വടകര: സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ചും അര്.എം.പി പ്രവര്‍ത്തകര്‍ക്ക് അവേശം പകര്‍ന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന് ഒഞ്ചിയത്തെത്തി. ഇന്നലെ ഉച്ചയോടെ കൊല്ലപ്പെട്ട റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തിയ വിഎസ് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഉച്ചയ്ക്ക് 12.15 ഓടെയാണ് വി.എസ്, ടി.പിയുടെ വീട്ടിലെത്തിയത്. വീടിനടുത്ത് വഴിയില്‍ കാറില്‍ നിന്നിറങ്ങിയ വി.എസ്സിനെ മുദ്രാവാക്യം വിളികളുമായാണ് ആര്.എം.പി പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ആനയിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റോഡിനിരുവശവും ടി.പിയുടെ വീടിന് പുറത്തും കാത്തുനിന്നിരുന്നത്.
വികാരഭരിതമായ നിമിഷങ്ങളാണ് ടി.പിയുടെ വീട്ടിലുണ്ടായത്. വന്‍ജനസഞ്ചയത്തിന് നടുവിലൂടെ ടി.പിയുടെ തറവാട്ട് വീട്ടിലേക്ക് കയറിയ വി.എസ്സിനെ കണ്ട് ടി.പിയുടെ ഭാര്യ രമ പൊട്ടിക്കരഞ്ഞു. കൈയില്‍ പിടിച്ച് കരഞ്ഞ രമയെ വി.എസ് ആശ്വസിപ്പിച്ചു. ടി.പിയുടെ മാതാവും വി.എസ്സിന് മുമ്പില്‍ പൊട്ടിക്കരഞ്ഞു.
ഒരു മണിക്കൂറോളം നേരം ടി.പിയുടെ വീട്ടില്‍ വി.എസ് ചിലവഴിച്ചു. അടച്ചിട്ട മുറിയില്‍ ടി.പിയുടെ ഭാര്യ രമയും കുടുംബാംഗങ്ങളുമായി വി.എസ് കൂടിക്കാഴ്ച നടത്തി.
ആര്.എം.പി ഒഞ്ചിയം ഏരിയ സെക്രട്ടറി എന്‍.വേണു, രമയുടെ ഭാര്യാപിതാവ് കെ.കെ. മാധവന്, ടി.പിയുടെ മകന് അഭിനന്ദ് എന്നിവര്‍ മാത്രമാണ് ഈ സമയം രമയെ കൂടാതെ മുറിയിലുണ്ടായിരുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ വി.എസ്, ചന്ദ്രശേഖരന്റെ മൃതദേഹം സംസ്കരിച്ച സ്ഥലത്ത് പുഷ്പാര്‍ച്ചനയും നടത്തി. തുടര്‍ന്ന് ടി.പിയുടെ പണിതീരാത്ത വിട്ടിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് വി.എസ് മടങ്ങിയത്. പ്രതികരണത്തിനായി മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും വി.എസ് ഒന്നും പറയാന്‍ തയ്യാറാകാതെ കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു.
വി.എസ്. അച്യുതാനന്ദന് രാഷ്ട്രീയകാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്ന് കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമ പറഞ്ഞു. വി.എസ്. ഞങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരാനാണ് വന്നത്. വി.എസ്. സന്ദര്‍ശിച്ചതില്‍ ആശ്വാസവും സന്തോഷവുമുണ്ട്. വി.എസ്സിന്റെ സന്ദര്‍ശനത്തോടെ ടി.പി. ചന്ദ്രശേഖരന് ധീരനായ കമ്മ്യൂണിസ്റ്റാണെന്ന് തെളിഞ്ഞു. ഇതൊരു അംഗീകാരമായി കരുതുകയാണ്. കേസിന്റെ അന്വേഷണത്തെ സംബന്ധിച്ച് വി.എസ്. ഒന്നും പറഞ്ഞില്ല. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങങ്ങള്‍ കേള്‍ക്കുക മാത്രമാണ് ചെയ്തതെന്നും രമ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: