ഏറ്റവും മോശമായിപ്പോലും ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസിനാകുന്നില്ല.അതിനുമപ്പുറം മോശമെന്തെങ്കിലുമുണ്ടോ എന്നാലാകാം എന്ന തരത്തിലാണിപ്പോള്‍ ഈ പാര്‍ട്ടി.വി.എം. സുധീരന് സുധീരമായാണ് കെ.പി.സി.സി.പ്രസിഡന്റും പദം രാജിവെച്ചതെന്ന് സുധീരനുപോലും പറയാനാവില്ല.കുറെക്കാലമായി കോണ്‍ഗ്രസിലെ മോശപ്പെട്ട പദവി എന്ന നിലയില്‍ തന്നെയാണ് കോണ്‍ഗ്രസിലെ നേതാക്കന്മാര്പോലും കെ.പി.സി.സി.പ്രസിഡന്റു സ്ഥാനം കാണുന്നത്.ഏറ്റവുമൊടുവില്‍ സുധീരന് എന്തെങ്കിലുമൊരു മികവ് ഉണ്ടായിരുന്നെങ്കില്‍ അതു കളഞ്ഞു കുളിക്കാന്‍ മാത്രമേ ഈ പ്രസിഡന്റു സ്ഥാനം ഉപകരിച്ചുള്ളൂ.
കോണ്‍ഗ്രസിലെ സ്ഥിര വൈരികളായ ഗ്രൂപ്പുകളെല്ലാം സുധീരനെ പൊതുശത്രുവാക്കാന് ഒരുമിച്ചതിന്റെ ക്ളൈമാക്സാണ് സുധീരന്റെ രാജി.പിടിച്ചു നില്ക്കാനാവാതെ രാജി എന്ന അവസാന വഴിയിലേക്ക് അസുഖത്തിന്റെ ലേബലൊട്ടിച്ച് നീങ്ങുകയായിരുന്നു സുധീരന്.രാജി എന്ന ത്യാഗത്തിലൂടെ വലിയ മഹത്വം നിര്‍വഹിച്ചു എന്നൊന്നും ആരും പറയാത്തതു ഭാഗ്യം. നേതാക്കന്മാര് ഉള്‍പ്പടെയുള്ളവരെ തന്റതായൊരു ചട്ടവും നിയമവും പഠിപ്പിക്കാനുള്ള സദാചാരപ്പോലീസിന്റെ റോളാണ് ആദ്യം മുതലേ സുധീരന് കൈക്കൊണ്ടത്.പഴയ ആദര്‍ശ രാഷ്ട്രീയത്തിന്റെ എണ്ണത്തോണിയില്‍ കിടന്ന് രാഷ്ട്രീയ ആയുസിന്റെ ബലംകൂട്ടാനുള്ള ഇല്ലാത്ത കേമംവാരിച്ചുറ്റിയ ഏകാംഗ കളരി അഭ്യാസത്തിലായിരുന്നു സുധീരന് .താനെന്ന മഹാനൊഴികെ ബാക്കിയെല്ലാവരും അഴിമതിക്കാരാണെന്നുള്ളൊരു പ്രചാരം അറിഞ്ഞുകൊണ്ടുതന്നെ ഈ നേതാവ് അഴിച്ചു വിട്ടിരുന്നു.ഇതിന്റെ കയ്പ്പു കഷായം കൂടുതല്‍ കഴിച്ചവരാണ് ഷാനിമോള്‍ ഉസ്മാനും കെ.ബാബുവും.
സുധീരന് കെ.പി.സി.സി.മേധാവിയായി വരുംമുന്‍പുതന്നെ തട്ടും തടവുമൊക്കെ കരുതിയിരിക്കുകയായിരുന്ന കോണ്‍ഗ്രസിലെ ഗ്രൂപ്പുകാരെല്ലാം.അളിഞ്ഞ കാര്യത്തില്‍ ഇത്തരം കൂട്ടായ്മകള്‍ സുലഭമായ കോണ്‍ഗ്രസില്‍ എന്തുകൊണ്ടും സുധീരനെതിരെ ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തില്‍ കനത്ത ശത്രുമതില് ഉയര്‍ന്നിരുന്നു. എന്നത്തേയുംപോലെ ആന്റണിയുടെ ഒരുകൈസഹായം ഇത്തവണ സുധീരന് ദൂരത്തായിരുന്നു. ഇതെല്ലാം മനസിലാക്കിത്തന്നെയാണ് കോണ്‍ഗ്രസിലെ അളിഞ്ഞ പ്രായോഗിക രാഷ്ട്രീയം സുധീരനും കളിച്ചത്.
പദവിക്കസേരയില് ഇരുന്നപ്പോള്‍ തന്നെ ഇതു തുടങ്ങി. പഴയ സുധീരനിലെ ആദര്‍ശത്തിന്റെ ചില മിന്നലാട്ടങ്ങള്‍ വീണ്ടും കൊതിച്ച കോണ്‍ഗ്രസിലെ സാധാരണ പ്രവര്‍ത്തകര്‍ പക്ഷേ,അദ്ദേഹത്തിന്റെ എല്ലാം വെടക്കാക്കി തനിക്കാക്കുന്ന പുതിയ ആദര്‍ശം കണ്ടു ഞെട്ടി. കോണ്‍ഗ്രസിനെ കണ്‍ഫ്യൂഷനാക്കുന്ന രാഷ്ട്രീയ നിലപാടുകളാണ് ഈ നേതാവ് എടുത്തിരുന്നത്.തെരഞ്ഞെടുപ്പുകാലത്ത് ഈ സന്ദേഹങ്ങള്‍ പാരമ്യത്തിലെത്തിയിരുന്നു. ഒരു മുന്‍കൂര്‍ ജാമ്യമെന്ന നിലയില്‍ ഈ രാജിയെ കാണാനാവും.ഒരു രാഷ്ട്രീയ റിട്ടയര്‍മെന്റിന്റെ വാതില്‍ തുറക്കുന്ന ഒരവശത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: