കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് പലപ്പോഴും അഭിമാനിക്കാറുണ്ട്. നിയമസഭയില്‍ നടന്നുകൊണ്ടിരിക്കുന്ന കോപ്രായങ്ങള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അതെത്ര ശരിയെന്ന് ആരും സമ്മതിക്കും. രണ്ടുവര്‍ഷം മുന്‍പ് കേരള നിയമസഭയില്‍ കണ്ടതുപോലുള്ള ഗുണ്ടായിസം അടുത്തിടെ തമിഴ്നാട് സഭയിലും കണ്ടതാണല്ലൊ. ഇതുവരെ മറ്റൊരു സഭയിലും ഉണ്ടായിട്ടില്ല.
ധനമന്ത്രിയായിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാന്‍ തുനിഞ്ഞപ്പോള്‍ എന്തൊക്കെ സഭയില്‍ നടക്കാന്‍ പാടില്ലയോ അതൊക്കെ നടന്നു. അടിയും പിടിയും കസേര തകര്‍ക്കലും കമ്പ്യൂട്ടറുകള്‍ വലിച്ചെറിയലുമെന്നുവേണ്ട സ്ത്രീ പുരുഷഭേദമന്യേ കയറിപിടിക്കലുകള്‍പോലും സംഭവിച്ചു. സഭയ്ക്ക് വെളിയിലാണതൊക്കെ എംഎല്‍എമാര്‍ നടത്തിയതെങ്കില്‍ സ്ത്രീകള്‍ ചൂലെടുത്ത് അടിച്ചോടിച്ചേനെ. അങ്ങനെ ഒരു സംഭവം സഭയില്‍ ആവര്‍ത്തിക്കില്ലെന്ന് എല്ലാവരും കരുതി. എന്നാല്‍ വ്യാഴാഴ്ച സമാനമായ സംഭവങ്ങള്‍ സഭയില്‍ അരങ്ങേറി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം മാത്രമല്ല മുഖ്യമന്ത്രിയും നടുത്തളത്തിലിറങ്ങി പ്രതിപക്ഷത്തോട് ആക്രോശിക്കുന്ന പുതിയ കീഴ്വഴക്കവും സൃഷ്ടിച്ചു. പ്രതിപക്ഷം തനിക്കെതിരെയും ആക്രോശിച്ചെന്ന് മുഖ്യമന്ത്രി വിളിച്ചുപറയുന്നതും കാണാനായി. ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ പോര്‍വിളിച്ചു. സഭയ്ക്ക് നിരക്കാത്തതെന്ന് സപീക്കര്‍ ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല. വിവാദ പരാമര്‍ശങ്ങള്‍ നീക്കുന്നതില്‍ സ്പീക്കര്‍ പക്ഷഭേദം കാട്ടിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നതും കേട്ടു.
അടിയന്തര പ്രമേയനോട്ടീസ് അവതരണത്തിനിടെയാണ് സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിന് പോലീസ് ഒത്താശ ചെയ്തത് സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നായിരുന്നു പ്രതിപക്ഷാവശ്യം. അടിയന്തര പ്രമേയാവതരണം നിരാകരിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വാക്കൗട്ട് പ്രസംഗത്തിനിടയിലാണ് പ്രശ്നം ഉരുണ്ടുകൂടിയത്. ഗുരുവായൂരിലെ പ്രസാദ ഊട്ടിനായി ചാവക്കാട് നിന്നു പതിനയ്യായിരം ലിറ്റര്‍ കുടിവെള്ളം കൊണ്ടുവന്ന ടാങ്കര്‍ ഗുണ്ടകള്‍ തടഞ്ഞുനിര്‍ത്തി റോഡിലൊഴുക്കിയതിന് പോലീസും കൂട്ടുനിന്നു എന്നായി പ്രതിപക്ഷനേതാവ്.
യുഡിഎഫിലെ രണ്ട് കൗണ്‍സിലര്‍മാരാണ് കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയതെന്ന് ഗുരുവായൂര്‍ എംഎല്‍എ കെ.വി.അബ്ദുള്‍ഖാദര്‍ ആരോപിച്ചത് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു. ‘അബ്ദുള്‍ഖാദര്‍ എന്തിനാണ് ഗുരുവായൂരിലെ പ്രസാദം ഊട്ട് തടസ്സപ്പെടുത്തിയത് ന്യായീകരിക്കുന്നതെന്ന്’ രമേശ് ചെന്നിത്തല ചോദിച്ചതില്‍ ദുഷ്ടലാക്കുണ്ടെന്ന് തിരിച്ചറിഞ്ഞ ഭരണപക്ഷമാണ് രോഷാകുലരായത്. വിവാദ പ്രസ്താവന നീക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷം ബഹളം വച്ചതോടെ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സഭാ രേഖകളില്‍നിന്ന് നീക്കംചെയ്തതായി സ്പീക്കര്‍ അറിയിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിച്ച് സ്പീക്കറുടെ ഡയസിന് മുന്നിലെത്തി. ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തതാണെന്ന് സംശയിക്കുന്നെന്നും ഇത് ഹീന നാടകമാണെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ പ്രതിപക്ഷ പ്രതിഷേധം മുഖ്യമന്ത്രിക്ക് നേരെയായി.
ഭരണപക്ഷ അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് പിന്നില്‍ അണിനിരന്നതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമായി. പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ ഗൗനിച്ചതുമില്ല. ശിവസേനക്കാരെ കോണ്‍ഗ്രസ് വാടകക്കെടുത്തു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശവും നീക്കണമെന്നായിരുന്നു പ്രതിപക്ഷാവശ്യം. വെള്ളിയാഴ്ചയും ഈ വിഷയം സഭയില്‍ വലിയ കോലാഹലമാണുണ്ടാക്കിയത്. പ്രസ്താവന പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുകയോ നീക്കംചെയ്യാന്‍ സ്പീക്കറോ തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രതിപക്ഷം സഭ വിട്ടിറങ്ങുന്നതിലേക്കാണെത്തിയത്. ഏതായാലും പരസ്പര ബഹുമാനവും ജനാധിപത്യമര്യാദയും നിയമസഭയില്‍ നിന്ന് അപ്രത്യക്ഷമാവുകയാണോ എന്ന സംശയം ഉയരുന്നത് സ്വാഭാവികമാണ്. കഴിഞ്ഞമാസം തമിഴ്നാട് നിയമസഭയിലുണ്ടായ സംഭവങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചവരാണ് മലയാളികള്‍.
തമിഴ്നാട്ടില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ചേര്‍ന്ന നിയമസഭയില്‍ ഡിഎംകെ അംഗങ്ങളും എഐഎഡിഎംകെയിലെ ഇരുവിഭാഗങ്ങളും വാക്കേറ്റത്തിന് മാത്രമല്ല കയ്യാങ്കളിക്കും മുതിര്‍ന്നു. കസേരകള്‍ തകര്‍ത്തും സ്പീക്കറുടെ കസേര കയ്യടക്കി പല അംഗങ്ങളും കയറിയിരുന്ന് ആക്രോശിക്കുന്നതും കാണാനായി. പ്രതിപക്ഷനേതാവ് സ്റ്റാലിന്‍തന്നെ തല്ലിയെന്ന് പരിഭവിക്കുന്നതും കേള്‍ക്കാമായിരുന്നു. എതിര്‍വിഭാഗത്തെ പോലീസിനെ നിയോഗിച്ച് സഭയില്‍നിന്നും പുറത്താക്കിയശേഷമാണ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരമൊരുക്കിയത്. അതിപ്പോള്‍ തര്‍ക്കത്തിലുമാണ്. ഇതിനെല്ലാം പ്രചോദനമായതും കേരളമല്ലേ എന്ന ചോദ്യം പ്രസക്തമാണ്. ഏറ്റവും ഒടുവില്‍ സഭയില്‍ കഥാപാത്രങ്ങള്‍ മാറിയന്നേയുള്ളൂ. കഥയ്ക്ക് മാറ്റമൊട്ടുമില്ല. സഭയുടെ നിലവാരം നാള്‍ക്കുനാള്‍ തകരുകയാണോ ഉയരുകയാണോ എന്ന് ഉറക്കെ ചിന്തിക്കേണ്ട സമയമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: