സംസ്കൃതപദം ‘പുരോഹിതം’ എന്നതിന്റെ അര്‍ത്ഥം മുന്നില്‍ വെക്കപ്പെട്ടത് എന്നാണു. അതില്‍ നിന്ന് പുരോഹിതന് എന്ന വാക്കും പ്രയോഗത്തില്‍ വന്നു. മതകാര്യങ്ങളില്‍ ആളുകളെ സഹായിക്കാന്‍ മുന്നില്‍ നില്ക്കുന്നവന് എന്ന അര്‍ത്ഥത്തില്‍. ‘മുന്നില്‍ നില്ക്കുന്ന ആളുകള്‍’ ക്രമേണ ദൈവത്തിനും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണ മനുഷ്യര്‍ക്കും ഇടയില്‍ നില്ക്കുന്ന രീതിയായി. ആത്മീയഗുരു മനുഷ്യരെ ദൈവത്തിലേക്ക് നയിക്കാന്‍ ആജീവനാന്തം ത്യാഗങ്ങള്‍ സഹിക്കുന്ന മഹാത്മാവാണ്. ആത്മീയഗുരുക്കന്മാര് തെളിയിച്ച വഴികളിലാണ് ആ പൈതൃകത്തെ പലപ്പോഴും മറക്കുകയും മറയ്ക്കുകയും ചെയ്യുന്ന പൗരോഹിത്യം സ്ഥാനം പിടിക്കുന്നത്.
പൗരോഹിത്യം കയ്യാളുന്നവരില്‍ ഒരുപാടുപേര് സ്വജീവിതത്തെ അപകടപ്പെടുത്തുന്നവരാണെന്ന് എന്റെ ഗുരു (നവജ്യോതി ശ്രീ കരുണാകരഗുരു) ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ടു നടന്ന ഒരു സംഭവം ഉദാഹരണമാക്കി പറഞ്ഞുകേട്ടിട്ടുണ്ട്. ക്ഷേത്രത്തെയാണു പരാമര്‍ശിച്ചതെങ്കിലും ഏതു വിശ്വാസത്തിന്റെയും പവിത്രസ്ഥാനങ്ങളില്‍ സേവകരായി നില്ക്കുന്ന ആളുകളെ ബാധിക്കാവുന്ന ഒരു ദോഷമാണ് ഗുരു ചൂണ്ടിക്കാട്ടിയത്. പവിത്രസ്ഥാനങ്ങളെ ദുരുപയോഗം ചെയ്യുന്നതു കൊണ്ട് വരുന്ന ദോഷം. ഈ അപകടത്തെക്കുറിച്ച് ആളുകള്‍ പൊതുവെ ബോധവാന്മാരല്ല. ആത്മനിയന്ത്രണം വേണമെന്നതു മറന്ന് അവര്‍ പ്രലോഭനങ്ങള്‍ക്കു വഴങ്ങുന്നു. ഉയരാനുള്ള വഴി തെറ്റി താഴ്ചയിലേക്കു വീഴുന്നു.
കേരളത്തിലെ ഒരു ക്ഷേത്രത്തിന്റെ കാര്യമാണ് ഗുരു പറഞ്ഞത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി കടന്ന കാലഘട്ടം. ക്ഷേത്രത്തിനു ചുറ്റും പട്ടിശല്യം ഉണ്ടായി. മുനിസിപ്പാലിറ്റിക്കാരോടു പറഞ്ഞ് പട്ടികളെ പിടിച്ചു കൊണ്ടു പോയി കൊല്ലിക്കാന്‍ തീരുമാനമായി. അന്നത്തെ അവിടത്തെ സാഹചര്യത്തില്‍ പട്ടിസാന്നിധ്യം അസാധാരണമായി തോന്നിയ ക്ഷേത്രഭാരവാഹികളില്‍ ആരോ ജ്യോത്സ്യന്മാരെക്കൊണ്ട് പ്രശ്നം വെപ്പിച്ചു നോക്കിയിട്ട് മതി എന്ന് അഭിപ്രായപ്പെട്ടു. അങ്ങനെ അവര്‍ പ്രശ്നം വെപ്പിച്ചു.
ഈ ജീവികള്‍ അന്നത്തെ ഭാരവാഹികളുടെ പിതൃക്കള്‍ ആണെന്നാണ് ഗണിച്ചപ്പോള്‍ കിട്ടിയത്. ക്ഷേത്രസമ്പത്ത് അപഹരിക്കുക തുടങ്ങി വഴിപിഴച്ച കര്‍മ്മങ്ങള്‍ ചെയ്ത പിതൃക്കള്‍. അവരുടെ ചെയ്തികളുടെ നീചത്വം അവരെ മനുഷ്യജന്മത്തില് നിന്ന് തിര്യക്കുകളായി (മനുഷ്യനൊഴികെയുള്ള ജന്തുക്കള്‍ക്കുള്ള വിശേഷണം അവ തിരക്കായി ഗമിക്കുന്നതു കൊണ്ട്) താഴ്ത്തി. പ്രകൃതിയില്‍ ഇങ്ങനെ കണിശമായ ചില കണക്കുകള്‍ പ്രവര്‍ത്തിക്കുന്നു എന്നാണു ഭാരതത്തിലെ ഋഷീശ്വരന്മാരില് നിന്ന് നമുക്കു കിട്ടിയ പാഠം. നല്ലതിനും ചീത്തക്കും ഉള്ള ഫലം അതൊക്കെ ചെയ്ത ജീവന്മാര് ജന്മങ്ങളിലൂടെ അനുഭവിക്കേണ്ടി വരുന്നു. പാശ്ചാത്യ ഹെര്മ്മെറ്റിക് തത്വജ്ഞാനം (hermetism) പ്രതിപാദിക്കുന്ന ഒരു പുസ്തകത്തില്‍ രമണമഹര്‍ഷിയുടെ ശിഷ്യനും പാശ്ചാത്യനുമായിരുന്ന ഗ്രന്ഥകാരന് ‘മൗനി സാധു’ എന്ന സന്യാസി ഇതിനെ എവല്യൂഷന്‍ ((evolution) എന്നും ഇന്‍ വൊല്യൂഷന് (involution) എന്നും വിളിക്കുന്നു.
ഏതോ പോയ കാലങ്ങളില്‍ മിടുക്കു കാണിച്ച കുറേ വ്യക്തികളെ അവരുടെ മിടുക്കുതന്നെ തോല്പിച്ചു എന്ന് പുനര്ജ്ജന്മവിശ്വാസികള്ക്ക് കരുതാം. ആ ഭാഗ്യദോഷികളായ വ്യക്തികള്‍ ഒരു കാര്യം മറന്നതാണ്. തങ്ങള്‍ കര്‍മ്മം ചെയ്തുണ്ടാക്കിയ കാശില്‍ നിന്ന് അല്ലെങ്കില്‍ മറ്റു സമ്പത്തുകളില്‍ നിന്ന് ആളുകള്‍ ക്ഷേത്രത്തിനും പള്ളിക്കും ആശ്രമങ്ങള്‍ക്കും ഒക്കെ ഒരു വീതം കൊടുക്കുമ്പോള്‍ അവര്‍ അറിഞ്ഞോ അറിയാതെയോ സമര്‍പ്പിക്കുന്നത് അവരുടെ സ്വന്തം കുറവുകളാണ് എന്ന കാര്യം.
അങ്ങനെയുള്ള സമര്‍പ്പണങ്ങളില്‍ സമര്പ്പിക്കുന്നവരിലുള്ള പാപശക്തിയാണ് നില്‍ക്കുന്നത്. സമര്പ്പിക്കപ്പെട്ടത്ഏതു ശക്തിക്കാണോ ആ ദേവന്റെ, ദേവിയുടെ, സന്യാസിയുടെ ഒക്കെ പ്രീതിയോടെ മാത്രമാണ് അതുപയോഗിക്കേണ്ടത്. പവിത്രസ്ഥാനങ്ങളെ സൂക്ഷിക്കുന്ന കര്‍മ്മത്തെ ആശ്രയിച്ചു കഴിയുന്നവരുടെ ഉപജീവനവും നടക്കണം. ഉപജീവനത്തിന്റെ ആവശ്യങ്ങള്‍ക്കപ്പുറം പോകുമ്പോഴാണ് ആളുകള്‍ തലയ്ക്കുഴിഞ്ഞിട്ടതിന്റെ പാപശക്തി ആ അപഹരണക്കാരിലേക്ക് സംക്രമിക്കുന്നത് .
പവിത്രസ്ഥാനങ്ങളെ ദുരുപയോഗപ്പെടുത്തുന്ന ഈ ആത്മഹന്താക്കളെ ഗുരു വിശേഷിപ്പിച്ചത് തീര്ത്ഥങ്കരപ്പാപികള് എന്നാണ്. പുണ്യസ്ഥാനത്തെത്തിയിട്ട് പുണ്യത്തിനു പകരം പാപം നേടുന്നവര്‍. പൊതുമുതല്‍ അപഹരിക്കുന്ന അഴിമതിക്കാരും ഇക്കൂട്ടത്തില്‍ പെടുമോ എന്ന് ഗുരു സംസാരിച്ച സന്ദര്‍ഭത്തില്‍ ചോദിക്കാന്‍ വിട്ടുപോയി. അവരും തീര്ത്ഥങ്കരപ്പാപികളാണെന്നാണ് എനിക്കു തോന്നുന്നത്. യമങ്ങളില്‍ ഒന്നായി അഷ്ടാംഗയോഗത്തില്‍, ‘അപരിഗ്രഹം’ കല്പിക്കപ്പെട്ടിരിക്കുന്നത് ഈ ഭൂമിയില്‍ തീര്‍ത്ഥാടകനായി വരുന്ന ജീവനെ ഉയര്‍ച്ചയിലേക്കു നയിക്കാനാണ്. ന്യായമല്ലാത്തതത് ഒന്നുമേ അത് വ്യക്തിയുടെ പക്കലുള്ളതോ സമൂഹത്തിന്റെ പക്കലുള്ളതോ ആകട്ടെ സ്വീകരിക്കാതിരിക്കാനുള്ള മനോനില നേടുക. ജ്ഞാനികള്‍ ഈ ജീവിതത്തിന്റെ ക്ഷണികത സദാ ഓര്‍ക്കുന്നു. നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
നമ്മുടെ ശരീരം പോലും പഞ്ചഭൂതങ്ങളിലേക്ക് തിരിച്ചുപോകേണ്ടതാണെന്നിരിക്കെ അപരിഗ്രഹം ശീലിക്കുന്നതില്‍ അന്തസ്സുണ്ട്. പുണ്യസ്ഥാനങ്ങളിലെ സേവകര്‍ മാത്രമല്ല നമ്മള് സാധാരണക്കാരും ദൈനംദിനജീവിതത്തില്‍ എടുക്കേണ്ടുന്ന കരുതലുകളിലൊന്നാണത്. അപരിഗ്രഹത്തിന്റെ ആവശ്യകതയെപറ്റി ഗംഭീരമായ ഒരു ഓര്‍മ്മപ്പെടുത്തലാണു ഗുരുവില്‍ നിന്ന് കിട്ടിയത്. ജീവിതശൈലി കൊണ്ടും അതീവലാളിത്യത്തിന്റെ, ‘തേന ത്യക്തേന ഭുഞ്ജീഥാ’ എന്ന ഉപനിഷദ് തത്ത്വത്തിന്റെ, അപരിഗ്രഹത്തിന്റെ, ജീവിക്കുന്ന ഉദാഹരണവുമായിരുന്നു ഗുരു.
9961059304
പ്രതികരിക്കാൻ ഇവിടെ എഴുതുക: