികമായി നില്‍ക്കാനുള്ള അംഗീകാരം തനിക്ക് ലഭിച്ചിട്ടില്ലെന്ന സ്വയം തോന്നല്‍ കൊണ്ടായിരുന്നു, വിനായകന് പറഞ്ഞു.
സ്വന്തം ഇടത്തിന്റെ കഥയായതിനാല്‍ ഗംഗയാവാന്‍ അധിക സമയം വേണ്ടി വന്നില്ല. ഇരുപതു വര്‍ഷമായി അഭിനയ രംഗത്തുണ്ടെങ്കിലും അഞ്ച് വര്‍ഷം മുമ്പാണ് കാര്യമായ പടങ്ങള്‍ ചെയ്തു തുടങ്ങിയത്. വേഷപകര്‍ച്ചയെക്കുറിച്ച് ആലോചിച്ചിട്ടില്ല, വില്ലന്‍ വേഷങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. എളുപ്പത്തില്‍ ചെയ്യാനും കഴിയുന്നു.
അന്യഭാഷ ചിത്രങ്ങള്‍ ചിലതൊക്കെ ഒഴിവാക്കുകയാണ്. തെലുങ്കിലൊക്കെ ആറു ദിവസം വരെ കെട്ടിതൂങ്ങി അടികൊള്ളണം, ചെറു പുഞ്ചിരിയോടെ പറഞ്ഞു. സിനിമയിലെ ജാതി വേര്‍തിരിവുകളെ കുറിച്ചുള്ള ചോദ്യത്തിന് വേര്‍തിരിവുകള്‍ സിനിമയിലെന്നല്ല, ലോകത്തെല്ലായിടത്തുമുണ്ടെന്നും, നിങ്ങള്‍ക്കിടയിലും ഇല്ലെന്ന് പറയാന്‍ പറ്റില്ലല്ലോ എന്നു മറുചോദ്യവും. ലോകം പ്രണയത്തിലാണ് നിലനില്‍ക്കുന്നതെന്നും പ്രണയിക്കാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കെന്തധികാരമാണുള്ളതെന്നും വിനായകന് പറഞ്ഞു. കൊറിയോഗ്രഫിയില്‍ ഇനിയും സജീവമായുണ്ടാകും. ജീവിതത്തിലെ ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കുന്നത് സംഗീതവും, നൃത്തവും ഒപ്പം ചേര്‍ക്കുമ്പോഴാണ്.
സെലക്ടീവാകുമോയെന്ന ചോദ്യത്തിന് സെലക്ടീവ് ആവാന്‍ മാത്രം പടമില്ലെന്നായിരുന്നു മറുപടി. 1980-90 കാലഘട്ടങ്ങളിലെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. എന്നാല്‍ പിന്നീട് വന്നവയൊന്നും തന്നെ മികച്ച നിലവാരം പുലര്‍ത്തിയില്ല. ഇന്ന് കമ്മട്ടിപ്പാടം ഉള്‍പ്പടെയുള്ള പടങ്ങള്‍ അതിന് മാറ്റം കൊണ്ടുവന്നു. ഏത് പടം ചെയ്യുമ്പോഴും കഥ പൂര്‍ണമായും കേള്‍ക്കാറില്ല. സിനിമ എന്നത് നൂറു ശതമാനവും സംവിധായകന്റെ കൈയിലാണ്. മികച്ച സംവിധായകരിലൂടെയാണ് നല്ല സിനിമകളുണ്ടാകുന്നത്. അവാര്‍ഡ് വിവരമറിഞ്ഞ് മോഹന്‍ലാല്‍ വിളിച്ച് അഭിനന്ദിച്ചപ്പോള്‍ ഏറെ സന്തോഷമുണ്ടായതായും വിനായകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: