ഇടുക്കി: കയ്യേറ്റങ്ങള്‍ തടയാന്‍ 2012ല്‍ രൂപീകരിച്ച ഭൂസംരക്ഷണ സേനയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നീക്കം. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ കണ്ടെത്തി മൂന്നാര്‍ സ്പെഷ്യല്‍ തഹസീല്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഭൂസംരക്ഷണസേനയോട് നിര്‍ദ്ദേശിച്ചിരുന്നത്.
മൂന്നാറിലെ കണ്ണായ സ്ഥലത്തെ കയ്യേറ്റങ്ങളെക്കുറിച്ച് ഭൂസംരക്ഷണസേന റിപ്പോര്‍ട്ട് നല്‍കിയിട്ടും ഒഴിപ്പിക്കാന്‍ റവന്യൂ സംഘം തയ്യാറായിട്ടില്ല. മൂന്നാര്‍ ടൗണില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിന്റെ കയ്യേറ്റം, പാപ്പാത്തിച്ചോല കയ്യേറ്റം, ഇക്കാ നഗറിലെ പൊതുമരാമത്ത് വകുപ്പിന്റെയും കെഎസ്ഇബിയുടെയും ഭൂമിയിലെ കയ്യേറ്റം ഇവയൊക്കെ ഭൂസംരക്ഷണസേന അടുത്തിടെ നല്കിയ റിപ്പോര്‍ട്ടുകളാണ്.
നൂറിലധികം ഏക്കര്‍ കയ്യേറ്റക്കാരുടെ പക്കലുള്ളപ്പോഴും ഈ വസ്തുവില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് കാണിച്ച് നോട്ടീസ് നല്കാന് പോലും അധികാരികള്‍ തയ്യാറായിട്ടില്ല. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കയ്യേറ്റങ്ങളുടെ തോത് വര്‍ദ്ധിച്ചിരിക്കുകയാണ്. ഭൂസംരക്ഷണസേനയുടെ പ്രധാന ചുമതലക്കാരനായ നടരാജനെതിരെ സിപിഎം പരസ്യ ഭീഷണിയുമായി രംഗത്തുണ്ട്.
കയ്യേറ്റങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്കുന്നു എന്ന കാരണത്താലാണ് ഈ ഭീഷണി. ദേവികുളം എംഎല്‍എയുടെ സഹോദരന്റെ ഭൂമി കയ്യേറ്റവും ഇദ്ദേഹമാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് വര്‍ഷത്തിനിടെ 15 തവണ കയ്യേറ്റക്കാര്‍ നടരാജനെ ആക്രമിച്ചു. വിജയകുമാര്‍ എന്ന ഭൂസംരക്ഷണസേന അംഗത്തിന് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. ജീവന് പണയപ്പെടുത്തി കയ്യേറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും റവന്യൂ വകുപ്പില്‍ നിന്ന് നീതിയുക്തമായ നടപടിയുണ്ടാകുന്നില്ലെന്നാണ് ഇവരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: