കണ്ണൂര്‍: പാതിരി പീഡിപ്പിച്ച പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ഭരണതല ഇടപെടലെന്ന സംശയം ബലപ്പെട്ടു. ആരോഗ്യ വകുപ്പാണ് പ്രതിക്കൂട്ടില്‍. പീഡനത്തിനു പിറ്റേന്ന് പെണ്‍കുട്ടിക്കുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ക്കും സ്വകാര്യ ഭാഗത്തെ മുറിവിനും കണ്ണൂര്‍ നഗരത്തിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയുടെ ചുമതലയുള്ള വനിതാ ഡോക്ടര്‍ നേരിട്ട് രഹസ്യ ചികിത്സ നല്കിയെന്നു സൂചന. ഈ വിവരം ലഭിച്ച മനുഷ്യവകാശ കമ്മീഷന് അനേ്വഷണത്തിന് നിര്‍ദേശം നല്‍കിയതോടെയാണ് സര്‍ക്കാരിലെ ചിലര്‍ പാതിരിയെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന സംശയം ബലപ്പെട്ടത്. ചികിത്സയെക്കുറിച്ചുള്ള വിവരം പോലീസ് മറച്ചുവച്ചുവെന്നും മനുഷ്യാവകാശ കമ്മീഷനു ലഭിച്ച പരാതിയില്‍ പറയുന്നു.
ഫാ. റോബിന് വടക്കുംചേരിയും പള്ളിയിലെ ഒരു സ്ത്രീയും,പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവും കൂടിയാണ് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. മുകള്‍ നിലയിലെ ഓഫീസ് മുറിയിലാണ് രഹസ്യമായി പരിശോധിച്ചതെന്ന് പെണ്‍കുട്ടി വനിതാ പോലീസിനോട് പറഞ്ഞു. എന്നാലിത് ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇടപെട്ട് പൂഴ്ത്തി. ആഴ്ചകള്‍ക്കു ശേഷം വീണ്ടും അസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോഴും ഇതേ ആശുപത്രിയെയും ഡോക്ടറെയും സമീപിച്ചു. പെണ്‍കുട്ടി ഗര്ഭിണിയെണന്ന് ആശുപത്രിയിലെ ചില ഉന്നതര്‍ പാതിരിയെ അറിയിച്ചു. ഗര്‍ഭം അലസിപ്പിക്കാന്‍ നടപടിയെടുക്കാനാണ് അയാള്‍ നിര്‍ദേശിച്ചത്. സാധാരണരോഗികളെ പരിശോധിക്കാത്ത ഡോക്ടര്‍ പാതിരിയുമായുള്ള അടുപ്പം കാരണം പെണ്‍കുട്ടിയെ പരിശോധിച്ചുവെന്നും പരാതിയില്‍ പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാല്‍ പോലീസിനേയും സര്‍ക്കാര്‍ ഏജന്‍സികളേയും അറിയിക്കണം. ഇതു ലംഘിച്ചതില്‍ സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തരായ രാധകൃഷ്ണന്, പി.കെ. രാജു എന്നിവര്‍ മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ക്കും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: